ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ മുഖഛായ മാറ്റിയ 'ഇരുവർ' പുറത്തിറങ്ങിയിട്ട് 25 വർഷങ്ങൾ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭകളുടെ സംഗമത്തിൽ പിറന്ന കലാസൃഷ്ടി. 1997 ജനുവരി 14 ന് പുറത്തിറങ്ങിയ ഇരുവർ ഒരു ബോക്സ് ഓഫീസ് പരാജയമായിരുന്നു, പക്ഷേ, ഇരുവർ സിനിമ എന്നെന്നും നിലനിൽക്കുന്ന ഒരു പാഠപുസ്തകമാണ്. മണിരത്നത്തിന്റെ സംവിധാനത്തിനൊപ്പം വൈരമുത്തുവിന്റെ വരികളും എ.ആർ.റഹ്മാന്റെ സംഗീതവും സന്തോഷ് ശിവന്റെ ഛായാഗ്രഹണം കൂടി ചേർന്നപ്പോൾ കാലത്തെ അതിജീവിക്കുന്ന സിനിമയായി ഇരുവർ.
തമിഴ് രാഷ്ടീയ നേതാക്കളായിരുന്ന എം.ജി.ആറിന്റെയും കരുണാനിധിയുടെയും രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണിത്. എം.ജി.ആറിനെ ആനന്ദനിലൂടെ മോഹൻലാലും കരുണാനിധിയെ തമിഴ് സെൽവനിലൂടെ പ്രകാശ് രാജും തകർത്തഭിനയിച്ച ചിത്രത്തിൽ ജയലളിതയുടെ സിനിമാജീവിതം കൽപ്പനയിലൂടെ അവതരിപ്പിച്ചത് ഐശ്വര്യ റായിയാണ്.ദ്രാവിഡരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ തുറന്നുകാട്ടിയ ചിത്രം. സിനിമ, വിപ്ലവം, രാഷ്ട്രീയം, ആദർശ ബന്ധങ്ങൾക്കപ്പുറമുള്ള ദീർഘകാല ബന്ധങ്ങൾ എല്ലാം കലർന്ന ഒരു ക്ലാസിക്കാണ് ഈ സിനിമയെന്ന് വിശേഷിപ്പിക്കാം. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ് ഇരുവരിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. ചിത്രത്തിലുടനീളമുള്ള വൈരമുത്തുവിന്റെ കവിതകൾ പ്രണയം നിറഞ്ഞ മറ്റൊരു ലോകത്തേക്ക് ആസ്വാദകരെ എത്തിച്ചു.
'ഉന്നോട് നാൻ ഇരുന്ത ഓവ്വൊരു മണിത്തുളിയും
മരണപ്പടുക്കയിലും മറക്കാത് കൺമണിയേ
തൊണ്ണൂറു നിമിഷങ്ങൾ തോട്ടണൈത്ത കാലം താൻ
എണ്ണൂറ് ആണ്ടുകളായ് ഇദയത്തിൽ കനക്കുതടീ''
എന്ന് വൈരമുത്തു എഴുതി, അരവിന്ദ് സ്വാമിയുടെ ശബ്ദത്തിൽ, എ.ആർ. റഹ്മാന്റെ സംഗീതത്തിൽ കേട്ടവരാരും അത് മറക്കാൻ വഴിയില്ല. സന്തോഷ് ശിവന്റെ കാമറാക്കണ്ണുകൾ ഒപ്പിയെടുത്ത ഫ്രെയിമുകളാണ് ചിത്രത്തിന്റെ മികവിന്റെ ഒരു പ്രധാന കാരണം. നാസറും ഗൗതമിയും രേവതിയും തബുവുമെല്ലാം ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. കൂടാതെ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് മണിരത്നവും സുഹാസിനിയും വൈരമുത്തുവും ചേർന്നാണ്.
കാൽനൂറ്റാണ്ടിന്റെ നിറവ്
തന്റെ സിനിമാ കരിയറിന്റെ ചവിട്ടുപടിയായ ഇരുവർ കാൽനൂറ്റാണ്ട് പിന്നിട്ടതിന്റെ സന്തോഷം മോഹൻലാൽ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചു. 'ഇരുവർ, എന്റെ സിനിമാ യാത്രയിലെ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്ന്,' എന്നാണ് മോഹൻലാൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഒപ്പം ഏതാനും സ്റ്റില്ലുകളും മോഹൻലാൽ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്.
ഐശ്വര്യയ്ക്കും 25
ബോളിവുഡ് താരസുന്ദരിയായ ഐശ്വര്യ റായ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത് ഇരുവരിലൂടെയാണ്. ഈ ചിത്രത്തിൽ രണ്ട് വേഷങ്ങളാണ് ഐശ്വര്യ അവതരിപ്പിച്ചത്. ആനന്ദന്റെ ഭാര്യയായ നാട്ടിൻപുറത്തുകാരി പുഷ്പവല്ലിയായും ഒരു മോഡേൺ സിനിമാനടിയായ കൽപ്പനയായും ഐശ്വര്യ തിളങ്ങി. പിൽക്കാലത്ത് ഹിറ്റായ രാജ ഹിന്ദുസ്ഥാനി, ദിൽ തോ പാഗൽ ഹേ എന്നീ രണ്ടു ചിത്രങ്ങൾ തിരസ്‌കരിച്ചാണ് ഐശ്വര്യ ഇരുവരിൽ അഭിനയിച്ചത്.
ആദ്യം സമീപിച്ചത് മമ്മൂട്ടിയെ
കരുണാനിധിയെ ആസ്പദമാക്കി എഴുതിയ കഥാപാത്രമായ തമിഴ് സെൽവനായി അഭിനയിക്കാൻ മണിരത്നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. തമിഴ് സെൽവനായി മമ്മൂട്ടിയുടെ ലുക്ക് അപ്പ് ടെസ്റ്റ് ഫോട്ടോകളും എടുത്തിരുന്നു. എന്നാൽ പിന്നീട് എന്തുകൊണ്ടോ അത് നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |