തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെ തുടർന്ന് താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ പോകുകയാണെന്ന ഊഹാപോഹങ്ങളെ തള്ളി കമലഹാസൻ. തന്റെ അവസാന ശ്വാസം വരെ രാഷ്ട്രീയ രംഗത്തുണ്ടാകുമെന്ന് കമലഹാസൻ വ്യക്തമാക്കി. യുദ്ധം പകുതിവഴിക്ക് വച്ച് ഉപേക്ഷിക്കുന്ന ഒരാളല്ല താനെന്നും കമലഹാസൻ പറയുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി വനതി ശ്രീനിവാസനോട് 1352 വോട്ടുകൾക്കാണ് കമലഹാസൻ പരാജയപ്പെട്ടപ്പ്. അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം തമിഴകത്ത് മത്സരിച്ച എല്ലാ സീറ്റുകളിലും തോറ്റിരുന്നു.
തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് കമലഹാസന്റെ തീരുമാനമറിയാൻ മക്കൾ നീതിമയ്യത്തിന്റെ നേതാക്കൾ കമലഹാസനെ സമീപിച്ചിരുന്നു. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അഭിനയത്തോടൊപ്പം രാഷ്ട്രീയവും മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് കമൽ പാർട്ടി നേതാക്കളെ അറിയിച്ചു.
ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 പൂർത്തിയാക്കാനുള്ള കമലഹാസന്റെ മറ്റൊരു പുതിയ ചിത്രം മാ നഗരവും കൈദിയും മാസ‌്‌റ്ററും ഒരുക്കിയ ലോകേഷ് കനകരാജിന്റെ വിക്രമാണ്.
ഇന്ത്യൻ - 2 പൂർത്തിയാക്കാതെ രാം ചരൺ തേജ നായകനാകുന്ന ചിത്രം തുടങ്ങാനുള്ള സംവിധായകൻ ഷങ്കറിന്റെ തീരുമാനത്തിനെതിരെ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്‌ഷൻസ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ - 2 പൂർത്തിയാക്കും മുൻപ് രാം ചരൺ തേജയുടെ ചിത്രം തുടങ്ങാനുള്ള തീരുമാനത്തിൽ ഷങ്കർ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നറിയുന്നു. രാംചരൺ തേജയുടെ ചിത്രത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്‌റ്റ് ഷങ്കർ പൂർത്തിയാക്കിക്കഴിഞ്ഞു.
ഷങ്കർ - രാംചരൺ തേജ ചിത്രത്തിന്റെ നിർമ്മാതാവായ ദിൽരാജു ഇപ്പോൾ അമേരിക്കയിലാണ്. അദ്ദേഹം ഹൈദരാബാദിൽ തിരിച്ചെത്തിയശേഷം ഷങ്കറുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. 160 കോടി രൂപ മുടക്കി ലൈക്ക പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ -2 എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തന്നെ ബാധിക്കുന്നതല്ലെന്ന നിലപാടാണ് ദിൽ രാജുവിന്. എന്നാൽ ഷങ്കറിന് ഈ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സിനിമാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. രാംചരൺ തേജയുടെ പ്രോജക്ട് വിട്ടുകളയാനും ഷങ്കർ ഒരുക്കമല്ല. രാജമൗലിയുടെ ആർ. ആർ. ആർ, അച്ഛൻ ചിരഞ്ജീവിയോടൊത്തഭിനയിക്കുന്ന ചിത്രങ്ങൾ രാം ചരൺ തേജയ്ക്ക് പൂർത്തിയാക്കാനുണ്ട്. ആ സിനിമകൾ പൂർത്തിയാക്കാനുള്ള രണ്ട് മൂന്ന് മാസകാലയളവിനുള്ളിൽ ഷങ്കർ പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കുമെന്നാണ് പ്രതീക്ഷ.
വിക്രമിൽ കമലഹാസനൊപ്പം ഫഹദ് ഫാസിലും സുപ്രധാനമായ ഒരു വേഷമവതരിപ്പിക്കുന്നുണ്ട്. കമലഹാസന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലാണ് വിക്രം നിർമ്മിക്കുന്നത്. കമലഹാസന്റെ സൂപ്പർ ഹിറ്റുകളിലൊന്നാണ് വിക്രം. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ആ ചിത്രം സംവിധാനം ചെയ്തത് യശഃശരീരനായ സംവിധായകൻ രാജശേഖറാണ്. പഴയ വിക്രമിന്റെ റീമേക്കല്ല പുതിയ വിക്രമെന്ന് കമലഹാസൻ പറഞ്ഞു.ഇന്ത്യൻ -2ന്റെ ചിത്രീകരണം പുനരാരംഭിക്കാൻ വൈകിയാൽ കമൽ വിക്രം തുടങ്ങുമെന്നാണ് കോടാമ്പക്കത്ത് നിന്നുള്ള വാർത്തകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |