ഇരുപതാം വയസ്സിൽ അഭിനയരംഗത്തെത്തിയ
പൃഥ്വിരാജ് ഇരുപതാം വർഷത്തിലേക്ക് കടക്കന്നു
ഇരുപതാം വയസിലാണ് പൃഥ്വിരാജ് വെള്ളിത്തിരയിൽ എത്തുന്നത്. ഇരുപതു വർഷത്തിലേക്ക് കടക്കുന്ന അഭിനയയാത്ര മലയാളത്തിൽനിന്ന് തമിഴും തെലുങ്കും കടന്ന് ബോളിവുഡ് പിന്നിട്ടു. നിർമ്മാതാവ്,വിതരണക്കാരൻ,സംവിധായകൻ, ഗായകൻ എന്നീ നിലകളിലും ഒരേപോലെ തിളങ്ങുന്നു. മോഹൻലാൽ ചിത്രം ലൂസിഫറിലൂടെയായിരുന്നു സംവിധായക അരങ്ങേറ്റം. ബ്രോ ഡാഡി എന്ന സിനിമയിലൂടെ വീണ്ടും സംവിധായക കുപ്പായം. സംവിധാനത്തിനൊപ്പം മോഹൻലാലിന്റെ മകനായി കാമറയ്ക്ക് മുന്നിൽ ഈ വരവിൽ എത്തുന്നുണ്ട്. ലോക് ഡൗൺ കാലത്ത് ഒ.ടി.ടി റിലീസായി എത്തിയ കോൾഡ് കേസ്, കുരുതി, ഭ്രമം എന്നീ സിനിമകൾ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു.ഒരേസമയം ഒന്നിലധികം പൃഥ്വിരാജ് ചിത്രങ്ങൾ ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിലൂടെ ഈ വർഷം തന്നെ കന്നട അരങ്ങേറ്റവും ഉണ്ടാവും. ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ താൻ ഉടൻ അഭിനയിക്കുമെന്ന് അടുത്തിടെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. കെ.ജി എഫിന്റെ സംവിധായകനായ പ്രശാന്ത് നീലിന്റെ കെ. ജി.എഫ് 2 മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.മലയാളത്തിൽ സ്റ്റാർ, തീർപ്പ് എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. അൽഫോൻസ് പുത്രന്റെ ഗോൾഡ് സിനിമയിൽ നയൻതാരയുടെ നായകനായി അഭിനയിച്ചു വരുന്ന പൃഥ്വിരാജിന് ജനഗണമന പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്ന് ബ്ളസിയുടെ ആടു ജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യും. ആടു ജീവിതം പൂർത്തിയാക്കിയശേഷം അടുത്ത വർഷം ലൂസിഫിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലേക്ക് പ്രവേശിക്കാനാണ് ഒരുങ്ങുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലും അഭിനയിക്കുന്നുണ്ട്. ഷാജി കൈലാസിന്റെ കടുവ, നവാഗതനായ ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ആക്ഷൻ സിനിമകളിലാണല്ലോ കൂടുതൽ അഭിനയിക്കുന്നത്?
അതിന് രണ്ട് കാരണങ്ങളുണ്ട്. ആക്ഷൻ ചിത്രങ്ങളുടെ ആരാധകനാണ് ഞാൻ.പ്രത്യേകിച്ച് ഷെർലക് ഹോംസ്, ബാറ്റ്മാൻ പരമ്പരകളുടെ .പിന്നെ മറ്റൊന്ന് ഓരോ നടന്മാരുടെയും പ്രതിച്ഛായ അവർ അറിയാതെ സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രേക്ഷകർ നടന് ചുറ്റും അയാൾ അറിയാതെ സൃഷ്ടിക്കുന്ന പരിവേഷമുണ്ട്. അത് അയാളെ അതിലേക്ക് നടത്തും.അതിന്റെ കാരണങ്ങൾ അവർ ചെയ്ത വേഷങ്ങളാവാം, അവരുടെ ശാരീരിക ഘടനയാകാം. ചില നടന്മാരെ കാമുകൻ വേഷത്തിൽ കാണാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. മറ്റു ചിലരെ കുടുംബ നായക വേഷത്തിലും . ഇത്തരത്തിൽ എവിടെയോ എന്നിൽ ഒരു ആക്ഷൻ നായക പരിവേഷം അടിച്ചേല്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ കൂടുതലും തേടിവരുന്നത് അത്തരം കഥയും കഥാപാത്രങ്ങളുമാണ്.ഇനി അത്തരം സിനിമകൾ ചെയ്യില്ലെന്ന് ഞാൻ തന്നെ തീരുമാനം എടുക്കേണ്ടിവരും.ഏതൊരു നടനും ഇപ്പോൾ ചെയ്യുന്നത് അയാൾ രണ്ടു വർഷം മുൻപ് തീരുമാനിച്ച ഒരു കഥാപാത്രമായിരിക്കും. സിനിമ വരുമ്പോൾ ചിലപ്പോൾ ആ സംഭവം പുതുമയല്ലാതായി മാറിയിരിക്കും. അങ്ങനെയാകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല.
ഏറ്റവും ഇഷ്ടപ്പെടുന്ന ആക്ഷൻ ചിത്രങ്ങൾ ഏതാണ്?
ആക്ഷൻ മാത്രമുള്ള ഒരു ചിത്രം കാണുമ്പോൾ നമ്മൾക്ക് വിരക്തി തോന്നും. അത് സിനിമയുടെ ഒരു ഭാഗമേയാകാവൂ. എനിക്ക് റോക്കി സിരീസ് വലിയ ഇഷ്ടമാണ്. അതിൽ ആക്ഷൻ മാത്രമല്ലല്ലോ.ഒരാളുടെ മാനസികസംഘർഷവുമൊക്കെയുണ്ട്.ബാറ്റ്മാൻ സിരീസും ഷെർലക് ഹോംസ് സിരീസും ഭയങ്കര ഇഷ്ടമാണ്. ഗേ റിച്ചിയുടെ ഷെർലക് ഹോംസിനെ എടുത്ത് പറയേണ്ടതാണ്.ഷെർലക് ഹോംസ് സങ്കല്പത്തെ മാറ്റിയെഴുതിയ ചിത്രമാണത്.
സിനിമ കാണാൻ വേണ്ടി എത്ര സമയം ചിലവിടും?
തിരക്കായതു കൊണ്ട് ഇപ്പോൾ ഒഴിവു സമയങ്ങളിലാണ് സിനിമ കാണുന്നത്. ഞാൻ വീട്ടിലുള്ള ചില ദിവസങ്ങളിൽ ഫുൾ ടൈം സിനിമ കാണും. അത് കൂടുതലും ഞാൻ നേരത്തേ പറഞ്ഞ ചിത്രങ്ങളാണ്. ഒരു സിനിമ എത്ര തവണയാണ് കാണുന്നതെന്ന് ഭാര്യ ചോദിക്കാറുണ്ട്. പക്ഷേ ഞാൻ അങ്ങനെയാണ്.
അഭിനയിച്ച ചിത്രങ്ങളിൽ സ്വന്തം സിനിമയായി തോന്നിയത് ?
സിനിമ എപ്പോഴും സംവിധായകന്റേയാണ്. ഒരു വിഷയത്തിലുള്ള സംവിധായകന്റെ കാഴ്ചപ്പാടാണ് പ്രേക്ഷകർ കാണുന്നത്. അതിലേക്ക് നമ്മൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും വയ്ക്കാം . അതിനപ്പുറമില്ല. സംവിധായകന്റെ കലയാണ് സിനിമ. ഒരു സിനിമ ചെയ്യാൻ തിരുമാനിക്കുമ്പോൾ നമ്മൾ ആ സംവിധായകനെ വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഞാൻ മനസിൽ കാണുന്നതിനേക്കാൾ ഭംഗിയായി അദ്ദേഹം ചെയ്യുമെന്ന് കരുതും. ഒരു നടന് അത് മാത്രമേ ചെയ്യാൻ കഴിയൂ. അല്ലാതെ ഒരു സിനിമ ഏറ്റെടുക്കാൻ കഴിയില്ല. ഒരാളുടെ ചിന്തയെ മാറ്റിയെടുക്കാൻ പരിമിതികളുണ്ട്. അത് നല്ലതായാലും മോശമായാലും അവരുടേത് മാത്രമായിരിക്കും.എന്റെ സിനിമയെന്നു പറയുന്നത് ഞാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
അച്ഛന്റെ വായനയും പുസ്തകങ്ങളും സ്വാധീനിച്ചിട്ടുണ്ടോ?
അച്ഛൻ യഥാർത്ഥത്തിൽ ഒരു അദ്ധ്യാപകനായിരുന്നു പിന്നീടാണ് സിനിമാ നടനായത്. അതിന്റെ ഒരു അന്തരീക്ഷം വീട്ടിൽ ഉണ്ടായിരുന്നു. അച്ഛൻ മരിച്ചപ്പോൾ ഞങ്ങൾ ചെറിയ വീട്ടിലേക്ക് മാറി.അപ്പോൾ നിയമപുസ്തകങ്ങൾ അച്ഛന്റെ സുഹൃത്തിനു കൊടുത്തു. ബാക്കി പുസ്തകങ്ങൾ ചേട്ടൻ പഠിച്ചിരുന്ന കോളേജിന് കൊടുത്തു. കുട്ടിക്കാലത്ത് കൂടുതൽ സമയവും ഞാൻ വീട്ടിലെ ലൈബ്രറിക്കുള്ളിലായിരുന്നു. വായനാശീലം എന്നിൽ വളർത്താൻ അത് സഹായിച്ചിട്ടുണ്ട്.
ചരിത്ര കഥകളോട് പ്രത്യേക ഇഷ്ടമുണ്ടല്ലോ?
ചരിത്രം എനിക്ക് വളരെ ഇഷ്ടമുള്ള വിഷയമാണ്. അത് എത്ര സമയം വേണമെങ്കിൽ സംസാരിച്ചിരിക്കാം. സിനിമയിൽ അക്കാര്യത്തിൽ എനിക്ക് മറക്കാൻ കഴിയാത്ത വ്യക്തിയാണ് ദാമോദരൻമാഷ് . മൂന്നുതവണയേ ഞങ്ങൾ കണ്ടിട്ടുള്ളു. അതെല്ലാം മണിക്കൂറുകൾ നീണ്ടു നിന്ന കൂടിക്കാഴ്ചയായിരുന്നു. രണ്ടാം ലോക മഹായുദ്ധ ചരിത്രത്തെക്കുറിച്ച് ആധികാരികമായി പറയുന്ന ആളായിരുന്നു അദ്ദേഹം. ഒരിക്കൽ കഥ കേൾക്കാൻ മാഷിന്റെ കോഴിക്കോടുള്ള വസതിയിൽ പോയി. വൈകിട്ട് ആറുമണിമുതൽ വെളുപ്പിന് ഒന്നരമണിവരെ സംസാരിച്ചിരുന്നു. കഥയൊന്നും കേട്ടതേയില്ല. സംസാരിച്ചത് മുഴുവൻ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
പ്രമുഖ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കുന്നത് കുറവാണല്ലോ?
സത്യൻ അന്തിക്കാട് അങ്കിൾ എന്നെ രണ്ടു തവണ വിളിച്ചപ്പോഴും നിർഭാഗ്യവശാൽ ഞാൻ വേറെ ചില വർക്കുകളുടെ തിരക്കിലായിരുന്നു.അദ്ദേഹത്തിന് വേണ്ട സമയത്ത് ഡേറ്റ് നൽകാനായില്ല. സത്യൻ അങ്കിൾ ആ സിനിമയുമായി മുന്നോട്ട് പോകുകയും ചെയ്തു.
ഒരു കണക്കിന് അത് നല്ലതാണ്. ഒരു നടനു വേണ്ടി മലയാളത്തിൽ കാത്തിരിക്കേണ്ട അവസ്ഥയില്ല.അത് നമ്മുടെ വ്യവസായത്തിന് വളരെ ഗുണകരമാണ്. ആ പ്രോജക്ട് സമയത്ത് ഇറങ്ങും. കഥ കാലം മാറി പുറത്തിറങ്ങുകയുമില്ല.
ഹിന്ദിയിൽ സംവിധാനം ചെയ്യുമോ?
താത്പര്യമുണ്ട്. അവസരവും നല്ല സ്ക്രിപ്ടും കിട്ടിയാൽ തീർച്ചയായും ചെയ്യും. ഹിന്ദി എനിക്ക് അറിയാവുന്ന ഭാഷയും മേഖലയുമാണ്.
ലാലേട്ടനെക്കുറിച്ച് ?
ലാലേട്ടനെക്കുറിച്ച് ഞാൻ പറഞ്ഞിട്ട് വേണോ പ്രേക്ഷകർക്ക് അറിയാൻ. ലാലേട്ടന്റെ ഫാനാണ് ഞാൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തെവച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഷോട്ട് റെഡി പറയുന്നതിന് മുൻപ് വരെ മോനേ എന്ന് വിളിക്കുന്ന ലാലേട്ടൻ ഷോട്ട് റെഡിയായി കഴിഞ്ഞാൽ സർ എന്ന് വിളിച്ചു തുടങ്ങും. അത് ലാലേട്ടനെപ്പോലുള്ളവർ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ മോഷ്ടിച്ചിട്ടുണ്ട്. അത് ഞാൻ ഭാവിയിൽ ഉപയോഗിക്കും.
ഫിറ്റ്നസിൽ ശ്രദ്ധിക്കാറുണ്ടോ ?
ശാരീരികമായി ഫിറ്റായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് .എന്നാൽ ഒന്നും അമിതമായി ചെയ്യില്ല. ഭക്ഷണത്തിന്റെ കാര്യത്തിലടക്കം.ദുഃശീലങ്ങളൊന്നുമില്ല. വെളുപ്പിനെ എഴുന്നേൽക്കും. എക്സർസൈസ് ചെയ്യും. സ്കൂളിൽ പഠിക്കുമ്പോഴേയുള്ള ശീലമാണ്.സൈനിക് സ്കൂളിലാണ് പഠിച്ചത്.അവിടെ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേൽക്കണം. ഉടൻ തന്നെ പി.ടി തുടങ്ങും.അതുമായി നോക്കുമ്പോൾ ഇപ്പോൾ ഉഴപ്പനാണ്. ഉഴപ്പാൻ എനിക്ക് ഇഷ്ടവുമാണ്. ഷൂട്ടിംഗ് ഇല്ലാതെ വീട്ടിൽ നിൽക്കുമ്പോൾ രാവിലെ പത്തുമണിവരെ ഉറങ്ങും.
(ഫ്ളാഷ്മൂവീസിൽ പ്രസിദ്ധീകരിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |