മലയാളത്തിലെ എന്റെ ആദ്യ ചിത്രമായ ഭാഗ്യജാതകത്തിൽ സത്യൻ സാറിന്റെ നായികയായി അഭിനയിക്കുമ്പോൾ എനിക്ക് പതിമൂന്ന് വയസേയുണ്ടായിരുന്നുള്ളൂ. പൊലീസ് ഒാഫീസറായിരുന്ന ഒരാൾ എന്ന പേടിയും ബഹുമാനവും സത്യൻ സാറിനോടൊപ്പമഭിനയിക്കുമ്പോൾ എന്നും എനിക്കുണ്ടായിരുന്നു.
എം.ജി. ആർ നായകനായ പാപനാശം എന്ന സിനിമയിലാണ് ഞാൻ ആദ്യമഭിനയിക്കുന്നത്. സരസ്വതി ദേവി എന്നായിരുന്നു എം.ജി. ആർ എനിക്കിട്ട പേര്. ആ സിനിമയുടെ സെറ്റിൽവച്ച് എന്നെക്കണ്ട പി. ഭാസ്കരൻ മാഷ് അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലെ നായികയായി എന്നെ തീരുമാനിക്കുകയായിരുന്നു. എനിക്ക് പള്ളിയിലിട്ട ഷീലയെന്ന പേര് തിരിച്ചുതന്നതും ഭാസ്കരൻ മാഷാണ്.
ഭാഗ്യജാതകത്തിൽ അഭിനയിച്ച് തുടങ്ങുന്ന ദിവസമാണ് ഞാൻ ആദ്യമായി സത്യൻ സാറിനെ കാണുന്നത്.തലയെടുപ്പോടെ സെറ്റിൽ നിന്നിരുന്ന അദ്ദേഹം കാറ്റ് പിടിച്ച പോലെ നിൽക്കുന്ന എന്നെക്കണ്ട് ഗൗരവത്തോടെ ഭാസ്കരൻ മാഷിനോട് ചോദിച്ചു:
'അയ്യോ... ഇത് തീരെ ചെറിയ കുട്ടിയാണല്ലോ! ഇൗ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കുന്നത്!"
'നേരിൽ കാണുന്നത് നോക്കണ്ട. സ്ക്രീനിൽ കാണുമ്പോൾ ശരിയാകും." എന്നായിരുന്നു ഭാസ്കരൻ മാഷിന്റെ മറുപടി.
ഹാഫ് സാരിയൊക്കെയുടുത്ത് നിന്നിരുന്ന എന്നെ പിന്നീട് സാരിയൊക്കെയുടുത്ത് കണ്ടപ്പോൾ സത്യൻ സാറിനും വലിയ കുഴപ്പമില്ലെന്ന് തോന്നിക്കാണും.ഒരുപാട് സിനിമകളിൽ സത്യൻ സാറിനോടൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായി. എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകൾ. ഒരിക്കലും മറക്കാനാവാത്ത സിനിമകൾ. അതിലൊന്നാണ് ചെമ്മീൻ. അങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ ചരിത്രത്തിലിടംനേടാൻ പോകുന്ന സിനിമയിലാണ് അഭിനയിക്കുന്നതെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.
നാട്ടികയിലെ കടപ്പുറമായിരുന്നു ചെമ്മീന്റെ പ്രധാന ലൊക്കേഷൻ. ലഞ്ച് ബ്രേക്കിന് ചോറ് വിളമ്പുമ്പോൾ പാത്രങ്ങളിൽ ഇൗച്ച വന്ന് പൊതിയുന്നത് ഇപ്പോഴുമോർമ്മയുണ്ട്. ചോറ് കഴിക്കാതെ ഉച്ചയ്ക്ക് ഇളനീർ കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. ഒൗട്ട് ഡോർ ഷൂട്ടിംഗ് അപൂർവ്വമായിരുന്ന ഒരു കാലമായിരുന്നു അത്. ഷൂട്ടിംഗ് കാണാൻ ഒരുത്സവത്തിനുള്ള ആൾക്കൂട്ടമുണ്ടായിരുന്നു. കടപ്പുറത്ത് ഒരു കാർണിവൽ പോലെ താൽക്കാലിക കടകളും കളിസ്ഥലങ്ങളുമെല്ലാമുയർന്നു. ആയിരക്കണക്കിന് ആൾക്കാരുടെ മുന്നിൽ വച്ചായിരുന്നു കറുത്തമ്മയുമായുള്ള എന്റെ അഭിനയം.ചെമ്മീനിലെ ചില രംഗങ്ങൾ മദ്രാസിലെ ജെമിനി സ്റ്റുഡിയോയിലാണ്. സ്റ്റുഡിയോ പൊളിച്ച് അവിടം ഫ്ളാറ്റ് സമുച്ചയം വന്നപ്പോൾ ഞാൻ അവിടെ ഒരു ഫ്ളാറ്റ് വാങ്ങി. അന്നും ഇന്നും തമിഴ് നാട്ടിൽ ചെമ്മീൻ ഷീല എന്ന പേരിലാണ് ഞാൻ അറിയപ്പെടുന്നത്.
നാട്ടികയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ കടലിൽ ചിത്രീകരിക്കുന്ന ഒരു രംഗത്തിനിടയിൽ സത്യൻ സാർ അപകടത്തിൽപ്പെട്ടു. നാട്ടിക കടപ്പുറത്ത് ഷൂട്ടിംഗ് കാണാൻ വന്നവരും നാട്ടുകാരുമെല്ലാം ചേർന്നാണ് അന്ന് സത്യൻ സാറിനെ രക്ഷപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |