''ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു ശ്രീവിദ്യ. വർണിക്കാനാവാത്ത ഒരു പ്രത്യേകതരം സൗന്ദര്യം ശ്രീവിദ്യയിലുണ്ട്. വെല്ലുവിളി ഉയർത്തുന്ന ഏത് കഥാപാത്രങ്ങളും നിസാരമായി അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവും അവരിലുണ്ടായിരുന്നു"" പ്രശസ്ത സംവിധായകൻ കെ ജി ജോർജ് ഒരിക്കൽ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇത് കെ ജി ജോർജിന്റെ മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമാസ്വാദകരുടെയും സിനിമ പ്രവർത്തകരുടെയും കൂടി വാക്കുകളാണ്. ശ്രീവിദ്യയുടെ സൗന്ദര്യം എപ്പോഴും സ്നേഹത്തിന്റെ സൗന്ദര്യമായിരുന്നു. 53 വർഷം നീണ്ട ജീവിതത്തിൽ എണ്ണൂറിലധികം സിനിമകളിൽ അഭിനയ വിസ്മയം തീർത്ത അപൂർവ അഭിനേത്രി. മലയാളത്തിന്റെ ശ്രീ മാഞ്ഞിട്ട് ഇന്ന് പതിനഞ്ചു വർഷമാവുന്നു. 2006 ഒക്ടോബർ 19 നായിരുന്നു മലയാളത്തിന്റെ സ്വന്തം ശ്രീവിദ്യ കാൻസർ എന്ന രോഗത്തിന് മുന്നിൽ കീഴടങ്ങുന്നത്.
ചെറുപ്പം മുതൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. പതിമൂന്നാം വയസ്സിൽ തിരുവുൾ ചൊൽവർ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്.അമ്പലപ്രാവ് എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.1969ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന ചിത്രത്തിൽ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയിൽ തുടക്കം കുറിച്ചു. അംബ അംബിക അംബാലികയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ചെണ്ട, ഉത്സവം, തീക്കനൽ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലിൽ ഒരു മഴ, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയ നൂറുകണക്കിന് ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചു. ഒപ്പം സൊല്ലത്താൻ, നിനക്കിറേൻ, അപൂർവരാഗങ്ങൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതോടെ തമിഴിലും തന്റേതായ ഇടം ശ്രീവിദ്യ കണ്ടുപിടിച്ചു, മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗായികയുമായി അവർ. ഒരു പൈങ്കിളിക്കഥയിലെ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിലും പിന്നണിഗായികയായി .കർണാടിക് സംഗീതജ്ഞ എം. എൽ വസന്തകുമാരിയുടേയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂർത്തിയുടേയും മകളായിട്ട് ജനിച്ച ശ്രീവിദ്യ അഭിനയത്തിലും സംഗീതത്തിലും നിറഞ്ഞു നിന്നു.
ഒരു തലമുറയ്ക്ക് ശ്രീവിദ്യ കാമുകിയും ഭാര്യയുമൊക്കെയായപ്പോൾ മറ്റൊരു തലമുറയ്ക്ക് അവർ അമ്മയായി. പുതിയ തലമുറയിലെ നായകന്മാരോട് പ്രണയം തോന്നിയ നടിമാരുണ്ടോ എന്ന് ചോദിച്ചാലും ശ്രീവിദ്യയുടെ പേര് മറുപടിയായി കേൾക്കാം.
ഈ പതിനഞ്ചു വർഷം പിന്നിടുമ്പോഴും അവരുടെ ഓർമ്മകൾ സജീവമായി നിൽക്കുന്നു.നല്ല തിരക്കഥകൾ തിരഞ്ഞെടുക്കുന്ന ശ്രീവിദ്യയുടെ അഭിനയ ജീവിതം പോലെ അത്ര സുഖകരമായിരുന്നില്ല ജീവിതം. കാൻസറിന് കീഴടങ്ങിയെങ്കിലും അഭിനയിച്ച ചിത്രങ്ങളിലൂടെ ശ്രീവിദ്യ എന്നും ഓർമ്മിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |