പാലക്കാട് ആർ.ടി.ഒ അന്വേഷണത്തിന് ഉത്തരവിട്ടു
പാലക്കാട്: അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത സ്വകാര്യബസിനെ സ്കൂട്ടർ യാത്രക്കാരിയായ യുവതി ഒന്നരക്കിലോമീറ്ററോളം പിന്തുടർന്ന് തടഞ്ഞിട്ട് പ്രതിഷേധിച്ചു. പാലക്കാട് - ഗുരുവായൂർ റൂട്ടിൽ ഓടുന്ന 'രാജപ്രഭ"ബസ് കൂറ്റനാട് ചാലിശേരിയിലൂടെ ഇന്നലെ രാവിലെ പോകുമ്പോഴാണ് മരണപ്പാച്ചിൽ നടത്തിയത്.
ചാലിശ്ശേരിക്കു സമീപമാണ് പെരുമണ്ണൂർ സ്വദേശി സാന്ദ്ര ബസ് തടഞ്ഞിട്ടത്. അപകടകരമായ വേഗമായിരുന്നു ബസിന്റേതെന്നും തന്നെ ഇടിച്ച മട്ടിലാണ് കടന്നുപോയതെന്നും യുവതി പറഞ്ഞു.
എതിരെ വന്ന ലോറിയെ കടന്നുപോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ ഓവർടേക്ക് ചെയ്തതിനാൽ സാന്ദ്രയ്ക്ക് സ്കൂട്ടർ റോഡരികിലെ കനാലിലേക്ക് വെട്ടിച്ച് ഇറക്കേണ്ടി വന്നു.
വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപെട്ടതെന്ന് സാന്ദ്ര ആരോപിച്ചു. ബസ് തടയുമ്പോൾ ഡ്രൈവറുടെ ചെവിയിൽ ഇയർഫോണുണ്ടായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആർ.ടി.ഒ അറിയിച്ചു.
വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർ.ടി.ഒയോട് നിർദ്ദേശിച്ചു. ബസ് ജീവനക്കാരോട് ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാൽ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |