രണ്ടാം ഘട്ട കൊവിഡ് വ്യാപനം സെക്കൻഡ് ഷോ റദ്ദാക്കി;
പുതിയ റിലീസുകൾ വൈകിയേക്കും
കൊവിഡിന്റെ പിടിയിൽ നിന്ന് മെല്ലെ പിടിച്ചുകയറിവന്ന മലയാള സിനിമയ്ക്ക് ആഘാതമായി രണ്ടാം ഘട്ട കൊവിഡ് വ്യാപനം. കൊവിഡ് കേസുകൾ രാജ്യത്ത് വീണ്ടും ലക്ഷം കടന്നതോടെ പല പുതിയ റിലീസുകളുടെയും ലക്ഷ്യം തെറ്റിയിരിക്കുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകളിൽ കഴിഞ്ഞ ദിവസം മുതൽ സെക്കൻഡ് ഷോ റദ്ദ് ചെയ്തതോടെ സിനിമാലോകവും തിയേറ്റർ വ്യവസായവും വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.
തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിച്ചതിന് ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമായ ദ പ്രീസ്റ്റിന് അഭൂതപൂർവമായ വരവേല്പാണ് ലഭിച്ചത്. ഓപ്പറേഷൻ ജാവയാണ് മറ്റൊരു സൂപ്പർഹിറ്റ്. എന്നാൽ പിന്നാലെയെത്തിയ ചിത്രങ്ങൾക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് സെക്കൻഡ് ഷോ റദ്ദ് ചെയ്തതോടെ വീണ്ടും ഒരു അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് സിനിമാ തിയേറ്റുകൾ.
അമ്പത് ശതമാനം ഒക്യുപൻസിയിൽ മൂന്ന് ഷോ മാത്രം പ്രദർശിപ്പിച്ചാൽ യാതൊരു നേട്ടവുമുണ്ടാകില്ലെന്ന തിയേറ്ററുടമകൾ പറയുന്നതിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് സംസ്ഥാനത്തെ തിയേറ്ററുകളിൽ വീണ്ടും സെക്കൻഡ് ഷോ അനുവദിക്കാൻ സർക്കാർ തയ്യാറായത്. എന്നാൽ മാറിയ സാഹചര്യത്തിൽ വീണ്ടും സെക്കൻഡ് ഷോ റദ്ദ് ചെയ്യാതെ നിവൃത്തിയില്ലെന്ന സർക്കാർ നിലപാട് തിയേറ്ററുടമകളും അംഗീകരിക്കുകയായിരുന്നു.
വിഷു റിലീസായെത്തിയ സിനിമകളൊന്നും വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിൽ മേയ് റിലീസുകളിലായിരുന്നു മലയാള സിനിമയുടെ പ്രതീക്ഷ.
ലോകവ്യാപകമായി റിലീസ് ചെയ്യേണ്ടിയിരുന്ന പല വമ്പൻ ചിത്രങ്ങളുടെയും മുൻ നിശ്ചയപ്രകാരമുള്ള റിലീസ് തീയതികളിൽ മാറ്റം വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മേയ് 13ന് റിലീസ് ചെയ്യേണ്ടിയിരുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, നിവിൻപോളി ചിത്രം തുറമുഖം, ഫഹദ് ഫാസിൽ ചിത്രം മാലിക്ക് എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കുമോയെന്ന് ഉറപ്പായിട്ടില്ല.
മെഗാ ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് -2 ന്റെ റിലീസ് മാറും. ജൂലായ് 16ന് ലോകവ്യാപകമായി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ഈ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പിന്നീട് തീരുമാനിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |