രണ്ടുപേരെ രക്ഷപ്പെടുത്തി
കൊച്ചി: കളമശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് നാല് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പശ്ചിമബംഗാൾ സ്വദേശികളായ കുടുസ് മണ്ഡൽ (49), നജേഷ് അലി മണ്ഡൽ (29), ഫൈജുല മണ്ഡൽ (38), നൂർ അമീൻ മണ്ഡൽ (20) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണ്ണിനടിയിൽനിന്ന് ആദ്യം രക്ഷപ്പെടുത്തിയ ജിയാറുൾ മണ്ഡൽ, മോനി മണ്ഡൽ എന്നിവരുടെ പരിക്കുകൾ സാരമല്ല. മണ്ണിടിഞ്ഞപ്പോൾത്തന്നെ ഇവർ ജെ.സി.ബിയുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായതെങ്കിലും പുറത്തറിയാൻ വൈകി. ജെ.സി.ബി ഉപയോഗിച്ച് തൊഴിലാളികൾ ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചതാണ് കാരണം. കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണത്തിനായി 18 അടിയിലേറെ താഴ്ചയിൽ ഇവിടെ കുഴിയെടുത്തിരുന്നു. കുഴിയുടെ സമീപത്തു കൂടെ ടിപ്പർ ലോറി പോയതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്. നേരത്തെ മണ്ണിട്ട് നിരപ്പാക്കിയ ഭൂമിയായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു.
. നെസ്റ്റ് കമ്പനിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസ് പറഞ്ഞു. ഫയർഫോഴ്സ്, പൊലീസ്, ദുരന്തനിവാരണവിഭാഗം, സിവിൽ ഡിഫൻസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിൻഫ്രയിൽനിന്ന് നെസ്റ്റ് ഗ്രൂപ്പ് പാട്ടത്തിനെടുത്ത സ്ഥലമാണിത്. കുഴിയെടുക്കൽ തുടങ്ങിയപ്പോൾത്തന്നെ മണ്ണിടിച്ചിൽ സാദ്ധ്യത സൂപ്പർവൈസറെ അറിയിച്ചിരുന്നെന്ന് മരിച്ച നജേഷ് അലി മണ്ഡലിന്റെ സഹോദരൻ ഒലി അലി മണ്ഡൽ, ബന്ധു ജലാലുദ്ദീൻ മണ്ഡൽ എന്നിവർ പറഞ്ഞു. ഇരുവരും ഇവർക്കൊപ്പം സൈറ്റിലുണ്ടായിരുന്നു.25 തൊഴിലാളികളാണ് സൈറ്റിലുണ്ടായിരുന്നത്. കളമശേരിയിലെ ലേബർ ക്യാമ്പിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ പൂർണ്ണ ചെലവ് നെസ്റ്റ് ഗ്രൂപ്പ് വഹിക്കും.
തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ആദരാഞ്ജലി
തിരുവനന്തപുരം : കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാനും ആശുപത്രിയിലുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്താനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |