ഇടുക്കി:എറണാകുളം മഹാരാജാസ് കോളേജിന്റെ മതിലിൽ അഭിമന്യു ആ വാചകം എഴുതി പൂർത്തിയാക്കും മുമ്പാണ് വർഗീയവാദികൾ അവന്റെ നെഞ്ച് കുത്തിപ്പിളർന്നത്. ഇന്ന് ആ വരികൾ അവന്റെ സ്‌മൃതി കുടീരത്തിൽ തങ്കലിപികളിൽ അവന്റെ പ്രസ്ഥാനം കൊത്തിവച്ചു, 'വർഗീയത തുലയട്ടെ"...
നാളെ ജൂലായ് 2. അഭിമന്യുവിന്റെ മൂന്നാം രക്തസാക്ഷി ദിനത്തിൽ അവന് സ്‌മാരകം തീർത്ത ചാരിതാർത്ഥ്യത്തിലാണ് സഖാക്കൾ. ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യുവിന്റെ മൃതദേഹം സംസ്‌കരിച്ച കൊട്ടക്കമ്പൂരിലെ പൊതുശ്‌മശാനത്തിന് 100 മീറ്റർ മാത്രം അകലെ സി.പി.എം വാങ്ങിയ സ്ഥലത്താണ് രക്തസാക്ഷി മണ്ഡപം. 750 ചതുരശ്ര മീറ്ററിൽ 17 അടി ഉയരത്തിൽ ശില്പികളായ ആനാട് സുധീർ, വി.എസ്. പ്രസന്നൻ എന്നിവരാണ് രൂപകല്പന ചെയ്തത്. കേരളീയ വാസ്തു ശൈലിയിലുള്ള അടിത്തറയ്ക്ക് മുകളിൽ മൂന്ന് തട്ടുകളിലായി ഉദയസൂര്യന്റെ പ്രതീകംപോലെ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നു. നടുക്കായി പുഞ്ചിരിക്കുന്ന അഭിമന്യുവിന്റെ ചിത്രം. പിന്നിലെ ചുവരിൽ 'വർഗീയത തുലയട്ടെ" എന്ന് എഴുതിയിരിക്കുന്നു. ഏഴര ലക്ഷം രൂപയാണ് ചെലവ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശിയാണ് നേതൃത്വം നൽകിയത്.
മൂന്നാം രക്തസാക്ഷിദിനം നാളെ
2018 ജൂലായ് രണ്ടിനു പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. വട്ടവടയിലെ ഒറ്റമുറി വീട്ടിൽ അരപ്പട്ടിണിയോടെ പൊരുതി പഠിച്ച അവന്റെ സ്വപ്നങ്ങൾ പിന്നീട് പാർട്ടി ഏറ്റെടുത്തു. അവനെ ഇല്ലാതാക്കിയവരെ എല്ലാം പിടികൂടാനായിട്ടില്ല. നാളെ രാവിലെ 10ന് മുൻ മന്ത്രി എം.എം. മണി സ്മാരകം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ നിർദ്ധനരായ പതിനായിരം വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പഠനോപകരണങ്ങൾ നൽകും. അഭിമന്യു ട്രസ്റ്റ് സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് എൻഡോവ്‌മെന്റും ഏർപ്പെടുത്തിയിട്ടുണ്ട്.
'ഇടതുപക്ഷ പ്രസ്ഥാനത്തിൽ രക്തസാക്ഷികളുടെ കുടുംബം അനാഥമാവില്ലെന്നും സംരക്ഷിക്കപ്പെടുമെന്നും തെളിയുകയാണ് ഇതിലൂടെ. നേരത്തെ സ്ഥലം വാങ്ങി കുടുംബത്തിന് വീട് വച്ച് നൽകി. സഹോദരിയുടെ വിവാഹവും നടത്തി. നല്ലൊരു തുക കുടുംബത്തിന്റെ പേരിൽ സ്ഥിരനിക്ഷേപം ഇട്ടിട്ടുണ്ട്. അഭിമന്യു മഹാരാജാസ് എന്ന പേരിൽ വട്ടവടയിൽ ലൈബ്രറിയും ആരംഭിച്ചു. ഇതിൽ നിന്നെല്ലാം വർഗീയവാദികൾ മനസിലാക്കണം, അഭിമന്യുവിന്റെ പ്രസ്ഥാനം തളരുകയല്ല, വളരുകയാണ് ചെയ്യുന്നത്"
-കെ.കെ. ജയചന്ദ്രൻ (സി.പി.എം ജില്ലാ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |