കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും ട്വന്റി 20യും മത്സരിക്കില്ല. തിരഞ്ഞെടുപ്പിലെ നിലപാട് 15ന് കൊച്ചിയിലെത്തുന്ന ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിക്കും.
സംസ്ഥാന ഭരണത്തെ നിർണയിക്കാത്തതും രാഷ്ട്രീയ പ്രാധാന്യമില്ലാത്തതുമായ തിരഞ്ഞെടുപ്പായതിനാൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായി ഇരു പാർട്ടികളുടെയും ഭാരവാഹികൾ അറിയിച്ചു.
രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനുമാണ് തീരുമാനമെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.
അടുത്ത പഞ്ചായത്ത്, പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് ദേശീയ നിരീക്ഷകൻ എൻ. രാജ, സംസ്ഥാന കൺവീനർ പി.സി. സിറിയക്, സെക്രട്ടറി പത്മനാഭൻ ഭാസ്‌കരൻ എന്നിവർ പറഞ്ഞു. ഡൽഹിയും പഞ്ചാബും ഏറ്റെടുത്ത നവരാഷ്ട്രീയം കേരളീയർക്ക് മുമ്പിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി. 15ന് കൊച്ചിയിൽ അരവിന്ദ് കെജ്‌രിവാൾ പാർട്ടി അംഗത്വവിതരണം ഉദ്ഘാടനം ചെയ്യും. വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന സമ്മേളനത്തിലും പ്രസംഗിക്കും. കെജ്‌രിവാളിന്റെ കേരളത്തിലെ ആദ്യ സന്ദർശനം നവരാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
നിർണായകം ആപ്,
ട്വന്റി 20 വോട്ടുകൾ
തൃക്കാക്കരയിൽ മത്സരിക്കേണ്ടെന്ന ആം ആദ്മി പാർട്ടി, ട്വന്റി 20 തീരുമാനം വിജയിയെ നിശ്ചയിക്കുന്നതിൽ നിർണായകമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ടെറി തോമസ് ഇവിടെ 13,897 വോട്ട് നേടിയിരുന്നു. കിറ്റെക്സ് വിഷയത്തിൽ പി.ടി. തോമസിനെ രൂക്ഷമായി വിമർശിച്ചാണ് ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ് പ്രചാരണം നടത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാജയം ഒഴിവാക്കാനാണ് ആം ആദ്മി പാർട്ടിയും ട്വന്റി 20യും പിൻമാറിയതെന്ന് വി ഫോർ പീപ്പിൾസ് പാർട്ടി ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് വേണ്ടി മതമേലദ്ധ്യക്ഷന്മാർ സമ്മർദ്ദം ചെലുത്തിയതിനാലാണ് സാബു ജേക്കബ് പിൻമാറിയതെന്ന് പാർട്ടി ജോയിന്റ് സെക്രട്ടറി ബിജു ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |