പ്രതിഭാശാലിയായ സംവിധായകൻ, ഛായാഗ്രാഹകൻ, പ്രസ് ഫോട്ടോഗ്രാഫർ,
സ്റ്റുഡിയോ ഉടമ, എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളിൽ വിളങ്ങിയ
ശിവൻ വിടവാങ്ങി. വലിയ മനുഷ്യൻ, മഹാസൗഹൃദങ്ങളുടെ
ഭാഗമായ കൂട്ടുകാരൻ. ശിവൻ ഒരു ലെജണ്ട് ആയിരുന്നു
ചരിത്ര മുഹൂർത്തങ്ങൾ പകർത്തിയ കാമറക്കു പിന്നിലെ കണ്ണുകളടഞ്ഞു.ശിവൻ യാത്രയായി.പ്രകൃതിയായിരുന്നു ശിവന്റെ ഗുരു. പ്രകൃതിയുടെ ഭാവമാറ്റങ്ങൾ ഹൃദിസ്ഥമാക്കിയ ശിവൻ അന്നുവരെ ആരും എടുത്തിട്ടില്ലാത്ത ചിത്രങ്ങൾ മികച്ച ഫ്രെയിമുകളിലാക്കി.ഹരിപ്പാട് നിന്ന് ടീച്ചറായ അമ്മ ഭവാനിയമ്മയുടെ തൊഴിൽ സംബന്ധിയായ ജോലികളുടെ ഭാഗമായിട്ടാണ് ശിവൻ തിരുവനന്തപുരത്തെത്തിയത്.നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്നു. വളരെ പെട്ടെന്നാണ് ഫോട്ടോഗ്രഫിയിലേക്ക് ശിവന്റെ ശ്രദ്ധ പതിഞ്ഞത്. ആദ്യമായി കിട്ടിയ കാമറ ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ കളിമൺ വിഗ്രഹങ്ങൾ നിർമ്മിക്കുന്നവരുടെ ചിത്രം പകർത്തി. പിന്നീട് നാട്ടുകാരനായ തറയിൽ ചെല്ലപ്പൻപിള്ള എന്ന പത്രപ്രവർത്തകരുടെ സ്വാധീനത്തിൽ രാജപ്രമുഖൻ പതാക ഉയർത്തുന്ന ചിത്രമെടുത്തു.വ്യത്യസ്ഥമായ ആ ചിത്രങ്ങൾ കാണാനിടയായ അന്നത്തെ പി.ആർ.ഡി ഡയറക്ടർ നാരായണൻനായരാണ് ശിവനെ പി.ആർ.ഡിക്കുവേണ്ടി ഫോട്ടോ എടുക്കാൻ നിയോഗിച്ചത്.ഫോട്ടോഗ്രാഫർ ശിവന്റെ തുടക്കം അവിടെയായിരുന്നു.അന്ന് തിരഞ്ഞെടുപ്പ് വേളയിൽ പ്രമുഖർ വോട്ട് ചെയ്യുന്ന ചിത്രങ്ങൾ എടുക്കാൻ ശിവനെ തിരുവനന്തപുരം മുതൽ കാസർകോട് വരെ പി.ആർ.ഡി അയച്ചിരുന്നു.കേന്ദ്രത്തിൽ നിന് പ്രമുഖ നേതാക്കളും മന്ത്രിമാരും വരുമ്പോൾ അവരുടെ ചിത്രങ്ങളും ശിവൻ പകർത്തി.അങ്ങനെ ശിവന്റെ പേര് ദേശീയതലത്തിൽ ശ്രദ്ദേയമായി.
ഫോട്ടോഗ്രാഫർ എന്ന നിലയിൽ ശിവൻ ഉണ്ടാക്കിയ വ്യക്തിബന്ധങ്ങൾ വലിയ തലത്തിലുള്ളതായിരുന്നു.പക്ഷേ ഒരിക്കലും സ്വന്തം നേട്ടങ്ങൾക്ക് ആ ബന്ധങ്ങൾ ശിവൻ ഉപയോഗിച്ചതേയില്ല. ജീവിതസഖിയായി മാറിയ ചന്ദ്രമണിയായിരുന്നു ശിവന്റെ ജീവിതത്തിലെ വെളിച്ചം. അതിതീവ്രമായ ഒരു പ്രണയും ഇരുവർക്കുമിടയിൽ എന്നും നിലനിന്നിരുന്നു. അച്ഛൻ എന്ത് ചെയ്താലും അത് അമ്മയ്ക്കുവേണ്ടിയായിരുന്നുവെന്ന് മക്കൾ പറയാറുണ്ട്. പക്ഷേ അകാലത്തിലുള്ള ചന്ദ്രമണിയുടെ വേർപാട് ശിവനെ ശരിക്കും തളർത്തി. യാഗം എന്ന സിനിമയ്ക്കുള്ള ദേശീയ അവാർഡ് സംവിധായകനും ഛയാഗ്രഹകനുമെന്നെ നിലയിൽ ശിവനും നിർമ്മാതാവ് എന്ന നിലയിൽ ചന്ദ്രമണിയും ഒരേ വേദിയിൽ രാഷ്ട്രപതിയിൽ നിന്നേറ്റുവാങ്ങിയത് ചരിത്രമായിരുന്നു.തിരുവനന്തപുരത്തിന്റെ തിലകക്കുറിയായ ശിവൻസ് സ്റ്റുഡിയോ കേരളത്തിലെ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമുള്ള കലാകാരൻമാരുടെയും സാഹിത്യകാരൻമാരുടെയും ചലച്ചിത്രകാരൻമാരുടെയും സങ്കേതമായി മാറിയിരുന്നു.സംവിധായകൻ,ഛായാഗ്രാഹകൻ, സ്റ്റുഡിയോ ഉടമ ,എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമായിരുന്നു ശിവന്റേത്. ശിവൻ കടന്നുപോകുമ്പോൾ ഒരു കാലഘട്ടം കൂടി ചരിത്രത്തിലേക്ക് മായുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |