അച്ഛൻ എം.പി വിൻസന്റിനെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച് മകളും സംവിധായികയുമായ വിധു വിൻസന്റ്. കഴിഞ്ഞ ദിവസമാണ് എം.പി വിൻസന്റ് മരിച്ചത്.
എന്റെ എല്ലാ കുത്സിത പ്രവർത്തനങ്ങൾക്കും പിന്തുണ പപ്പയായിരുന്നു. മാൻ ഹോൾ സിനിമയുടെ നിർമ്മാണത്തിൽ വരെ എത്തിയ വൻ പിന്തുണ. പെൺമക്കളെ വിവാഹം കഴിപ്പിച്ചയ്ക്കാനും ചിലപ്പോ പഠിപ്പിക്കാനും കാശ് ചെലവാക്കാൻ മാതാപിതാക്കൾ തയ്യാറാവും. പക്ഷേ മകള് സിനിമ പിടിക്കാൻ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ എന്ന് പറയുന്ന അച്ഛൻമാരെ അമ്മമാരെ ഞാൻ കണ്ടിട്ട് തന്നെയില്ല. അങ്ങനെ പറയാനുള്ള യാതൊരു സമ്പത്തുമില്ലാതിരുന്നിട്ടും പപ്പ അത് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ comradery യെ തിരിച്ചറിഞ്ഞത്. അരിക് വത്കരിക്കപ്പെട്ട ജീവിതങ്ങളുടെ സിനിമയ്ക്ക് കച്ചവട സാധ്യത ഇല്ലെന്നറിഞ്ഞിട്ടും പെൻഷൻ കാശ് എടുത്തുതന്നു അദ്ദേഹം. ഒരുപാടൊന്നും സംസാരിക്കില്ലെങ്കിലും അദ്ദേഹം തന്ന പണംകൊണ്ട് നിർമ്മിച്ച സിനിമ സംസാരിച്ചുകൊള്ളുമെന്ന ഒരു ദീർഘദർശനം പപ്പയ്ക്കുണ്ടായിരുന്നുവോ? എന്നെ ഞാനാക്കുന്ന ഒാരോ ഘട്ടത്തിലും പപ്പയുടെ സ്വാധീനം അത്രമേൽ ഉണ്ടെന്നത് ഞാൻ വൈകിമാത്രം തിരിച്ചറിഞ്ഞ കാര്യമാണ്. ചിന്തകളിൽ ,എഴുത്തിൽ, വായനയിൽ ഒക്കെ പപ്പ വലിയ സ്വാധീനമായിരുന്നു.
വാടക വീടുകളിലെ ഞെരുക്കങ്ങൾക്കിടയിലും തവണ വ്യവസ്ഥയിൽ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് റഷ്യൻ കഥാപുസ്തകങ്ങൾ കൃത്യമായി വാങ്ങി കുട്ടികളായ ഞങ്ങൾക്ക് തരുന്ന കാര്യത്തിൽ ഒരു മുടക്കവും വരുത്തിയിരുന്നില്ല വിൻസന്റ് മാഷ്.
പപ്പാ എനിക്കും വിനുവിനും വീണ്ടും ചുക്കും ഗെക്കുമാകണം. അച്ഛനെ കാണാൻ കൊതിച്ച് സൈബീരിയൻ മഞ്ഞ് കാടുകളിൽ അച്ഛനെ തിരഞ്ഞുപോയ ആ കുട്ടികളെ പോലെ... വീ മിസ് യു .വിധു കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |