കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് നവവരൻ ഉൾപ്പെടെ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്.
സാദിഖ് അലിയുടെ ഭാര്യ ഫൗസിയയും (20), തെറ്റിക്കുളം സ്വദേശി മിഥുനും (35) തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് സാദിഖ്. ഫെബ്രുവരി 17നായിരുന്നു വിവാഹം. മാർച്ച് 18 ന് തിരിച്ചുപോകനിരിക്കെയാണ് മരണം കവർന്നത്.
ഞായറാഴ്ച രാത്രി 11.45നായിരുന്നു അപകടം. കല്ലമ്പലത്തിനടുത്തുള്ള ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ആക്ടീവ സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യ ഫൗസിയും. പാരിപ്പള്ളിക്ക് സമീപം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജോലികഴിഞ്ഞ് പൾസർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. റോഡിൽ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പൊലീസ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാദിഖും അജീഷും മരിച്ചിരുന്നു. ഫൗസിയെയും മിഥുനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ അജീഷിന്റെ മൃതദേഹം വീട്ടുവളപ്പിലും സാദിഖിന്റെ മൃതദേഹം മഞ്ഞപ്പാറ ജുമാ മസ്ജിദിലും സംസ്ക്കരിച്ചു. സാദിഖിന്റെ സഹോദരങ്ങൾ ഷെഫീഖ്, സിദ്ദിഖ്, പരേതനായ സുൽഫി. .അജീഷിന്റെ സഹോദരൻ അനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |