തിരുവനന്തപുരം: വിമോചനസമര കാലം തൊട്ട് സംസ്ഥാനത്ത് യോജിച്ച് നിൽക്കുന്ന വലതുപക്ഷ ഐക്യത്തെ പൊളിക്കാനായതാണ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഇടത് മുന്നേറ്റത്തിലെ സുപ്രധാനഘടകമെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് തകർന്നാലും ഇവിടെ ബി.ജെ.പിക്ക് ശക്തിപ്പെടാനാവില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ്ഫലം. ഇവിടെ കരുത്തുറ്റ ഇടതുപക്ഷമുണ്ട്. അവിടേക്കാകും കോൺഗ്രസിൽ നിന്ന് പോകുന്നവരെത്തുകയെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ പി.സി. ചാക്കോയിലൂടെ വ്യക്തമായി.
1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രം ഇടപെട്ടത് പോലെ, ഇത്തവണ കേന്ദ്ര സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഇടപെടുവിച്ചു.
ലൈഫ് മിഷനും കിഫ്ബിയുമടക്കമുള്ള സമഗ്ര വികസനസംവിധാനങ്ങളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തിയതിതിനാണ് കേരളം മറുപടി നൽകിയത്.
എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനതയെ ചേർത്തുപിടിച്ച സർക്കാരിന് തുടർച്ചയില്ലാതാക്കാനാണ് വിമോചനസമര ശക്തികളുടെ ഏകോപനമുണ്ടായത്. കോൺഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമെല്ലാം പരമാവധി ഐക്യപ്പെട്ട് പ്രതിലോമചേരിയായി അണിനിരന്നെങ്കിലും. കേരളജനത അത് നിരാകരിച്ചു.
സാധാരണ ജനത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ശ്രദ്ധിക്കാതെ കൊവിഡ് മഹാമാരിക്ക് മുന്നിൽ കാഴ്ചക്കാരായി നിൽക്കുന്ന കേന്ദ്രസർക്കാർ, കോർപ്പറേറ്റ് താത്പര്യസംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. തീവ്ര ഹിന്ദുത്വ അജൻഡ മുഖമുദ്രയാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യത്ത് സമരമുന്നേറ്റങ്ങൾ ശക്തിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ ബദൽ രാഷ്ട്രീയസമീപനമുള്ളവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തലിന് തുടക്കമിടാൻ കേരളത്തിലെ വിജയം സഹായിക്കും.
ബി.ജെ.പിയുമായി വോട്ട് കച്ചവടമുറപ്പിച്ച് ഇടതുസർക്കാരിന്റെ തുടർച്ചയെ തകർക്കാമെന്ന് കരുതിയ യു.ഡി.എഫ് കടുത്ത നിരാശയിലേക്ക് തെന്നിവീണു. വലിയ തകർച്ചയെ കോൺഗ്രസും യു.ഡി.എഫും അഭിമുഖീകരിക്കാൻ പോകുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം പ്രാവർത്തികമാക്കാൻ പുതിയ സർക്കാർ ശ്രമിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |