ഇന്ത്യൻ സിനിമയുടെ മേൽവിലാസം ലോക ചലച്ചിത്ര ഭൂപടത്തിൽ രേഖപ്പെടുത്തിയ സത്യജിത് റേയുടെ നൂറാം ജന്മദിനം ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. റേയുടെ സ്മരണയ്ക്കായി ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് 10 ലക്ഷം രൂപയുടെ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
---------------------------------------------------------------------------------------------------------------------------------------------
കാലം
1952 ഒക്ടോബർ 27
കൊൽക്കത്തയിൽ നിന്ന് ആറു മൈൽ അകലെയുള്ള ബോറൽ ഗ്രാമത്തിൽ ഒരു ചിത്രീകരണം ആരംഭിച്ചു.സിനിമയുടെ പേര് പഥേർ പാഞ്ചലി. സോംഗ് ഓഫ് ദി ലിറ്റിൽ റോഡ് എന്ന് ഇംഗ്ളീഷിലും പാതയുടെ പാട്ട് അല്ലെങ്കിൽ വഴിപ്പാട്ടെന്നൊക്കെ മലയാളത്തിലും അർത്ഥം. സംവിധായകൻ സത്യജിത് റേ.
എന്നാൽ പഥേർ പാഞ്ചലിയുടെ നിർമ്മാണം അത്ര സുഗമമായിരുന്നില്ലെന്ന് റിലീസിംഗ് തീയതി ( 26 ആഗസ്റ്റ് 1955 ) അറിഞ്ഞാൽ മനസിലാകും. 65 വർഷം മുമ്പ് ഒരു ആഗസ്റ്റിൽ റേയും കൂട്ടരും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫണ്ട് ലഭ്യമാക്കാൻ എത്രമാത്രം ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് അറിഞ്ഞിരിക്കണം. റേ തുടക്കത്തിലെടുത്ത ഫുട്ടേജ് കണ്ട റാണാ ദത്ത എന്നൊരു നിർമ്മാതാവ് പണം മുടക്കാൻ തയ്യാറായെങ്കിലും അദ്ദേഹം നിർമ്മിച്ച ചില ചിത്രങ്ങളുടെ പരാജയം മൂലം പാപ്പരായി പിൻമാറി. റേയുടെ ഭാര്യ ബിജോയയുടെ ആഭരണങ്ങൾ പണയം വച്ചും വിറ്റും ഷൂട്ടിംഗ് മുടന്തിയും ഇഴഞ്ഞും മുന്നോട്ടുപോയി.
1953-54 ആയപ്പോഴേക്കും പഥേർ പാഞ്ചലിയുടെ ഷൂട്ട് ചെയ്ത നാലായിരം അടി ഫിലിമുമായി റേ ബംഗാളിലെ പ്രധാനപ്പെട്ട നിർമ്മാതാക്കളെയെല്ലാം സമീപിച്ചു. നൃത്തവും പാട്ടുമൊന്നുമില്ലാത്ത ചിത്രത്തിന്റെ കഥാഗതി അവരെയാരെയും ആകർഷിച്ചില്ല.
അന്ന് ബംഗാൾ മുഖ്യമന്ത്രി പ്രഗല്ഭനായ ബി.സി. റോയി ആയിരുന്നു.റേയുടെ അമ്മ സുപ്രഭയുടെ ഒരു സുഹൃത്തിന് മുഖ്യമന്ത്രിയുമായി അടുത്തു പരിചയമുണ്ടായിരുന്നു. മകന്റെ കഴിവിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന സുപ്രഭ ആ സുഹൃത്തിനെ കൊണ്ട് മുഖ്യമന്ത്രിയോട് വിവരം പറഞ്ഞു . സർക്കാരിന്റെ ഹോം പബ്ളിസിറ്റി വിഭാഗത്തോട് ഈ ചിത്രത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ പറ്റുമോയെന്ന് നോക്കാൻ ബി.സി.റോയി ആവശ്യപ്പെട്ടു. അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ ഫുട്ടേജ് കാണാനൊന്നും നിന്നില്ല. മുഖ്യമന്ത്രിക്കു താത്പര്യമുള്ളതായിരിക്കുമെന്ന് വിശ്വസിച്ച അയാൾ ചിത്രത്തിന്റെ പേരിൽ ആകൃഷ്ടനായി. പാതയുടെ പാട്ടാകുമ്പോൾ ഇത് റോഡ് നിർമ്മാണത്തെ പ്രോത്സാഹിക്കുന്ന ഒരു സോദ്ദേശ ചിത്രമാകുമെന്ന് അയാൾ ഉറപ്പിച്ചു.അങ്ങനെ പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റിൽ നിന്ന് പണം നൽകാമെന്ന് റിപ്പോർട്ട് നൽകി. റേയുടെ ചിത്രത്തിന് സർക്കാർ ഫണ്ട് ലഭിച്ചത് പി.ഡബ്ളു .ഡി യിൽ നിന്നായിരുന്നുവെന്നതാണ് കൗതുകകരം.
റേയുടെ മികച്ച
ചിത്രം ഏത്?
സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രം ഏതായിരുന്നു.?ആസ്വാദകരുടെ അഭിരുചി വ്യത്യസ്ഥമായിരുന്നതിനാൽ പഥേർ പാഞ്ചലി മുതൽ അഗാന്തുക് ( 1991 ) വരെയുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എളുപ്പമല്ല.റേയുടെ പ്രതിഭ ലോകത്തെ അറിയിച്ചത് പഥേർ പാഞ്ചലിയായിരുന്നെങ്കിലും ഛബ്ബി ബിശ്വാസിനെ നായകനാക്കിയെടുത്ത ജൽസാഗറാണ് റേ ചെയ്ത ചിത്രങ്ങളിൽ ബൗദ്ധികമായി ഉയർന്നു നിൽക്കുന്നതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.അതേസമയം റേ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ചിത്രം ചാരുലതയായിരുന്നു. മാധവിമൂഖർജിയും സൗമിത്ര ചാറ്റർജിയും,ശൈലേൻ മൂഖർജിയും മത്സരിച്ചഭിനയിച്ച ചാരുലത ഇന്നും പ്രേക്ഷകരുടെ ആരാധനയേറ്റു വാങ്ങുന്നു.ഉത്തംകുമാറിനെ നായകനാക്കിയെടുത്ത നായക് ഇഷ്ടപ്പെടുന്നവരും കുറവല്ല.1992 ഏപ്രിൽ 23നായിരുന്നു റേയു അന്ത്യം. റേയുടെ ബഹുമാനാർത്ഥം ഓണററി ഓസ്കാർ അദ്ദേഹത്തിന് മോഷൻ പിക്ച്ചേഴ്സ് അക്കാഡമി അധികൃതർ വീട്ടിൽ കൊണ്ടുചെന്ന് നൽകിയിരുന്നു.
കലർപ്പില്ലാത്ത
മനുഷ്യൻ
റേ കലർപ്പില്ലാത്ത മനുഷ്യനായിരുന്നു. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിലും പ്രകടമായിരുന്നു.ഇന്ദിരാഗാന്ധി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയുടെ ചുമതല വഹിക്കുമ്പോൾ ഒരിക്കൽ കൊൽക്കത്തയിൽ വന്നു.വൈകിട്ട് റേയെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. അന്ന് വൈകിട്ട് റേയുടെ കോഫിഹൗസ് സൗഹൃദ വലയത്തിലെ ഒരു കൂട്ടുകാരന്റെ മകളുടെ വിവാഹസത്കാരമായിരുന്നു .അതിൽ പങ്കെടുക്കുമെന്ന് റേ ആ മകൾക്ക് വാക്ക് നൽകിയിരുന്നു. ഇന്ദിരയുടെ ക്ഷണം അറിയിച്ച ഉദ്യോഗസ്ഥനോട് റേ ഇങ്ങനെ പറഞ്ഞു. 'എന്റെ സുഹൃത്തിന്റെ മകളുടെ വിവാഹസത്കാരം ഇന്ന് ഒരു ദിവസമേയുള്ളൂ. ഇന്ദിരാഗാന്ധിയെ ഇനി വേണമെങ്കിലും കാണാമല്ലോയെന്ന്." റേ പോയില്ല.അതായിരുന്നു റേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |