പകരംവയ്ക്കാനാവാത്ത നടനാണ് മമ്മൂട്ടി.കാമുകനായും , കഥാനായകനായും,ഭർത്താവായും ,അച്ഛനായും,ചരിത്രകഥാപാത്രങ്ങളായും അരനൂറ്റാണ്ടായി പ്രേക്ഷകർക്കു മുന്നിൽ മമ്മൂട്ടിയെന്ന നടനുണ്ട്.എഴുപതിലെത്തുമ്പോഴും യുവത്വത്തിന്റെചുറുചുറുക്കാണ് മമ്മൂട്ടിക്കുള്ളത്. മലയാളത്തിന്റെ മഹാഭാഗ്യമാണ് ഈ നടൻ
മലയാളത്തിന് പുറമേ ഇംഗ്ളീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കുകയും അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുകയും ചെയ്ത നടൻ.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലെയും
പ്രാദേശിക ഭാഷാ ശൈലികൾ വെള്ളിത്തിരയിലവതരിപ്പിച്ച നടൻ.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ സ്വന്തമാക്കിയ ഒരേയൊരു മലയാളി നടൻ.
പ്രേംനസീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ.എല്ലാ ചോദ്യങ്ങൾക്കും ഉത്തരമൊന്നേയുള്ളൂ, മമ്മൂട്ടി.
അഭിനയത്തികവിന്റെ പൗരുഷത്തിന്റെ സൗന്ദര്യത്തിന്റെ ബ്രാൻഡ് അംബാസിഡറായ മമ്മൂട്ടിക്ക് ഇന്ന് ഒരു വയസ് കൂടി കൂടുകയാണ്.
ഇൗഎഴുപതാം വയസ്സിലും ജനപ്രീതിയുടെ കാര്യത്തിൽ അദ്വിതീയ സ്ഥാനം നിലനിറുത്താൻ കഴിയുന്ന മമ്മൂട്ടി നിത്യവിസ്മയം തന്നെ.
അഞ്ച് പതിറ്റാണ്ട് എത്തിയ അഭിനയ ജീവിതത്തിൽ ഇന്നും മോസ്റ്റ് വാണ്ടഡ് ആയി നില്ക്കാൻ കഴിയുന്നുവെന്നതും മറ്റൊരു മികവ്.
എഴുപതിലേറെ നവാഗത സംവിധായകർക്ക് അവസരം നല്കിയ മമ്മൂട്ടി ഇപ്പോഴും ആ പതിവ് തുടരുന്നു. രതീന അർഷാദ് എന്ന വനിതാ സംവിധായികയാണ് മമ്മൂട്ടിച്ചിത്രത്തിലൂടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ പേര്.പുഴു എന്നു പേരിട്ട ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക.
ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന രതീനയുടെ ചിത്രത്തിന് രചന നിർവഹിക്കുന്നത് ഹർഷാദും സുഹാസും ഷറഫുവും ചേർന്നാണ്.
റിലീസ് ചെയ്ത വൺ എന്ന മമ്മൂട്ടിച്ചിത്രമൊരുക്കിയത് സന്തോഷ് വിശ്വനാഥാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ തുടക്കമിട്ട സന്തോഷിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്.അമൽനീരദിന്റെ ഭീഷ്മപർവ്വമാണ് മമ്മൂട്ടി അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം.പുഴു കഴിഞ്ഞാലുടൻ
സി.ബി.ഐ. സീരീസിന്റെ അഞ്ചാംഭാഗത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കെ. മധു - എസ്.എൻ. സ്വാമി ടീമൊരുക്കുന്ന ഇൗ ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്ര അപ്പച്ചനാണ്.
അമൽ നീരദിന്റെ ബിലാലാണ് ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം, ജോമോൻ സംവിധാനം ചെയ്യുന്ന ചിത്രം, സജീവ് പാഴൂരിന്റെ രചനയിൽ ജോഫി സംവിധാനം ചെയ്യുന്ന ചിത്രം, കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നീസ് സംവിധായകനാകുന്ന ചിത്രം സാറാ ജോസഫിന്റെ ആളോഹരി ആനന്ദത്തെ ആസ്പദമാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രോജക്ടുകളാണ്.
വാഹനപ്രേമിയായ മമ്മൂട്ടിയുടെ ഗ്യാരേജിലേക്ക് അവസാനം എത്തിയ അതിഥിയാണ് ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോ ബയോഗ്രഫി എഡിഷൻ.
റേഞ്ച് റോവർ വാഹന നിരയിലെ ഏറ്റവും ഉയർന്ന പതിപ്പായ ലോംഗ് വീൽ ബേസ് മോഡൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മമ്മൂട്ടി സ്വന്തമാക്കിയത്. നിരവധി മോടിപിടിപ്പിക്കൽ നടത്തിയിട്ടുള്ള ഇൗ വാഹനത്തിന് 3.5 കോടിയോളം വിലയായത്രേ.
റോസെലോറെഡ് നിറത്തിലുള്ളതാണ് ഇൗ വാഹനം 22 ഇഞ്ച് വലിപ്പമുള്ള കട്ട് ഗ്രേ ഫിനിഷിംഗ് അലോയ് വീൽ, ബ്ളാക്ക് റൂഫ് എന്നിവ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്നു. ഇന്റീരിയർ പൂർണ്ണമായി അഴിച്ച് പണിതിട്ടുണ്ട്. വിന്റേജ് ടാൻസീറ്റ്, മുൻസീറ്റിൽ ഹീറ്റഡ് ആൻഡ് കൂൾ മസാജ് സൗകര്യങ്ങൾ നല്കിയിട്ടുണ്ട്. ലാംബാർ മസാജിംഗ് സൗകര്യങ്ങളുള്ള പിൻ സീറ്റുകൾ കസ്റ്റമൈസേഷനുകളിൽ ചിലതാണ്.
4.4 ലിറ്റർ എസ്.ഡി.വി. 8 ഡീസൽ എൻജിനാണ് ഇൗ വാഹനത്തിന് കരുത്തേകുന്നത്. ഇത് 4367 സീസിയിൽ 335 ബി.എച്ച്.പി. പവറും 740 എൻ.എം. ടോർക്കുമേകും. എട്ട് സ്പീഡ് ഡ്യൂവൽ ക്ളെച്ചാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
ലോക്ക്ഡൗൺ വന്നതിനാൽ ഇൗ കാർ മമ്മൂട്ടി അധികം പുറത്തിറക്കിയിട്ടില്ല.
എറണാകുളം പനമ്പിള്ളി നഗറിലെ പഴയ വീട്ടിൽ നിന്ന് ഇളംകുളത്തെ പുതിയ വീട്ടിലേക്ക് മമ്മൂട്ടി വന്നത് ഇൗ കാറിലാണ്.പുതിയ വീട്ടിലാണ് മമ്മൂട്ടി ജന്മദിനമാഘോഷിക്കുന്നത്.
ലോക്ക്ഡൗൺ ആദ്യം പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഗൃഹപ്രവേശം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തത്. കൊവിഡാനന്തരം സിനിമാ പ്രവർത്തകർക്കായി പുതിയ വീട്ടിൽ മമ്മൂട്ടി വിരുന്ന് സല്ക്കാരം സംഘടിപ്പിക്കുമെന്നാണ് സൂചന.
ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയാണ് പുതിയ വീടിന്റെ ഇന്റീരിയർ ഡിസൈനിംഗിന്റെ മേൽനോട്ടം നിർവ്വഹിച്ചത്. ഫഹദ് - നസ്രിയ ദമ്പതികളുടെ ഫ്ളാറ്റിന്റെ ഇന്റീരിയർ ഡിസൈനിംഗ് നിർവഹിച്ചതും അമാലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |