കോട്ടൂരിനും സെഫിക്കും ജാമ്യം നൽകി ഹൈക്കോടതി
സി.ബി.ഐ കോടതിയുടെ ശിക്ഷ സസ്പെൻഡ് ചെയ്തു
കൊച്ചി: അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവർക്കും ഇന്നലെ ജാമ്യം അനുവദിച്ചത് ഒമ്പത് സാഹചര്യത്തെളിവുകൾക്ക് ബലമില്ലെന്ന് വിലയിരുത്തി. കുറ്റക്കാരാണെന്ന് കണ്ടെത്താൻ സി.ബി.ഐ നിരത്തിയവയാണിവ.
വലിയ സ്വാധീനമുള്ള പ്രതികളുമായി ഒത്തുകളിച്ച് സി.ബി.ഐ കേസ് ദുർബലമാക്കിയതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന അക്ഷേപം ഇതോടെ ഉയർന്നു. സി.ബി.ഐക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ പി. സൂര്യകരൺ റെഡ്ഡിയുടെ വാദം തള്ളിയ കോടതി, പ്രതിഭാഗം ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകൾ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് വിലയിരുത്തി. പ്രതികൾ കുറ്റക്കാരാണെന്ന് സ്ഥാപിക്കാൻ ഇവ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി. അപ്പീൽ നിലവിലുള്ളതിനാൽ കൂടുതൽ വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും ജസ്റ്റിസ്‌മാരായ കെ. വിനോദ്ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും സെഫിക്ക് ജീവപര്യന്തം കഠിനതടവും പിഴയുമാണ് സി.ബി.ഐ കോടതി വിധിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ.
9 സാഹചര്യത്തെളിവുകൾ
1. കോൺവെന്റ് ഹോസ്റ്റലിലെ അടുക്കള അലങ്കോലമായി കിടന്നു
2. താഴത്തെ നിലയിലെ മുറിയിൽ സിസ്റ്റർ സെഫി മാത്രമാണ് ഉണ്ടായിരുന്നത്
3. ഹോസ്റ്റലിൽ ഫാ. തോമസ് കോട്ടൂരിന്റെ സാന്നിദ്ധ്യം
4. തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് കോട്ടൂർ കളർകോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം
5. കോട്ടൂരുമായുള്ള ബന്ധം സാക്ഷികളായ ഡോക്ടർമാരോട് സെഫി തുറന്നു പറഞ്ഞു.
6. കന്യകാത്വം നഷ്ടപ്പെട്ടത് മറയ്ക്കാൻ സിസ്റ്റർ സെഫി മെഡിക്കൽ സഹായം തേടി
7. കുറ്റകരമായ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിൽ പ്രതികൾ പരാജയപ്പെട്ടു
8. അഭയ ആത്മഹത്യ ചെയ്തതാണെന്ന പ്രതികളുടെ വിചിത്രവാദം
9. നിർണായകമായ തെളിവുകൾ നശിപ്പിക്കപ്പെട്ടു
ഹൈക്കോടതിയുടെ വിലയിരുത്തൽ
1, 2 . അടുക്കള അലങ്കോലമായതോ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും അടുക്കളയിൽ കണ്ടതോ സിസ്റ്റർ സെഫി താഴത്തെ നിലയിൽ തനിച്ചായിരുന്നതോ കുറ്റക്കാരാക്കാൻ പര്യാപ്‌തമല്ല.
സ്ഥലത്തെത്തിയ എസ്.ഐ മാത്രമാണ് പരിസരത്ത് കൈക്കോടാലി കണ്ടെത്തിയത്. അഭയയുടെ തലയ്ക്ക് ഇതുപയോഗിച്ച് അടിച്ചെന്ന് പറയുമ്പോൾ കൈക്കോടാലി കോടതിയിൽ തൊണ്ടിയായി ഹാജരാക്കിയില്ല.
3, 4. രാത്രി മോഷ്ടിക്കാൻ കയറിയപ്പോൾ ഫാ. തോമസിനെ കണ്ടെന്നുപറഞ്ഞ അടയ്ക്കാരാജു പൊലീസിന് നൽകിയ മൊഴിയിലും പിന്നീട് നൽകിയ രഹസ്യമൊഴിയിലും വൈരുദ്ധ്യം. മോഷ്ടിച്ച വാട്ടർ മീറ്ററുകൾ കണ്ടെടുത്തിട്ടില്ല. രണ്ടു മുതൽ അഞ്ചു മണിവരെ ഫാ. തോമസ് ടെറസിലുണ്ടായിരുന്നെന്ന് ഇയാൾ പറയുമ്പോൾ കുറ്റകൃത്യം കണ്ടിട്ടുണ്ടാവണം. പക്ഷേ, സംഭവത്തിന് ദൃക്‌സാക്ഷികളില്ല.
5. തനിക്ക് സെഫിയുമായി ബന്ധമുണ്ടെന്ന് ഫാ. തോമസ് പറഞ്ഞെന്ന കളർകോട് വേണുഗോപാലിന്റെ മൊഴി വിചിത്രമാണ്. ഇത് അംഗീകരിച്ചാൽത്തന്നെ ഫാ. തോമസിനെ വിചാരണ ചെയ്തത് അവിഹിത ബന്ധമുണ്ടെന്ന കേസിലല്ല. അവിഹിതബന്ധമുള്ളതുകൊണ്ടു മാത്രം കുറ്റത്തിൽ പങ്കാളിയാണെന്ന് പറയാനാവില്ല.
6. സെഫി കന്യാകാത്വം നഷ്ടപ്പെട്ടത് മറച്ചുവച്ചെന്ന് പറയുന്നു. അവർ സ്വഭാവദൂഷ്യത്തിനല്ല വിചാരണ നേരിട്ടത്. ഇതൊന്നും കുറ്റകൃത്യവുമായോ ഫാ. കോട്ടൂരുമായോ ബന്ധമുണ്ടെന്ന് തെളിയിക്കുന്നില്ല.
7,8, 9. കേസിന്റെ മെഡിക്കൽ രേഖകളിലും ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധോപദേശങ്ങളിലും വൈരുദ്ധ്യമുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |