തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രസ്ഥാനത്തിന്റെ കെട്ടിടത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് ചീഫ് കോ-ഓർഡിനേറ്ററും മെന്ററുമായ സാബു എം. ജേക്കബ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചു. ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതിനായി പ്രവർത്തിക്കുന്ന സാബുവിന്റെ ഉടമസ്ഥതയിലുള്ള 1176.68 ചതുരശ്ര അടിയുള്ള കെട്ടിടത്തിനാണ് നികുതിയിളവ് തേടിയത്.
ട്വന്റി- ട്വന്റി പ്രസ്ഥാനം ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തതായതിനാൽ കെട്ടിടനിയമത്തിലെ സെക്‌ഷൻ 3(1) പ്രകാരം നികുതിയിളവ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ അമ്പത് ശതമാനം വിലയീടാക്കിയാണ് പഞ്ചായത്തിലെ ജനങ്ങൾക്ക് സാധനങ്ങൾ വിൽക്കുന്നതെന്നതിനാൽ കെട്ടിടം ധർമ്മപരമായ ആവശ്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നാണ് റവന്യുവകുപ്പിന്റെ റിപ്പോർട്ട്.
ഒറ്റത്തവണ കെട്ടിടനികുതിയായി 1,83,600 രൂപയാണ് ചുമത്തിയത്. ഇതിൽ ഇളവ് വേണ്ടതില്ലെന്ന് കാട്ടി കഴിഞ്ഞ 16ന് റവന്യു വകുപ്പ് ഉത്തരവിറക്കി. എന്നാൽ, ചാരിറ്റി പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നാണ് ട്വന്റി-ട്വന്റി പറയുന്നത്. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താണ് ട്വന്റി ട്വന്റി കുന്നത്തുനാട്, കിഴക്കമ്പലം പ്രദേശങ്ങളിൽ അവരുടെ രാഷ്ട്രീയ സ്വാധീനമുറപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യസാധന വിതരണം അവരുടെ തിരഞ്ഞെടുപ്പുകാല വാഗ്ദാനങ്ങളുമാണ്.
വ്യവസായ നിക്ഷേപ സംരംഭത്തോട് കേരള സർക്കാർ മുഖം തിരിച്ചെന്ന് കുറ്റപ്പെടുത്തി നേരത്തേ സാബു ജേക്കബ് സ്വന്തം സ്ഥാപനം തെലങ്കാനയിലേക്ക് കൊണ്ടുപോയത് രാഷ്ട്രീയചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |