ഒ.എൻ.വി പുരസ്കാരം നേടിയ വൈരമുത്തുവിനെക്കുറിച്ചുള്ള അപൂർവ വിശേഷങ്ങൾ.
കവിഞ്ജർ കണ്ണദാസനെ തമിഴകത്തിന്റെ വയലാറെന്ന് വിശേഷിപ്പിക്കാമെങ്കിൽ തമിഴകത്തിന്റെ ഒ.എൻ.വിയാണ് വൈരമുത്തു.
പ്രണയവും വിരഹവുമൊക്കെ തമിഴ് സിനിമകളിലെ പാട്ടുകളിൽ താമര നൂല് പോലെ ചേർത്ത് വച്ച വൈരമുത്തുവിനാണ് ഒ.എൻ.വിയുടെ സ്മരണാർത്ഥം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഇത്തവണത്തെ ഒ.എൻ.വി പുരസ്കാരം. കവിയുടെ നവതിയിൽ വൈരമുത്തുവിന് ലഭിക്കുന്ന ഈ പുരസ്കാരത്തിന് തിളക്കമേറെയാണ്. മലയാളിയല്ലാത്ത ഒരാൾക്ക് ഈ പുരസ്കാരം ലഭിക്കുന്നതു ഇതാദ്യം.
കവി പേരരശ് എന്നാണ് വൈരമുത്തുവിനെ തമിഴർ വാഴ്ത്തുന്നത്. കാവ്യസാമ്രാജ്യമെന്നാണ് കവി പേരരശ് എന്ന വാക്കിനർത്ഥം. വൈരം പോലെ തിളങ്ങുന്ന വരികളെഴുതുന്ന ഗാന ചക്രവർത്തി.
കവിതയിൽ വെന്നിക്കൊടി പാറിച്ച കാലത്താണ് സിനിമകൾക്കും പാട്ടെഴുതണമെന്ന മോഹം വൈരമുത്തുവിന്റെ ഉള്ളിലുണരുന്നത്. തമിഴകത്തിന്റെ 'മൺവാസനൈ" സിനിമകളിൽ നിറച്ച മഹാസംവിധായകൻ ഭാരതി രാജയ്ക്ക് തന്റെ തിരുത്തിയെഴുതിയ തീർപ്പുകൾ എന്ന കവിതാ സമാഹാരം ''കഴിയുമെങ്കിൽ ഉപയോഗിച്ചോളൂ""വെന്ന് പറഞ്ഞ് ഒരിക്കൽ വൈരമുത്തു കൈമാറി. ആ 'വൈര വരികൾ" വായിച്ച ഭാരതിരാജ ഒട്ടും വൈകാതെ കവിക്ക് ഫോൺ ചെയ്തു. ''എത്രയും പെട്ടെന്ന് ഹോട്ടൽ അറ്റ്ലാന്റിക്കിലെ 410-ാം നമ്പർ മുറിയിലേക്ക് വാ...""
അവിടെയെത്തിയ വൈരമുത്തുവിന് ഭാരതിരാജ സംഗീത ചക്രവർത്തി ഇളയരാജയെ പരിചയപ്പെടുത്തി.
''ട്യൂണിനൊപ്പിച്ച് എഴുതാൻ പറ്റുമോ"യെന്ന് ഇളയരാജയുടെ ചോദ്യം.
''ട്യൂൺ കേൾക്കട്ടെ, നോക്കാ"മെന്ന് വൈരമുത്തുവിന്റെ മറുപടി.
ഇളയരാജ തന്റെ ഹാർമോണിയത്തിൽ ഈണമിട്ടു. നിമിഷങ്ങൾ ആലോചിച്ച ശേഷം വൈരമുത്തു ചോദിച്ചു: ''പല്ലവി പാടണോ, പറയണോ...""
കവിയെ സൂക്ഷിച്ച് നോക്കി സംഗീത ദൈവം പറഞ്ഞു: ''പാടൂ... കേൾക്കട്ടെ.""
''പൊൻമാലൈ പൊഴുത്..."" വൈരമുത്തു പാടിയ പല്ലവി കേട്ട് ഇളയരാജ അദ്ദേഹത്തെ സ്നേഹാലിംഗനം ചെയ്തു.
''ഇയാൾ തമിഴ് സിനിമയിലെ പല ആനകളെയും മലർത്തിയടിക്കും."" അന്ന് വൈരമുത്തുവിനെക്കുറിച്ച് ഇളയരാജ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നുണ്ട് ഭാരതിരാജ.
രാജസംഗീതവും വൈര കവിതകളും പ്രണയിക്കാൻ തുടങ്ങിയ തമിഴ് സിനിമാ സംഗീതത്തിന് 'പൊൻമാല" ചാർത്തിയ ഒരു സുവണകാലം പിറക്കുകയായിരുന്നു. അന്തനിലാവെ താനാ കയ്യിലെ പുടിച്ചേ..എൻ രാസാവുക്കാവേൻ, പാടറിയേൻ പഠിപ്പറിയേൻ, കൊടിയിലെ മല്ലികപ്പൂ...അന്തിമഴൈ പൊഴുകിതറേൻ...തുടങ്ങി ഇരുവരുടെയും കൈയൊപ്പ് പതിഞ്ഞ എത്രയെത്ര വിസ്മയ ഗാനങ്ങൾ.
എൺപതുകളിൽ തുടങ്ങി ഏഴ് വർഷക്കാലം ഇരുവരും ചേർന്ന് ഒന്നിന് പിറകെ ഒന്നായി ഒന്നാന്തരം പാട്ടുകളൊരുക്കി.അന്ത നിലാവെ താൻ, പൂങ്കാട്ര് തിരുമ്പുമാ, വെട്ടിവേറ് വാസം"... ഭാരതിരാജ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ മുതൽ മര്യാദൈയിൽ ഇളയ രാജ ഈണത്തിൽ വൈരമുത്തു എഴുതിയ പാട്ടുകൾ അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഭാരതി രാജയുടെ തന്നെ മൺവാസനൈ ഉൾപ്പെടെ എത്രയെത്ര ഹിറ്റുകൾ.
ഇളയരാജയോടൊത്ത് സഹകരിക്കാൻ പോലുമാവാത്തത്ര ഉയരത്തിലേക്കും തിരക്കിലേക്കും കുതിക്കുകയായിരുന്നു വൈരമുത്തു. ഇരുവരും തമ്മിലുള്ള അകൽച്ചയുടെ തുടക്കം അവിടെയായിരുന്നു. സിന്ധുഭൈരവിക്ക് വേണ്ടി വൈരമുത്തു എഴുതിയ ഒരു പാട്ടിന്റെ പല്ലവി ഇളയരാജ തിരുത്തിയതോടെ ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്ക് ആക്കം കൂടി. പുന്നകൈ മന്നനിലെ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച ശേഷം രണ്ട് മഹാമേരുക്കളും എന്നെന്നേക്കുമായി പിരിഞ്ഞു.
പ്രതിഭകളുടെ കൂടപ്പിറപ്പായ ഈഗോ ഇല്ലാതാക്കാൻ പലരും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രാജയുമായി പിരിഞ്ഞ് നാലഞ്ച് വർഷക്കാലം ചലച്ചിത്ര ഗാനരചനാരംഗത്ത് നിന്ന് തന്നെ വൈരമുത്തു മാറിനിന്നു. എ.ആർ. റഹ്മാന്റെ വരവോടെയാണ് വൈരമുത്തു വീണ്ടും സജീവമായത്. ഇരുവരുമൊന്നിച്ച് ആദ്യ ചിത്രമായ റോജയിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായി. ചിന്ന ചിന്ന ആശൈ കാതൽ റോജാവേ തുടങ്ങിയ ഗാനങ്ങളിലൂടെ വീണ്ടും ഒരു ദേശീയ പുരസ്കാരവും വൈരമുത്തു നേടി. ഇളയരാജയും വൈരമുത്തുവും പിരിഞ്ഞിട്ട് മുപ്പത്തിനാല് വർഷങ്ങൾ കഴിഞ്ഞു. ഇളയരാജയുടെ മകൻ യുവൻ ശങ്കർ രാജയുടെ ഈണത്തിൽ വൈരമുത്തു പാട്ടുകളെഴുതിയിട്ടുണ്ട്താനും.
മധുരയിലെ മേട്ടൂരിൽ 1953 ജൂലായ് പതിമൂന്നിനാണ് വൈരമുത്തുവിന്റെ ജനനം. ഭാര്യ :പൊൻമണി. മക്കൾ: മദൻ കാർക്കി, കപിലൻ. ഇരുവരും അച്ഛനെപ്പോലെ എഴുത്തിന്റെ വഴിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |