തൃശൂർ/പുന്നയൂർക്കുളം: റോഡിന് കുറുകെ പറന്ന മയിൽ നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭർത്താവ് മരിച്ചു. പുന്നയൂർക്കുളം പീടികപ്പറമ്പിൽ മോഹനന്റെ മകൻ പ്രമോഷാണ് (34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക് (26) പരിക്കേറ്റു. അയ്യന്തോൾ പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
പറന്നെത്തിയ മയിൽ പ്രമോഷിന്റെ നെഞ്ചിലും ബൈക്കിലും വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ചെന്നിടിച്ച് ബൈക്ക് മറിഞ്ഞു. പ്രമോഷിനെ ഉടനെ പൂങ്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂരിലെ സ്വകാര്യബാങ്കിന്റെ റിക്കവറി സെക്‌ഷനിൽ ജീവനക്കാരനായിരുന്നു.
ഇതിനിടെ മയിൽ ഇടിച്ച മറ്റൊരു ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. പരിക്കേറ്റ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷ് (37) പെയിന്റിംഗ് ജോലിക്കു പോകുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീണയുടെയും ധനേഷിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എറണാകുളത്ത് സ്വകാര്യകമ്പനിയിൽ ജോലിക്കാരിയാണ് വീണ. രാവിലെ രണ്ടുപേരും ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രമോഷിന്റെ അമ്മ: പ്രമീള. സഹോദരങ്ങൾ: ശരൺ, പ്രസീത. തൃശൂർ വെസ്റ്റ് സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും.
അപകടമുണ്ടാക്കിയ മയിൽ ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |