മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ
കൊല്ലം: കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ പാലത്തിനു സമീപം കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാറിലുണ്ടായിരുന്ന മൂന്നര വയസുകാരിയുടെയും മുത്തശ്ശിയുടെയും ജീവൻ പൊലിഞ്ഞു. പേട്ട, കെ.എൻ.ആർ.എ -324 തുലയിൽ വീട്ടിൽ ഫിഷറീസ് വകുപ്പ് റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.എസ്. കൃഷ്ണകുമാരി (82), കൃഷ്ണകുമാരിയുടെ മകന്റെ കൊച്ചുമകളും ചാത്തന്നൂർ ഗംഗോത്രിയിൽ സുധീഷിന്റെയും കൃഷ്ണഗാഥയുടെയും മകളുമായ ജാനകി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കൃഷ്ണകുമാരിയുടെ മകൻ ജയദേവ്, ജയദേവിന്റെ ഭാര്യ ഷീബ, ഇരുവരുടെയും മകളും ജാനകിയുടെ അമ്മയുമായ കൃഷ്ണഗാഥ എന്നിവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച ഗുരുവായൂരിലേക്ക് പോയ കുടുംബം ഞായറാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിങ്കളാഴ്ച ജാനകിയുടെ തുലാഭാരവും കഴിഞ്ഞ് വൈകിട്ടോടെ തിരിക്കുകയായിരുന്നു. രണ്ട് കാറുകളിലായാണ് കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്നത്. ഇതിൽ കൃഷ്ണകുമാരി, ജയദേവ്, ഷീബ, കൃഷ്ണഗാഥ, ജാനകി എന്നിവർ സഞ്ചരിച്ചിരുന്ന കാർ തിങ്കളാഴ്ച രാത്രി ഒരു മണിയോടെ എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉഗ്രശബ്ദം കേട്ടുണർന്ന പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാറിന്റെ മുൻസീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ ഫയർഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ മുറിച്ചുനീക്കിയാണ് പുറത്തെടുത്തത്. ജയദേവാണ് കാർ ഓടിച്ചിരുന്നത്. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ കൃഷ്ണകുമാരി മരിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് ജാനകിയുടെ മരണം.
സുധീഷും മാതാപിതാക്കളും മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്. ഇവർ ബൈപ്പാസ് ആരംഭിക്കുന്ന ആൽത്തറമൂട്ടിലെത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. വിവരം തിരക്കിയപ്പോൾ അപകടമാണെന്ന് അറിഞ്ഞു. ഉടൻ സുധീഷ് കൃഷ്ണഗാഥയുടെ ഫോണിൽ വിളിച്ചെങ്കിലും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പൊലീസുകാരാണ് എടുത്തത്. വിവരമറിഞ്ഞ സുധീഷ് ഉടൻ അപകടസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിന് സാരമായി പരിക്കേറ്റു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ജാനകി ഏക മകൾ
ആർക്കിടെക്ടുമാരായ സുധീഷിന്റെയും കൃഷ്ണഗാഥയുടെയും ഏകമകളാണ് ജാനകി. ഇവർ തിരുവനന്തപുരത്ത് ഈഗോ എന്ന പേരിൽ ഡിസൈൻ സ്റ്റുഡിയോ നടത്തിവരികയാണ്. കൃഷ്ണഗാഥയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയദേവും ഷീബയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ജാനകിയെ ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചെങ്കിലും ആംബുലൻസ് സൗകര്യം ഒരുക്കി നൽകിയില്ലെന്ന് പരാതിയുണ്ട്.
കൃഷ്ണകുമാരിയുടെയും ജാനകിയുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്തും ജാനകിയുടേത് ചാത്തന്നൂരിലെ ജയദേവിന്റെ വീട്ടിലും നടക്കും. റിട്ട. സബ് രജിസ്ട്രാർ ആണ് ജയദേവ്. ജയപാൽ (മനേജിംഗ് പാർട്ണർ, ജെ.ജെ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്), ഡോ. എസ്.ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അനിമൽ ഹസ്ബൻഡറി) എന്നിവരാണ് കൃഷ്ണകുമാരിയുടെ മറ്റുമക്കൾ. ഷീബ ജയദേവ്, ജയലത ജയപാൽ (വനിത ശിശുവികസന വകുപ്പ്), ആശരാജ് (കൃഷിവകുപ്പ്) എന്നിവരാണ് മരുമക്കൾ.
സുധീഷ് ഓടിയെത്തിയെങ്കിലും
അവൾ പോയിരുന്നു
കൊല്ലം: മുന്നിൽ പോയ കാറിൽ സഞ്ചരിച്ചിരുന്ന തന്റെ മകളും ഭാര്യയും അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ് സുധീഷ് ഗതാഗതക്കുരുക്കിനിടയിലൂടെ ഓടിയെത്തിയെങ്കിലും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കൃഷ്ണഗാഥയ്ക്ക് ഇന്നലെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനും ജാനകിയെ പ്ലേ സ്കൂളിൽ അയയ്ക്കുന്നതിനും വേണ്ടിയുള്ള സൗകര്യത്തിനാണ് ഇവർ രണ്ട് കാറുകളിലായി സഞ്ചരിച്ചത്.
ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ കൃഷ്ണഗാഥയും ജാനകിയും സുധീഷും ഒരേ കാറിലായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് രണ്ട് കാറുകളിൽ കയറിയത്. സുധീഷിന്റെ അച്ഛനെയും അമ്മയെയും ചാത്തന്നൂരിലെ വീട്ടിലാക്കിയ ശേഷം ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങാനായിരുന്നു സുധീഷിന്റെ പ്ലാൻ. കൃഷ്ണഗാഥയുടെ ഇന്റർവ്യൂവും ജാനകിയുടെ ക്ലാസും മുടങ്ങാതിരിക്കാനാണ് കാറുകൾ മാറിക്കയറിയത്.
അപകടസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ ജാനകിയെ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ സുധീഷ് കണ്ണടയ്ക്കാതെ കാത്തിരുന്നെങ്കിലും രാവിലെ കേട്ടത് അവൾ പോയെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |