തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിക്കുന്നതിനിടെ, കൊവിഡ് പോരാട്ടത്തിന് 24 മണിക്കൂറും സേവനം ലഭ്യമാക്കിയിരുന്ന 108 ആംബുലൻസുകളുടെ പ്രവർത്തനം 12 മണിക്കൂറാക്കി ചുരുക്കി. 159 എണ്ണത്തിന്റെ സമയമാണ് പകുതിയാക്കി കുറച്ചത്. ഇതോടെ രാത്രി അടിയന്തരഘട്ടങ്ങളിൽ ഇവയുടെ സേവനം ലഭ്യമാകാതെവരും.
കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് കഴിഞ്ഞമാസം ഇവയുടെ സേവനം 12 മണിക്കൂറാക്കി കുറച്ചതെന്നാണ് 108ന്റെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് ദിവസേന പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് സുപ്രധാനമായ ആംബുലൻസുകളുടെ സേവനം വെട്ടിക്കുറച്ചത്.
സംസ്ഥാനത്ത് ആകെ 316 ആംബുലൻസുകളാണ് 108ൽ പ്രവർത്തിക്കുന്നത്. ഇതിൽ 151 എണ്ണം രാത്രിയിലെ അപകടങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ശേഷിക്കുന്ന 165 എണ്ണം രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ 12 മണിക്കൂറാണ് സർവീസ് നടത്തിയിരുന്നത്. കൊവിഡ് കാലത്ത് ഇതിൽ 159എണ്ണം 24 മണിക്കൂർ സേവനമാക്കി. ഇവയുടെ സമയം കുറച്ചതോടെ 120 ജീവനക്കാർക്ക് ജോലിയും നഷ്ടമാകും. 108ന്റെ നടത്തിപ്പ് ഏറ്റെടുത്ത ഹൈദരാബാദിലെ ജി.വി.കെ എമർജൻസി സർവീസ് എന്ന സ്ഥാപനമാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.
ക്വാറന്റൈനിലുള്ളവരുടെ ആശ്രയം
കൊവിഡ് ബാധിതരായും അല്ലാതെയും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഏക ആശ്രയം 108 ആംബുലൻസുകളാണ്. ക്വാറന്റൈൻ ഘട്ടത്തിൽ രോഗലക്ഷണങ്ങളുണ്ടായാൽ ആശുപത്രിയിലെത്താൻ 108നെയാണ് വിളിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനയിൽ പോസിറ്റീവാകുന്നവരെ വീടുകളിലോ ആശുപത്രികളിലോ എത്തിക്കുന്നതും 108ലാണ്. അപകടങ്ങൾ നേരിടാൻ രാത്രി സേവനത്തിലുള്ള ആംബുലൻസുകളെ കൊവിഡിനായി നിയോഗിച്ചാൽ അപകടമരണങ്ങളും കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |