ഇരിട്ടി (കണ്ണൂർ): കിളിയന്തറയിൽ ശനിയാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിക്കാനിടയായത് ഇവർ റോഡിൽ വീണശേഷം ഇതുവഴി കടന്നുപോയ രണ്ട് വാഹനങ്ങൾ കയറിയിറങ്ങിയതാണെന്ന് തെളിഞ്ഞു. അപകടം നടന്ന പാതയോരത്തെ ഒരു വീട്ടിലെ സി.സി.ടി.വിയിലാണ് ഇവിടെ നടന്ന അപകടദൃശ്യങ്ങൾ പതിഞ്ഞത്.
കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപത്തായാണ് അപകടമുണ്ടായത്. കൂട്ടുപുഴ ഭാഗത്തുനിന്ന് എത്തിയ ഇവരുടെ ബൈക്ക് റോഡിൽ പൊടുന്നനെ നിൽക്കുന്നതും ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ ഇരുവരും ബൈക്ക് അടക്കം മറിഞ്ഞു വീഴുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടുപുഴ ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന സ്‌കോർപ്പിയോ വാഹനം ഇവരെ രണ്ടുപേരെയും ഇടിച്ചു തെറിപ്പിക്കുന്നതും അല്പനിമിഷത്തിനകം മറ്റൊരു വാഗണർ കാർ ഇതുവഴി എത്തുന്നതും ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ടാമത് എത്തിയ കാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാൽ ആദ്യം കടന്നുപോയ സ്‌കോർപ്പിയോ കാർ കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |