സോളമനും സോഫിയയും സമ്പന്നമാക്കിയ നമുക്ക് പാർക്കാൻ
മുന്തിരിത്തോപ്പുകൾ എന്ന പദ്മരാജന്റെ പ്രണയ കാവ്യ ഹിറ്റിന് 35 വർഷം
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.
അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ?
ഉൗം...
അല്ലേ വേണ്ടാ...
പറയൂ...
പോയി ബൈബിൾ എടുത്തുവച്ച് നോക്ക്...
നായകന്റെ വാക്കുകൾ കേട്ട് ഒാടിപ്പോയി ബൈബിൾ എടുത്ത് വായിക്കുന്ന നായിക .
'അവിടെവച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും' എന്ന് വായിച്ചു പൂർത്തിയാക്കുന്ന സീൻ മലയാളക്കരയാകെ ഹൃദയത്തിലേറ്റു വാങ്ങിയ പ്രണയ രംഗമായിരുന്നു. പദ്മരാജൻ സംവിധാനം ചെയ്ത നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ സിനിമയിലെ ഇൗ സീനും ഡയലോഗും പുതിയ കാലത്തും സൂപ്പർ ഹിറ്റാണ്. ശലോമോന്റെ ഉത്തമഗീതം ഒരു പ്രാവശ്യംപോലും വായിക്കാത്ത പലരും സിനിമ കണ്ടശേഷം ബൈബിൾ വായിച്ചു. ആ അദ്ധ്യായങ്ങൾ പലതവണ ഉരുവിട്ടു. ഉത്തമഗീതത്തിലെ വരികൾ കാണാതെ പഠിച്ച് പ്രണയലേഖനങ്ങളും ഒാട്ടോഗ്രാഫും എഴുതിയവരുടെ ചങ്കിൽ തറച്ച വാചകങ്ങൾക്ക് ആദ്യം സാഹിത്യഭംഗി നൽകി നോവൽ എഴുതിയത് കെ.കെ. സുധാകരനാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയെ വിശേഷിപ്പിക്കാം.മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ പഠിക്കുമ്പോൾ സൗജന്യമായി കെ.കെ. സുധാകരന് ഒരു ബൈബിൾ ലഭിക്കുന്നു. ബൈബിളിനെ സാഹിത്യ ഗ്രന്ഥം എന്ന രീതിയിലാണ് സുധാകരൻ പഠിച്ചതും മനസിലാക്കിയതും. പഴയനിയമം കഥക്കൂട്ടുകളുടെ അക്ഷയഖനി എന്നു മനസിലാക്കിയ സുധാകരൻ പഴയനിയമത്തിലെ 2 വാക്യങ്ങൾ അടർത്തിയെടുത്തു നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന പ്രണയ നോവൽ എഴുതി.
ബൈബിളിലെ ഉത്തമഗീതത്തിലെ അദ്ധ്യായങ്ങൾ വായിച്ചപ്പോൾ പ്രിയാ, വരിക നാം വെളിമ്പ്രദേശത്ത് പോക,
നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം തുടങ്ങിയ വാക്യങ്ങൾ സുധാകരന്റെ മനസിൽ ഏറെ സ്വാധീനം ചെലുത്തി. പലപ്രാവശ്യം മനസിൽ നിറഞ്ഞ വാക്യങ്ങളിലൂടെ നായികയായ സോഫിയെപോലെ വീട്ടിൽ എത്തി ബൈബിൾ വായിച്ചു. പദ്മരാജന്റെ തൂലികയിൽ വിടർന്ന തിരക്കഥയിലൂടെ നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന പേരിൽ ചിത്രം വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു. കെ.കെ സുധാകരൻ എഴുതിയ രണ്ടാമത്തെ നോവൽ ആദ്യ ചലച്ചിത്രമാവുകയും ചെയ്തു. തിലകൻ, വിനീത്, കവിയൂർ പൊന്നമ്മ ,വിഷ്ണു പ്രകാശ്, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ജോൺസൺ ആണ് സംഗീതം ഒരുക്കിയത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് വേണുവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാരിയും നേടി.രാഗം മുവീസിന്റെ ബാനറിൽ മണിമല്യത്താണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ നിർമിച്ചത്. തിയേറ്ററുകളിൽ നൂറു ദിവസം പിന്നിട്ടും പ്രദർശിപ്പിച്ചു.
എന്നും നല്ല പ്രണയിതാക്കൾ
കെ.കെ. സുധാകരൻ -സാധാരണ പ്രണയമല്ല സോളമനും സോഫിയയും തമ്മിൽ ഉണ്ടായിരുന്നത്. ലോകത്ത് ഒരു കാമുകനും വെളിവാക്കാത്ത രീതിയിൽ സോമളൻ തന്റെ പ്രണയം കാട്ടികൊടുത്തു.
സോഫിയെ പോലൊരു കാമുകിയും ലോകത്ത് ഉണ്ടാവില്ല.അനുകമ്പയും സഹതാപവുമായിരുന്നെങ്കിൽ പോലും അവളെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയാണ് സോമളൻ ചെയ്തത്.അവർ എന്നും നല്ല പ്രണയിതാക്കൾ. മൈസൂരിലെ മുന്തിരിത്തോട്ടങ്ങൾ മലയാള സിനിമയിൽ പശ്ചാത്തലമാവുന്നത് ആദ്യമായിരുന്നു. സോളമനും സോഫിയയും കഥാപരിസരവും എല്ലാം പുതുമ നഷ്ടപ്പെടാതെ ഇപ്പോഴും അവിടത്തന്നെയുണ്ടെന്ന് വിശ്വസിക്കുന്ന പ്രേക്ഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |