ആംബുലൻസുകളുടെ സമയം പകുതിയാക്കിയത് പിൻവലിച്ചു
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ,108 ആംബുലൻസുകളുടെ സേവനം 24മണിക്കൂറിൽ നിന്ന് 12മണിക്കൂറാക്കി ചുരുക്കിയത് പിൻവലിച്ചു.ഇന്നലെ മുതൽ എല്ലാ ആംബുലൻസും 24മണിക്കൂറും സജീവമായിരിക്കണമെന്ന് 108ന്റെ മേൽനോട്ടം വഹിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി ഗ്രൂപ്പിന് നിർദേശം നൽകി. കൊവിഡ് പ്രതിരോധത്തിൽ നിർണായക സാന്നിദ്ധ്യമായ 108ന്റെ സേവനം കുറച്ചത് കേരളകൗമുദി ഈമാസം 15ന് റിപ്പോർട്ട് ചെയ്തിരുന്നു.കൊവിഡ് പോരാട്ടത്തിന് 24 മണിക്കൂറും സേവനം ലഭ്യമാക്കിയിരുന്ന ആംബുലൻസുകളിൽ 159 എണ്ണത്തിന്റെ സമയമാണ് ഈ മാസം 12ന് പകുതിയാക്കി കുറച്ചത്.ഇതോടെ രാത്രി അടിയന്തര ഘട്ടങ്ങളിൽ ഇവയുടെ സേവനം ലഭ്യമാകാത്ത സ്ഥിതിയായി.കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് രോഗവ്യാപനം കുറഞ്ഞെന്ന് കാട്ടി ആംബുലൻസുകളുടെ സേവനം കുറച്ചത്.കൊവിഡ് ബാധിച്ചും അല്ലാതെയും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ ഏക ആശ്രയം 108 ആംബുലൻസുകളാണ്.ക്വാറന്റൈനിൽ രോഗലക്ഷണങ്ങളുണ്ടായാൽ ആശുപത്രിയിലെത്താൻ 108നെയാണ് വിളിക്കുന്നത്.വിമാനത്താവളങ്ങളിലെ പരിശോധനയിൽ പോസിറ്റീവാകുന്നവരെ വീടുകളിലോ ആശുപത്രികളിലോ എത്തിക്കുന്നതും 108ലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |