തിരുവനന്തപുരം: മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടും.
മേയ് ആറിന് മന്ത്രിസഭായോഗം അംഗീകരിച്ച് അയച്ച ഓർഡിനൻസിൽ ഒരു മാസമായിട്ടും ഗവർണർ ഒപ്പുവച്ചിട്ടില്ല. ഓർഡിനൻസിന് 2021 മാർച്ച് മുതൽ മുൻകാല പ്രാബല്യം നൽകിയതിലാണ് ഗവർണർക്ക് സംശയം. അതിന് സർക്കാർ മറുപടി നൽകിയാലും സഹകരണമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടേക്കാം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള ഓർഡിനൻസ് ഗവർണർ അംഗീകരിച്ചത് മന്ത്രി പി. രാജീവ് നേരിട്ടെത്തി വിശദീകരിച്ച ശേഷമായിരുന്നു.
നിയമസഭ വിളിക്കാൻ മന്ത്രിസഭ തീരുമാനിച്ചാൽ പിന്നെ ഓർഡിനൻസ് ഇറക്കാനാവില്ല. ഓർഡിനൻസ് അംഗീകാരിക്കുന്നത് വരെ നിയമസഭ വിളിക്കുന്നത് നീട്ടാം.
പ്രസിഡന്റ് ഇല്ലാത്ത ക്ഷീര സംഘങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതി ഓർഡിനൻസ് എന്നാണ് സർക്കാർ നിലപാട്. ഓർഡിനൻസ് അംഗീകരിച്ചാൽ പ്രസിഡന്റിന് പകരം അഡ്മിനിസ്ട്രേറ്ററോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ഭരിക്കുന്ന സംഘങ്ങളിൽ യഥാക്രമം അഡ്മിനിസ്ട്രേറ്റർക്കും നാമനിർദ്ദേശം ചെയ്ത ഒരംഗത്തിനും വോട്ടവകാശം ലഭിക്കും.
മിൽമയുടെ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിൽ 56 അഡ്മിനിസ്ട്രേറ്റർമാർ വോട്ട് ചെയ്‌തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |