കോട്ടയം: സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറും ഉടമയുമായ കൈനടി പുല്ലാത്തുശേരിൽ മനീഷിനെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായ ഡ്രൈവിംഗിനും അമിതവേഗതയ്ക്കും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
ബസ് കസ്റ്റഡിയിലെടുത്തു. പള്ളം ബുക്കാന സി.എം.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പാക്കിൽ പന്നിമറ്റം പവർഹൗസ് പുതുപ്പറമ്പിൽ പി.എസ് ഷിനോയുടെയും ബീനയുടെയും മകൻ അഭിരാമിനാണ് (13)പരിക്കേറ്റത്. രണ്ടു പല്ലുകൾ നഷ്ടപ്പെടുകയും മുഖത്തും കൈമുട്ടിനും പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ പള്ളം പവർഹൗസ് ജംഗ്ഷനിലാണ് അപകടം. കോട്ടയം - കൈനടി റൂട്ടിലെ ചിപ്പി ബസാണ് അപകടം വരുത്തിയത്. അമ്പലക്കവല ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം ഓട്ടോമാറ്റിക് ഡോർ അടയ്ക്കാതെ അമിതവേഗത്തിൽ പവർഹൗസ് ജംഗ്ഷനിൽ എത്തുകയായിരുന്നെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. പവർഹൗസ് ജംഗ്ഷനിൽ ഇറങ്ങാൻ പിൻവശത്തെ സീറ്റിൽ പിടിച്ചു നിൽക്കുകയായിരുന്നു അഭിരാം. മൂന്ന് റോഡുകൾ ചേരുന്ന ഭാഗവും വളവുമായ റോഡിൽ അമിതവേഗത്തിലെത്തി പാക്കിൽ മുളങ്കുഴ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ അഭിരാം റോഡിലേക്ക് മുഖമടിച്ചു വീഴുകയായിരുന്നു. നിറുത്താതെ പോയ ബസ് നാട്ടുകാർ തടയുകയായിരുന്നു. അഭിരാമിനെ കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് ജീവനക്കാർ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെയും സർവീസ് നടത്തി. തുടർന്ന് പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വകാര്യ ബസുമായുള്ള മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് കോട്ടയം ആർ.ടി. ഒ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുട്ടിയുടെ വീട് സന്ദർശിച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി സി.ജി സനൽകുമാർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |