തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും പത്രിക നൽകി. നിയമസഭാ സെക്രട്ടേറിയറ്റിലെ അഡി.സെക്രട്ടറി കവിതാ ഉണ്ണിത്താനു മുമ്പാകെയാണ് പത്രിക നൽകിയത്. ആറുമാസം കാലാവധിയുള്ളവർക്കേ വരണാധികാരി ആകാനാവൂ എന്നുള്ളതിനാൽ മേയ് 31ന് വിരമിക്കുന്ന നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർക്ക് പത്രിക സ്വീകരിക്കാനാവില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.രാജൻ, അഹമ്മദ് ദേവർകോവിൽ, ജി.ആർ.അനിൽ, ആന്റണി രാജു, ഘടകകക്ഷി നേതാക്കളായ ഇ.ചന്ദ്രശേഖരൻ, സത്യൻ മൊകേരി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും പത്രിക നൽകിയത്.
രാജ്യസഭയിലേക്ക് ഒഴിവുള്ള മൂന്നു സീറ്റുകളിൽ വിജയം ഉറപ്പായ രണ്ടെണ്ണത്തിൽ സി.പി.എമ്മും സി.പി.ഐയുമാണ് മത്സരിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിയായ എ.എ.റഹീം പാർട്ടി സംസ്ഥാന സമിതി അംഗവും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റുമാണ്. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി.സന്തോഷ് കുമാർ. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന് ഇരു സ്ഥാനാർത്ഥികളും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |