ന്യൂഡൽഹി: രാജ്യത്ത് 5ജി സ്‌പെക്‌ട്രം ലേലം അടുത്ത ഏപ്രിൽ-മേയോടെ നടത്താനാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണോ പറഞ്ഞു. ലേലത്തിന്റെ ഘടന ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) രൂപീകരിക്കും. ഫെബ്രുവരി മദ്ധ്യത്തോടെയോ മാർച്ചിലോ ട്രായിയുടെ റിപ്പോർട്ട് ലഭിക്കുമെന്നും തുടർന്ന് അധികം വൈകാതെ ലേലം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. 2022 ജനുവരി-ഫെബ്രുവരിയിൽ ലേലം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
നിലവിൽ റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ (വീ), ഭാരതി എയർടെൽ എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ 5ജി സേവനം നൽകുന്നുണ്ട്. പരീക്ഷണത്തിനുള്ള ലൈസൻസ് ഈമാസം 26ന് അവസാനിക്കേണ്ടതാണ്. എന്നാൽ, കമ്പനികളുടെ ആവശ്യപ്രകാരം ആറുമാസത്തേക്ക് കൂടി അധികസമയം (2022 മേയ് വരെ) ടെലികോം മന്ത്രാലയം അനുവദിച്ചിരുന്നു. പരീക്ഷണകാലം കഴിഞ്ഞ് 5ജി സ്‌പെക്‌ട്രം ലേലം നടക്കാനുള്ള സാദ്ധ്യതയുമുണ്ട്.
നിലവിലെ 4ജിയേക്കാൾ 50 ശതമാനം വരെ അധിക സ്‌പീഡ് ഇന്റർനെറ്റിന് ലഭിക്കുമെന്നതാണ് 5ജിയുടെ മികവ്. സെക്കൻഡിൽ ശരാശരി 50 മെഗാബിറ്റ് (എം.ബി.പി.എസ്) വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |