ഏപ്രിൽ ആറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങൾക്കിടയിൽ നിന്ന് ആരൊക്കെ നിയമസഭ കാണുമെന്ന് ഉറ്റു നോക്കുകയാണ് ചലച്ചിത്ര ലോകം.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മുകേഷ്, ഗണേഷ്കുമാർ എന്നീ രണ്ട് സിറ്റിംഗ് എം.എൽ.എ മാർ വീണ്ടും വിധി തേടുമ്പോൾ രാജ്യസഭാംഗമായ സുരേഷ്ഗോപി തൃശൂരിലും കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും എൻ.ഡി.എക്കു വേണ്ടിയും ധർമ്മജൻ ബോൾഗാട്ടി ബാലുശേരിയിൽ യു.ഡി.എഫിനു വേണ്ടിയും മത്സര രംഗത്ത് സജീവമാണ്.ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കായി നടി പ്രിയങ്ക അനൂപ് അരൂരിൽ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.മാന്നാർ മത്തായി സ്പീക്കിംഗിലെ നടി ശകുന്തളയെ അവതരിപ്പിച്ചയാളെന്ന് പറഞ്ഞാൽ പ്രിയങ്കയെ പെട്ടെന്നു മനസിലാകും.
കടുത്ത പോരാട്ടം
കഴിഞ്ഞതവണ വിജയിച്ച മുകേഷും ഗണേഷും ഇക്കുറി ശക്തമായ വെല്ലുവിളി നേരിടുന്നുവെന്നാണ്
മണ്ഡലത്തിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൊല്ലത്ത് ഡി.സി.സി പ്രസിഡന്റായിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയെയാണ് മുകേഷ് നേരിടുന്നത്. മണ്ഡലത്തിൽ സജീവമായിരുന്നില്ലെന്ന രീതിയിൽ യു.ഡി.എഫും എൻ.ഡി.എയും മുകേഷിനെതിരെ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഏത് സന്ദർഭത്തേയും തനിക്കനുകൂലമാക്കി മാറ്റാനുള്ള മുകേഷിന്റെ പാടവം അവഗണിക്കാനാവില്ല.മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് മുകേഷ് ഊന്നിപ്പറയുന്നത്.
പത്തനാപുരത്ത് ഗണേഷ്കുമാറിനെ നേരിടുന്നത് കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയാണ്.ചാനൽ ചർച്ചകളിൽ സജീവമായ ചാമക്കാല കഴിഞ്ഞ അഞ്ചു വർഷമായി പത്തനാപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയാണ്. താൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഗണേഷ് കുമാർ.ബാലുശേരിയിൽ സ്ഥാനാർത്ഥിയായ ധർമ്മജൻ ബോൾഗാട്ടിയും കടുത്ത മത്സരമാണ് നേരിടുന്നത്. യുവ നേതാവായ സി.പി.എമ്മിലെ സച്ചിൻ ദേവാണ് ധർമ്മജന്റെ പ്രധാന എതിരാളി.സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന മത്സരമാണ് ബി.ജെ.പിയ്ക്കായി സുരേഷ് ഗോപി തൃശൂരിൽ കാഴ്ചവയ്ക്കുന്നത്.
സുരേഷ് ഗോപി പ്രചാരണത്തിനിടയിൽ പറയുന്ന ഡയലോഗുകൾ വിവാദങ്ങൾക്കും വഴിതെളിയ്ക്കുന്നുണ്ട്.ചിലതൊക്കെ വൈറലുമാകുന്നു. കോൺഗ്രസിലെ പദ്മജാ വേണുഗോപാലും സി.പി.െഎയിലെ ബാലചന്ദ്രനുമാണ് പ്രധാന എതിരാളികൾ.
തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കുന്ന ബി.ജെ.പിയിലെ നടൻ കൃഷ്ണകുമാർ ശക്തമായ വെല്ലുവിളി ഇരു മുന്നണികൾക്കും ഉയർത്തുന്നുണ്ട്.മുൻ മന്ത്രി കൂടിയായ സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ വി.എസ്.ശിവകുമാറും എൽ.ഡി.എഫിലെ ആന്റണി രാജുവുമാണ് പ്രധാന എതിരാളികൾ.കാശ്മീരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കൃഷ്ണകുമാർ തിരുവനന്തപുരം സ്വദേശിയാണ് .ദൂരദർശനിലെ മുൻ ന്യൂസ് റീഡറുമാണ്. സിനിമാ സീരിയൽ താരമായ വിവേക് ഗോപൻ ചവറയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. യു.ഡി.എഫിലെ ഷിബു ബേബി ജോണും എൽ.ഡി.എഫിലെ സുജിത് വിജയൻ പിള്ളയുമാണ് പ്രധാന എതിരാളികൾ.
പ്രേംനസീർ നേരിട്ട ഭീഷണി
മലയാള സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നവർ ഒട്ടേറെയുണ്ടെങ്കിലും ജയിച്ചവർ ഇന്നസെന്റിെനപ്പോലെ വിരളമാണ്.പ്രേംനസീറിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഭീഷണി വരെ മുഴക്കിയതായി മകൻ ഷാനവാസ് തുറന്നു പറഞ്ഞിട്ടുണ്ട്.ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിക്കാൻ ഇന്ദിരാഗാന്ധി നസീറിനെ നേരിട്ടു വിളിച്ചു പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ആദായനികുതി റെയ്ഡും മറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ അദ്ദേഹം പ്രചാരണത്തിനിറങ്ങി. പക്ഷേ പല സ്ഥലങ്ങളിലും അദ്ദേഹത്തിന് പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.
നടൻ മുരളിയടക്കം തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായിട്ടുണ്ടെങ്കിലും വിജയിച്ചവർ ചുരുക്കം.
മോഹൻലാലിനെയും പരിഗണിച്ചു
നടൻ മോഹൻലാലിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സി.പി.എം സമീപിച്ചിരുന്നു.സംഭവം മുമ്പാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് മന്ത്രിയായ കെ.മുരളീധരൻ വടക്കാഞ്ചേരിയിൽ മത്സരിച്ചപ്പോൾ എതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കാനാണ് നടൻ മോഹൻലാലിനെ സി.പി.എം. സമീപിച്ചത്. എന്നാൽ മത്സരത്തിനില്ലെന്ന് പറഞ്ഞ് മോഹൻലാൽ ഒഴിയുകയായിരുന്നു. അന്ന് സി.പി.എമ്മിലെ എ.സി.മൊയ്തീനോട് മുരളീധരൻ പരാജയപ്പെടുകയായിരുന്നു.ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ബാലറാമിന്റെ എം.എൽ.എ സ്ഥാനം രാജിവപ്പിച്ചാണ് അന്ന് മുരളീധരൻ മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |