സിനിമാക്കാരുടെ കൂടപ്പിറപ്പായ ജാഡയില്ലാത്ത ചലച്ചിത്രകാരനായിരുന്നു സച്ചി. ഒരു പ്രാവശ്യം പരിചയപ്പെട്ടാൽ സച്ചി ഹൃദയത്തിൽ കയറിപ്പറ്റും. ഒരിക്കലും ഇറങ്ങിപ്പോവാതെ. സിനിമയുടെ വിജയഫോർമുലയ്ക്ക് ഉതകുന്ന എഴുത്ത് നന്നായി വശമുണ്ടായിരുന്ന അപൂർവം തിരക്കഥാകൃത്തുക്കളിൽ ഒരാൾ. എല്ലാ ജനറേഷനും സച്ചിയുടെ സിനിമയ്ക്ക് ഒരേപോലെ കൈയടിച്ചു. പുതുതലമുറക്കാരിൽ പ്രണയവും നർമ്മവും ആക് ഷനും എല്ലാം ചേർന്ന കൃത്യമായ രസക്കൂട്ടുകളുടെ സമ്മേളനം നടത്താൻ സച്ചിക്ക് അറിയാം. മികച്ച തിരക്കഥാകൃത്തുക്കളിൽ പലരും നല്ല സംവിധായകരല്ല. എന്നാൽ ഒരേ സമയം നല്ല തിരക്കഥാകൃത്താവാനും നല്ല സംവിധായകനാവാനും കഴിഞ്ഞ അതുല്യ പ്രതിഭയായിരുന്നു സച്ചി..ആദ്യ സിനിമ പൂജയ്ക്കുശേഷം മുടങ്ങുക, അപ്രതീക്ഷിതമായി മറ്റൊരു സിനിമയിലൂടെ വിലാസം നേടുക, നടക്കാതെ പോയ ആദ്യ സിനിമ രണ്ടാമത്തെ സിനിമയായി സംഭവിക്കുക. ആദ്യമായി സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ പൂർണ തിരക്കഥ മോഷ്ടിക്കപ്പെടുന്നു. കൊച്ചിയിൽ നഷ്ടമായ തിരക്കഥ തിരുവനന്തപുരത്തുനിന്ന് തിരിച്ചു കിട്ടുക. അതു സിനിമയാവുകയും വിജയം നേടുകയും ചെയ്യുക. അങ്ങനെ സസ് പെൻസും ട്വിസ്റ്റും നിറഞ്ഞതായിരുന്നു സച്ചിയുടെ ഹ്രസ്വമായ സിനിമാജീവിതം. ബുദ്ധിജീവി ജാഡയും തീരെയില്ല. 12 സിനിമകളിൽ എട്ടും ഹിറ്റുകൾ. സിനിമയിൽ തന്റെ കരിയർ ഗ്രാഫ് ഉയർന്നു നിൽക്കുമ്പോഴാണ് വിടവാങ്ങൽ. ആഗ്രഹിച്ചത് സിനിമാപഠനമായിരുന്നു. പക്ഷേ നിയോഗം അഭിഭാഷക വൃത്തിയും. എന്നും നഷ്ടബോധമില്ലാത്ത സിനിമാക്കാലമായിരുന്നു സച്ചിയുടെ മുന്നിൽ. ഒരോ സിനിമ കഴിയുമ്പോഴും മാറ്റു കൂട്ടുന്ന എഴുത്തും സൗഹൃദങ്ങളും.അയ്യപ്പനും കോശിയും വിജയാരവം തീർക്കുമ്പോൾ സ്ഥിരം ഫോർമാറ്റിൽനിന്ന് സച്ചി മാറിത്തുടങ്ങുകയായിരുന്നു.ഈഗോ വിഷയമാക്കി ഒന്നല്ല, രണ്ടു സൂപ്പർ ഹിറ്റുകൾ ഒരുക്കി.ഡ്രൈവിംഗ് ലൈസൻസും അയ്യപ്പനും കോശിയും. സ്വയം എഴുതി സംവിധാനം ചെയ്യുമ്പോഴും മറ്റു സംവിധായകർക്കായി തിരക്കഥ എഴുതുന്നതിലും സച്ചിക്ക് ഈഗോ തടസമായില്ല. സൗഹൃദങ്ങൾക്ക് അധികം വേരോട്ടമില്ലാത്ത സിനിമയിൽ അവിടെയും സച്ചി മുങ്ങിത്താണു.അടുക്കും ചിട്ടയും ഉള്ളതായിരുന്നു സച്ചിയുടെ തിരക്കഥകൾ. ഉജ്വല സിനിമയായി അയ്യപ്പനും കോശിയും ആഘോഷിക്കപ്പെടുമ്പോൾ സച്ചിയുടെ സിനിമകൾ പോലെ ആ ജീവിതവും വല്ലാത്തൊരു ട്വിസ്റ്റിൽ മറയുന്നു. ''എനിക്ക് കഥ പറയാൻ അറിയില്ല. എന്നാൽ എഴുതി ഫലിപ്പിക്കാൻ അറിയാമെന്ന് " സച്ചി പറയുമായിരുന്നു. ഈ വാക്കുകൾ സത്യമായിരുന്നു. .
''ലോക് ഡൗണിന് മുൻപ് ചെയ്യേണ്ട ശസ്ത്രക്രിയയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് കഴിഞ്ഞു അയ്യപ്പനും കോശിയും വന്നു. നല്ല വേദനയുണ്ട്. ഇനി മാറ്റിവയ്ക്കുന്നില്ല. ഞാൻ ആശുപത്രിയിലാണ്."" ലോക് ഡൗൺ കാലം എങ്ങനെ ചെലവഴിച്ചു എന്നു ആരാഞ്ഞ് വിളിച്ചപ്പോൾ സച്ചി പറഞ്ഞ വാക്കുകൾ. അടുത്ത നിമിഷം സംസാരം സിനിമയെക്കുറിച്ചായി. വരാൻ വന്ന പൃഥ്വിരാജ് പ്രോജക്ടിനെക്കുറിച്ച് കൂടുതൽ സംസാരിച്ചു. താൻ നിർമാതാവാൻ പോവുന്ന സന്തോഷവും പങ്കുവച്ചു.മൂന്നാഴ്ച കഴിഞ്ഞ് സച്ചി വിട പറഞ്ഞു. സച്ചിക്ക് സിനിമയോട് എന്നും പ്രണയമായിരുന്നു. ആ പ്രണയമാണ് പ്രേക്ഷകർ കണ്ടത്.സിനിമയെ പ്രണയിച്ചു കൊതി തീരാതെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. ദാനം ചെയ്യപ്പെട്ട കണ്ണുകളിലൂടെ സച്ചി സിനിമയെ നോക്കികാണുമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |