കടയ്ക്കൽ: മടത്തറ - കുളത്തൂപ്പുഴ റോഡിൽ മടത്തറ ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി വേണാടും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 60 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എഴോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഡ്രൈവർമാരെയും ബസ് ക്ലീനറടക്കം 35 ഓളം പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസിൽ അൻപത്തഞ്ചും കെ.എസ്.ആർ.ടി.സിയിൽ മുപ്പത്തഞ്ചും യാത്രക്കാരാണ് ഉണ്ടായിരുന്നത്.
നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്ന വേണാട് ഓർഡിനറി ബസ് തെന്മലയിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങിയ പാറശാല കാരോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.
വേണാട് ബസ് അമിത വേഗത്തിൽ കൊടും വളവ് തിരിഞ്ഞ് മറുവശത്തേക്ക് കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പരിക്കേറ്റവരെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് കൂടുതൽ ആംബുലൻസുകൾ സ്ഥലത്തെത്തി. നിസാര പരിക്കേറ്രവരെ ചടയമംഗലം സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസും ഫയർഫോഴ്സുമെത്തി ബസുകൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരു ബസുകളുടെയും മുൻ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്രവരെ ചികിത്സിക്കാനായി വീട്ടിലേക്ക് മടങ്ങിയ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും തിരികെ വിളിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |