പൗരുഷം നിറഞ്ഞ സുന്ദരമായ മുഖത്തിൽ വെള്ളിത്തിരയിൽ തിളങ്ങിയ
റിസബാവ വിടവാങ്ങിയത് അപ്രതീക്ഷിതമായി
പേടിക്കേണ്ട അമ്മച്ചി , ഞാൻ ഇപ്പോഴും അമ്മച്ചിയുടെ പഴയ ജോണാ.
ഒരു കൈയിൽ എന്നെയും മറുകൈയിൽ ആൻഡ്രൂസിനെയും കൊണ്ട് നടക്കാൻ ഇറങ്ങുമ്പോൾ അമ്മച്ചി ഞങ്ങൾക്ക് ഒരു കഥ പറഞ്ഞുതരുമായിരുന്നു. ഭൂതത്താന്റെ കൈയിൽ നിന്ന് നിധി തട്ടിയെടുക്കാൻ ശ്രമിച്ച ഭൂമി ദേവിയുടെ കഥ. ആ കഥയിലെ നിധിയാണ് ഇപ്പോൾ അമ്മച്ചിയുടെ കൈയിൽ. ആ പെട്ടി ഇങ്ങ് തന്നേക്ക് അമ്മച്ചി?
അടുത്ത നിമിഷം ജോൺ ഹോനായിയുടെ ചിരി മാഞ്ഞു. സൗന്ദര്യം തുളമ്പുന്ന മുഖത്ത് ക്രൂരഭാവം. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഇൻഹരിഹർ കണ്ട പ്രേക്ഷകർ ജോൺ ഹോനായ് എന്ന പ്രതിനായക കഥാപാത്രത്തെയും റിസബാവ എന്ന നടനെയും അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റി. ഇന്നലെ മലയാളികളുടെ ജോൺ ഹോനായി തിരശീലയ്ക്ക് പിന്നിൽ അപ്രതീക്ഷിതമായി മറഞ്ഞു. വാക്കിലും നോട്ടത്തിലും രൂപത്തിലും ചിരിയിലുമെല്ലാം ജോൺ ഹോനായ്ക്ക് പ്രത്യേക സ്റ്റെൽ ഉണ്ടായിരുന്നു. ഹോംങ്കോങിൽ നിന്ന് ഒരു പെട്ടി തേടി നന്ന ജോൺ ഹോനായ്. 1990ൽ പ്രദർശനശാലകളെ പ്രകമ്പനം കൊള്ളിച്ച ഇൻഹരിഹർ നഗർ കണ്ടവരെല്ലാം വേഗം റിസബാവ എന്ന നടന്റെ ആരാധകരായി മാറി. കാരണം സ്റ്റൈലൻ ലുക്കാണ് ഹോനായിക്ക്. അതിനും മുൻപും പിൻപും ഇത്ര സുന്ദരനായ വില്ലനെ മലയാളി കണ്ടിട്ടില്ല. ബ്രൗണിഷ് നിറമുള്ള ചുരുണ്ട മുടി. മുക്കിൻത്തുമ്പിൽ പ്രത്യേകതരം കണ്ണട.ഇൻഹരിഹർനഗറിന്റെ രണ്ടാം ഭാഗമായ ടു ഹരിഹർനഗറിൽ ജോൺ ഹോനായ് അതിഥി വേഷക്കാരനായി എത്തി. ആറുവർഷം മുൻപ് ജോൺ ഹോനായ് എന്ന പേരിലും സിനിമ വന്നു. അപ്പോഴും റിസബാവ തന്നെയായിരുന്നു ജോൺ ഹോനായ്.
സ്വാതിതിരുനാൾ നാടകത്തിൽ പകരക്കാരൻ
സ്വാതിതിരുനാൾ നാടകത്തിൽ സായ് കുമാറിന് പകരക്കാരൻ. അരങ്ങിൽ സ്വാതിതിരുനാളായി റിസബാവ പകർന്നാടി. സായ് കുമാർ സിനിമയിലേക്ക് പോയതോടെയാണ് റിസബാവയ്ക്ക് നറുക്ക് വീണത്. വൈകാതെ റിസബാവയെയും സിദ്ദിഖ് ലാൽ വിളിച്ചു. പ്രൊഫഷണൽ നാടകമായിരുന്നു റിസബാവയുടെ പ്രിയ തട്ടകം. കൊച്ചിയിലെ പ്രിയപ്പെട്ട നാടക പ്രവർത്തകൻ ബാവക്കയുടെ മൂത്ത മകൻ എന്ന വിലാസമായിരുന്നു അതുവരെ ഉണ്ടായിരുന്നത്. നോർത്ത് ഇന്ത്യൻ ഛായ ബാവക്കയെപോലെ മൂത്ത മകനും ലഭിച്ചു. കെ.എൻ. ധർമ്മൻ സംവിധാനം ചെയ്ത ഭ്രാന്തന്മാർ പാവങ്ങൾ നാടകത്തിൽ അഭിനയിക്കാൻ കലാഭവൻ ഹനീഫ് എത്തുമ്പോൾ നായകവേഷത്തിലാണ് റിസബാവ.ശേഷം ആ സൗഹൃദം വളർന്നു.സിനിമയിൽ തിരക്കുള്ള താരമായി റിസബാവ മാറി. വിഷുപ്പക്ഷി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ചിത്രം റിലീസായില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ പാർവതിയുടെ നായകനായി അഭിനയിച്ചെങ്കിലും വഴിത്തിരിവായത് ഇൻഹരിഹർനഗറായിരുന്നു. ആനവാൽ മോതിരം, ആയിരപ്പറ, എന്റെ പൊന്നുതമ്പുരാൻ, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ദി ഗോഡ്മാൻ, നേരറിയാൻ സി.ബി.ഐ, ഉൗമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, ഇൗ അടുത്തകാലത്ത് സഖറിയായുടെ ഗർഭിണികൾ,പോക്കിരിരാജ, കോഹിന്നൂർ, ശുഭരാത്രി, തുടങ്ങി 150ലധികം ചിത്രങ്ങൾ. മമ്മൂട്ടിചിത്രം വണ്ണിലാണ് അവസാനം പ്രേക്ഷകർ റിസബാവയെ കണ്ടത്. ഇരുപതിലധികം സീരിയലുകളും അഭിനയിച്ചു. ഡബിംഗ് മേഖലയിലും തിളങ്ങി. കർമ്മയോഗി എന്ന ചിത്രം മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു.
കൂട്ടുകാരുടെ റിസ
വില്ലൻ വേഷങ്ങളാണ് സിനിമയിൽ റിസബാവ അധികവും അവതരിപ്പിച്ചത്. എന്നാൽ ഒതുങ്ങിയ പ്രകൃതമായിരുന്നു റിസബാവയുടേത്. സൗഹൃദങ്ങളാണ് എന്നും റിസബാവയുടെ കരുത്ത്. എന്നാൽ കുറച്ചുനാളുകളായിസൗഹൃദങ്ങളിൽ നിന്നെല്ലാം ഉൾവലിഞ്ഞപോലെ . ഫോണിൽ ലഭിക്കാതെ വന്നു. തുടർച്ചയായി ഫോൺ നമ്പർ മാറ്റുന്നു. പലേടത്തായി മാറി താമസിക്കുന്നു. അഭിമുഖങ്ങളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു. മകളുടെ വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇടയ്ക്കു വണ്ടിച്ചെക്ക് കേസിൽപെട്ടതായി വാർത്ത വന്നു.31 വർഷത്തെ അഭിനയയാത്ര. 150 ലധികം സിനിമകളിൽ അഭിനയിച്ചെങ്കിലും സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കൾ പങ്കുവയ്ക്കുന്നു . എന്നാൽ വെള്ളിത്തിരയിലേക്ക് വലിയ വരവു തന്നെയായിരുന്നു റിസബാവയുടേതും ജോൺ ഹോനായിയുടേതും. ജോൺ ഹോനായി എന്നും പ്രേക്ഷകരുടെ മനസിൽ മായാതെയുണ്ടാവും. കാരണം അത്ര വലിയ വരവായിരുന്നു. റിംഗ് ടോൺ ഇപ്പോഴും അലടയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |