ടൊവിനോ തോമസിന്റെ മിന്നൽമുരളി ഒ.ടി.ടി പ്ളാറ്റ്ഫോമായ നെറ്റ് ഫ്ളിക്സിൽ ട്രെൻഡിംഗ് നമ്പർ ഒന്നായി മുന്നേറുകയാണ്.ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രമെന്ന സവിശേഷതയാണ് ഈ മലയാള ചിത്രത്തിന്റെ പ്രത്യേകത. കുട്ടികളെയും പ്രായമായവരെയും ഒരുപോലെ ആകർഷിക്കുന്ന മിന്നൽമുരളിയുടെ വിശേഷങ്ങൾ ടൊവിനോ തോമസ് പങ്കുവയ്ക്കുന്നു.
പുതുവർഷം പ്രതീക്ഷ മാത്രമല്ല പ്രത്യേകതയുമുണ്ട്. അതിലൂടെയാണ് പുതുവർഷ യാത്ര. ഏറ്റവും സന്തോഷം നിറഞ്ഞ ക്രിസ്മസാണ് കഴിഞ്ഞത്. മിന്നൽമുരളി വന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമ റിലീസ് ചെയ്തു. അത് എന്റെ മാത്രമല്ല, മിന്നൽ മുരളിയിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ല ദിവസമായി മാറിയതിൽ സന്തോഷമുണ്ട്. നന്നായിട്ട് എഴുതിയ പരീക്ഷയയുടെ ഉത്തരക്കടലാസ് കാത്തിരുന്ന കുട്ടിയെ പോലെയായിരുന്നു ഞാൻ.നല്ല മാർക്കു തന്നെ ലഭിച്ചു.
നല്ല ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. സൂപ്പർ ഹീറോ എന്നത് മാറ്റിവച്ചാൽ പോലും മിന്നൽ മുരളിയിൽ ഒരുപാട് നല്ല ഘടകങ്ങളുണ്ട്. മികച്ച നിലവാരത്തിൽ ഒരുക്കിയ മലയാളത്തിലെ ആദ്യസൂപ്പർ ഹീറോ സിനിമ . അഞ്ചു ഭാഷകൾ എന്നതിനേക്കാൾ ഏറെ സന്തോഷം 113 രാജ്യങ്ങളിൽ മിന്നൽ മുരളി എത്തി എന്നതാണ്. ഒരു യൂണിവേഴ്സൽ കൺസെപ്റ്റ്. ഇവിടെ പ്രതിഭാധനരായ സംവിധായകരും താരങ്ങളുമുണ്ട്. ലോകനിലവാരം പുലർത്തുന്ന കഥകൾ സംസാരിക്കുന്ന സിനിമകൾ ഉണ്ടാവാറുണ്ട്. മലയാള സിനിമയുടെ പ്രശസ്തി ഇനിയും കൂടുതൽ ആളുകളിൽ എത്തിക്കാൻ മിന്നൽ മുരളി സഹായകരമാകുമെന്നാണ് കരുതുന്നത്. അർഹിക്കുന്ന അംഗീകാരവും ശ്രദ്ധയും ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമകൾക്കും ഉണ്ടാവട്ടെ. ആരും മോശം പറയാൻ ഇടവരാത്ത സിനിമയാണ് മിന്നൽമുരളി . അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു.
കുട്ടികളെപോലെ ചിന്തിക്കുന്നവരും കുട്ടികളുമാണ് മിന്നൽമുരളിയുടെ പ്രേക്ഷകർ. കുട്ടികളെ തിയേറ്ററുകളിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾക്ക് മടിയാണ്. അപ്പോൾ ഒ.ടി.ടി പ്ളാറ്റ് ഫോമിലൂടെ മാത്രം മിന്നൽ മുരളിയെ എത്തിക്കാനേ മാർഗം ഉണ്ടായിരുന്നുള്ളൂ. തിയേറ്ററിൽ തന്നെ സിനിമ കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. മിന്നൽ മുരളിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും പൂർത്തിയായപ്പോഴും തിയേറ്റർ റിലീസ് തന്നെയാണ് ആലോചിച്ചിരുന്നത്. അതിനാലാണ് വലിയ കാൻവാസിൽ ഒരുക്കിയത് . പ്രിവ്യു കണ്ടപ്പോൾ തിയേറ്ററിൽ ലഭിക്കുന്ന ഒാരോ കൈയടിയും ഞാനും ബേസിലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി എണ്ണുന്നുണ്ടായിരുന്നു.മിന്നൽ മുരളിയ്ക്ക് ഞങ്ങൾ ആഗ്രഹിച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്.
വെല്ലുവിളി
സിനിമയിൽ മിന്നൽമുരളി ഒരുപാട് വെല്ലുവിളി നേരിടുന്നുണ്ട്. അതിനേക്കാൾ വലിയ വെല്ലുവിളി ഞാൻ നേരിട്ടു. ആ വെല്ലുവിളികളെ ഏറ്റെടുക്കാനും വിജയകരമായി തരണം ചെയ്യാനും സഹായിച്ചത് ഒപ്പം പ്രവർത്തിച്ചവർ തന്ന പിന്തുണയും സഹകരണവുമായിരുന്നു. 2019 ഡിസംബർ 22 ൽ ആരംഭിച്ച ചിത്രീകരണം 2021 ജൂലായിലാണ് പൂർത്തിയാവുന്നത്. എനിക്ക് മാത്രം സിനിമയ്ക്കും കുറെ വെല്ലുവിളി നേരിടേണ്ടിവന്നു. ആദ്യം ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ. പിന്നീട് ഷൂട്ട് ആരംഭിച്ചപ്പോൾ പലതരം പ്രതിസന്ധികൾ . മിന്നൽ മുരളിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഒരേ മനസോടെ തുടർന്നും ജോലി ചെയ്തപ്പോൾ സ്വയം അഭിമാനം തോന്നുംവിധം ഒരു സിനിമ ഉണ്ടാക്കാൻ സാധിച്ചു.എല്ലാ വെല്ലുവിളികളെയും ഞാൻ തരണം ചെയ്തപ്പോൾ ഭംഗിയായി സംവിധാനം ചെയ്യാൻ ബേസിൽ ജോസഫും എന്നെ ഗംഭീരമായി പകർത്താൻ ഛായാഗ്രാഹകൻ സമീർഇക്കയും കാലഘട്ടം നന്നായി പുനവതരിച്ച കലാസംവിധായകൻ മനുജഗദും മേക്കപ്പ് മാൻ ഹസനും ആക്ഷൻ ഡയറക്ടർ വ്ളാഡ് റിംബർഗും ഇതിൽ അഭിനയിച്ച ഒാരോരുത്തർക്കും കുറെ നാളത്തെ ജോലിയുള്ള സിനിമയായിരുന്നു മിന്നൽമുരളി .കുറച്ച് ബുദ്ധിമുട്ട് നേരിട്ടെങ്കിലും അവരുടെ കൂട്ടത്തിൽ നിൽക്കുന്നത് അൽപം എളുപ്പമുള്ള കാര്യമായിരുന്നു.തുടക്കം മുതൽ കൂടെ നിന്ന നിർമാതാവ് സോഫിയ പോൾ. എല്ലാവരും തന്ന പിന്തുണയാണ് മറികടിക്കാൻ സാധിച്ചത്.
കുട്ടിക്കാലത്ത് കണ്ട
സൂപ്പർ ഹീറോ
സൂപ്പർമാനെപോലെ പറന്നു നടക്കാൻ കുട്ടിക്കാലത്ത് ആഗ്രഹിച്ചു.
എല്ലാവരും എന്നെ ഇഷ്ടപ്പെടണം എന്നതായിരുന്നു അതിന്റെ കാരണം. എല്ലാവർക്കും ഇഷ്ടം സൂപ്പർമാനെയും, സൂപ്പർ ഹീറോകളെയും. സൂപ്പർ മാനാകാൻ കഴിഞ്ഞാൽ എന്റെ ആഗ്രഹം നടക്കുമല്ലോ എന്ന് കരുതി. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി സൂപ്പർ ഹീറോയായി അഭിനയിക്കാൻ കഴിഞ്ഞു. സൂപ്പർ ഹീറോ ആരാധകനായി നടന്നിട്ട് സൂപ്പർ ഹീറോയായി അഭിനയിക്കാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം തരുന്നുണ്ട്. ഇപ്പോൾ തത്കാലം മനസിൽ ഒരു സൂപ്പർ ഹീറോയേ ഉള്ളൂ. അത് മിന്നൽ മുരളിയാണ്. ജീവിതത്തിലെ സൂപ്പർ ഹീറോ അപ്പനും അമ്മയുമാണ്. എന്നിൽ എന്തെങ്കിലും നല്ല ഗുണം ഉണ്ടെങ്കിൽ അത് കുടുംബത്തിൽനിന്നും വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും ലഭിച്ചതാണ്. മോശമായിട്ടുള്ളത് ഞാൻ എവിടെനിന്നെങ്കിലും പോയി പഠിച്ചതും.
ഒരു പശുക്കുട്ടി ജനിച്ചാൽ മണിക്കൂറുകൾ കഴിഞ്ഞ് എഴുന്നേറ്റു പോവും. ഒരു കോഴിക്കുഞ്ഞാണെങ്കിൽ അത് വൈകാതെ നടക്കും. എന്നാൽ മനുഷ്യന് ഒരു വർഷം വേണം. മക്കളെ വളർത്താൻ പ്രാപ്തരാക്കുന്ന എല്ലാ മാതാപിതാക്കളും സൂപ്പർ ഹീറോകളാണ്. വരാൻ ഇനി ഷൂട്ടിംഗ് കഴിഞ്ഞ കുറെ നല്ല സിനിമകൾ കൈയിലുണ്ട് ആഷിഖ് അബുവിന്റെ നാരദൻ , സനൽകുമാർ ശശിധരന്റെ വഴക്ക് , ഖാലിദ് റഹ്മാന്റെ തല്ലുമാല. ഒരുപാട് പ്രതീക്ഷ നൽകുന്ന ചിത്രമാണ് തല്ലുമാല. വാശി എന്ന ചിത്രത്തിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. കീർത്തി സുരേഷ് ആണ് നായിക.
പുതിയ സംവിധായകർ
പുതിയ ചിത്രങ്ങൾ
അഭിനയിച്ച എൺപതുശതമാനം സിനിമകളുടെ സംവിധായകർ പുതിയവരാണ്. വാശിയുടെ സംവിധായകൻ വിഷ്ണു ജി. രാഘവ് പുതിയ ആളും വർഷങ്ങളായുള്ള സുഹൃത്തുമാണ്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധായകനും പുതിയ ആളാണ്. പുതിയവർക്കൊപ്പം മാത്രമല്ല സീനിയർ സംവിധായകരുടെ കൂടെ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന അനുഭവസമ്പത്തും വേണം. രണ്ടും ഒരേപോലെ കൊണ്ടുപോവാൻ ശ്രദ്ധിക്കുന്നു. ലോക് ഡൗണിനെ തുടർന്ന് ഡേറ്റുകൾ മാറി. എല്ലാം മാറ്റിയെടുക്കുക വലിയ ജോലിയാണ്.
10 വർഷം. നാൽപ്പതാം സിനിമയായി മിന്നൽമുരളി
സിനിമയുടെ ക്രീസിൽ നായകനടനായി നിറഞ്ഞു നിൽക്കുകയാണ് ടൊവിനോ തോമസ്.
'പ്രഭുവിന്റെ മക്കൾ' എന്ന സിനിമയിലൂടെ കാമറയുടെ മുന്നിൽ എത്തിയപ്പോൾ മുതൽ മലയാളികളെ വിസ് മയിപ്പിക്കുന്ന നടൻ. തിരികെ അവരുടെ മതിയാവുവോളം സ് നേഹം . നായകനടനായി തിളങ്ങുന്നതിനൊപ്പം ഇടയ്ക്ക് നിർമാതാവിന്റെ കുപ്പായം.അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ 'മിന്നൽ മുരളി' നാൽപ്പതാമതു സിനിമയായി 'ഒാടി'പ്പായുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |