കൊച്ചി: അഭയ കേസിൽ തനിക്ക് കുറ്റബോധമില്ലെന്ന് പ്രതികളിലൊരാളായ സിസ്റ്റർ സെഫി. ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ഫാദർ തോമസ് കോട്ടൂർ. ഹൈക്കോടതി വിധിയെ തുടർന്ന് ജയിൽ മോചിതരായി കൊച്ചി സി.ബി.ഐ ഓഫീസിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
"എല്ലാം കോടതി നോക്കിക്കോളും. എനിക്കൊന്നും അറിയില്ല. കർത്താവിന്റെ ഇടയനാണ് താൻ. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല," തോമസ് കോട്ടൂർ പറഞ്ഞു.
"ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ"യെന്നാണ് സെഫി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അഭയ കേസിൽ ശിക്ഷ നടപ്പിലാക്കുന്നത് നിറുത്തിവച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇരുവരും ജയിൽമോചിതരായത്. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ തീർപ്പാകുംവരെ ഇരുവർക്കും ജാമ്യത്തിൽ തുടരാം. 2021 ഡിസംബർ 23നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.
അതേസമയം, ആശയക്കുഴപ്പത്തെ തുടർന്ന് കൊച്ചി സി.ബി.ഐ ഓഫീസിൽ ഇരുവർക്കും ഇന്നലെ ഒപ്പിടാൻ കഴിഞ്ഞില്ല. ഏത് ഉദ്യോഗസ്ഥനു മുന്നിലാണ് ഹാജരാകേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും ആശയക്കുഴപ്പം തീർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |