ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ് ക്കർക്ക്ഇന്ന് 92-ാം പിറന്നാൾ
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നടന്നാൽ പേരിനൊപ്പം വേരുകളുള്ള അച്ഛന്റെ നാട്ടിലെത്താം.ലതാജിയുടെ പേരിനൊപ്പമുള്ള മങ്കേഷ്ക്കറിന്റെ വേര് നീളുന്നത് മങ്കേഷി എന്ന ഗോവൻ ഗ്രാമത്തിലേക്കാണ്.വിഖ്യാതമായ മങ്കേഷി ക്ഷേത്രം സ്ഥിതിചെയ്യുന്ന മങ്കേഷി ഗ്രാമത്തിൽ. പക്ഷേ ആ നാടിനെ ലതാജി ഓർക്കാനാഗ്രഹിക്കുന്നില്ലെന്നത് മറ്റൊരു കാര്യം.
ഗോവൻ തലസ്ഥാനമായ പനാജിയിൽ നിന്ന് 21 കിലോമീറ്റർ ദൂരം. പനാജി - പോണ്ട റൂട്ടിൽ സഞ്ചരിച്ചാൽ വളവും തിരിവുമുള്ള റോഡ് താണ്ടി മങ്കേഷിയിലെത്താൻ ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ലതാജിയുടെ അച്ഛൻ ദീനാനാഥ് മങ്കേഷ്ക്കറുടെ ജന്മനാടാണിത്. ലോർഡ് മങ്കേഷ് അഥവാ ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രമാണ് ഈ നാടിന് പേരായി മാറിയത്. ഗോവയിലെ പ്രമുഖ ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നാണ്. മലമുകളിലെ ദൈവം എന്നർത്ഥം വരുന്ന മംഗ്രീഷാൽ ലോപിച്ചാണ് മങ്കേഷും മങ്കേഷ്ക്കറുമൊക്കെയായത്.
ഗണേഷ് ഭട്ട് ഹാർദിക്കർ-യേശുഭായി ദമ്പതികളുടെ മകനായി ജനിച്ച ദീനാനാഥ് വലിയൊരു കലാകാരനായിരുന്നു. അമ്മ യേശുഭായി ദേവദാസി കുലത്തിലായിരുന്നു ജനിച്ചത്.അച്ഛൻ ഗണേഷ് ഭട്ട് വിശേഷാവസരങ്ങളിൽ ക്ഷേത്രത്തിലെ ആറാട്ട് നടത്തുന്നതിനൊപ്പമൊക്കെ പ്രവർത്തിച്ചിരുന്നു. യേശുഭായി പാടുകയും അമ്പലത്തിൽ ദേവദാസി നൃത്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചാമത്തെ വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ദീനാനാഥ് കൗമാരപ്രായത്തിൽ നാടുവിട്ട് മദ്ധ്യപ്രദേശിലേക്ക് പോയി. അതേക്കുറിച്ച് പഴയ തലമുറക്കാർ രണ്ട് അഭിപ്രായം പറയുന്നുണ്ട്. ഒന്ന് , മറാത്ത സ്റ്റേജിൽ കൂടുതൽ അവസരങ്ങൾ തേടിപ്പോയി. രണ്ട് , നാട്ടിലെ ചില സവർണ ചിന്താഗതിക്കാരിൽ നിന്ന് നേരിട്ട അവഹേളനം സഹിക്കാനാവാതെ നാടുവിട്ടു. രണ്ടാമത്തെ വാദമാണ് ഏറെക്കുറെ ശരിയെന്ന് ലതാജിയുടെ മങ്കേഷിയോടുള്ള സമീപനം വ്യക്തമാക്കുന്നുണ്ട്. എന്തായാലും നാടുവിടുമ്പോൾ ദീനനാഥ് ഒരു കാര്യം ചെയ്തു. പേരിനൊപ്പമുള്ള ഹാർദിക്കർ ഉപേക്ഷിച്ച് മങ്കേഷ്ക്കറെന്നാക്കി നാടിനെ ചേർത്തുപിടിച്ചു. ആ പാരമ്പര്യം തന്നെയാണ് ലതാജിയുടെയും പേരിനൊപ്പമുള്ളത്.
ആദ്യ ഭാര്യയുടെ മരണത്തെ തുടർന്ന് ദീനാനാഥ് ഭാര്യയുടെ അനുജത്തി ശേവന്തിയെ വിവാഹം ചെയ്തു. ആദ്യ വിവാഹത്തിൽ ജനിച്ച മകൾ ലതികയും മരണമടഞ്ഞിരുന്നു. ശേവന്തിയിൽ പിറന്ന മൂത്ത മകൾക്ക് ഹേമ എന്നാണ് പേരിട്ടതെങ്കിലും ലതികയുടെ പേരിനെ അനുസ്മരിച്ചാണ് ലതയെന്ന് വിളിച്ചത്. ലതാജി ജനിച്ചത് മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ്. മീന,ആശ,ഉഷ,ഹൃദയനാഥ് എന്നിവരായിരുന്നു മറ്റു സഹോദരങ്ങൾ. എല്ലാവരും സംഗീതത്തിലെ പ്രതിഭകളായി . പ്രത്യേകിച്ച് സഹോദരിമാർ.
ദീനാനാഥ് മൂന്ന് സിനിമകൾ നിർമ്മിച്ചു. പാടി അഭിനയിച്ചു. മദ്യത്തിനടിമയായി 42 ലെത്തും മുമ്പെ വിടപറഞ്ഞു. ദീനാനാഥിന്റെ കുടുംബത്തറവാട് നശിച്ചു. മങ്കേഷി ക്ഷേത്രത്തിലേക്കുള്ള റോഡിന് ദീനാനാഥ് മങ്കേഷ്ക്കർ റോഡെന്നാണ് പേരിട്ടിരിക്കുന്നത്. പനാജിയിലെ കലാ അക്കാഡമി യിലെ മുഖ്യ ആഡിറോറിയത്തിന് ദീനാനാഥ് മങ്കേഷ്ക്കർ കലാ മന്ദിർ എന്നും. നാട് ഈ അനുഗ്രഹീത കലാകാരനെ ഇങ്ങനെ മാത്രമേ ഓർക്കുന്നുള്ളൂ.
കുടുംബ കോവിലായിട്ടും 40 വർഷം മുമ്പ് അഭിഷേകം നടത്താനെത്തിയപ്പോൾ അതിന് അനുവദിക്കാതെ ജാതിപരമായ വിവേചനം കാട്ടി അപമാനിച്ചു വിട്ടുവെന്നതിനാൽ ലതാജിയും സഹോദരങ്ങളും അതിനുശേഷം ഗോവയിൽ വന്നാലും മങ്കേഷിയിലേക്ക് പോകാറില്ല. മൂത്തമകളെന്ന നിലയിൽ അച്ഛൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അറിയാമെന്നതിനാൽ പേരിനൊപ്പമുള്ള നാടിനോട് ലതാജി മുഖം തിരിക്കുകയായിരുന്നു. അവിടെ തങ്ങൾക്ക് ഒരു ബന്ധുപോലുമില്ലെന്ന് ലതാജി രോഷത്തോടെ പറഞ്ഞിട്ടുണ്ട്. ദീനനാഥിന്റെ തലമുറയേ വിട പറഞ്ഞു. ലതാജിയുടെയും ആശാജിയുടെയും (ആശാ ഭോസ്ലെ)പേരും പെരുമയും അറിഞ്ഞ് വകയിൽ ബന്ധുക്കളാണെന്ന് ചിലർ മേനി നടിക്കാറുണ്ടെന്നു മാത്രം.
അതേ സമയം യുവതലമുറയിൽ പെട്ട ആരോട് ചോദിച്ചാലും ലതാജി തങ്ങളുടെ നാട്ടുകാരിയാണെന്ന് തല ഉയർത്തിത്തന്നെ പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |