തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് മെന്റ് വിഭാഗത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് അധികൃതർ പറയുമ്പോഴും നടപടികൾ കർശനമാക്കിയാൽ ഒഴിവാക്കാവുന്നതാണ് വാഹന ദുരന്തങ്ങളെന്ന് വിലയിരുത്തൽ. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് വ്യാപക പരിശോധന നടക്കുന്നത്. അതേസമയം, എൻഫോഴ്സ്മെന്റ് വിഭാഗത്തിന് 368 ഉദ്യോഗസ്ഥർ മാത്രമേ ഉള്ളൂവെന്ന് പറയുമ്പോഴും ഇവരുടെ ജോലി ഇതുവരെ കൃത്യമായി ക്രമീകരിച്ച് നൽകിയിട്ടില്ല. രണ്ടുവർഷം മുമ്പാണ് എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ച് ഇത്രയും പേരെ നിയമിച്ചത്. അതുവരെ ഒരോ ആർ.ടി.ഒയ്ക്കു കീഴിലും വെവ്വേറെ സ്ക്വാഡുകളായിരുന്നു.
വകുപ്പിൽ 1243 മിനിസ്റ്റീരിയൽ സ്റ്റാഫുണ്ട്. ഇവരിൽ ചിലരുടെ സേവനംകൂടി എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നൽകിയാൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാമെന്ന വിലയിരുത്തലുമുണ്ട്.
ടൂറിസ്റ്റ് ബസുകൾ അമിത വേഗത്തിലാണെന്ന ജി.പി.എസ് സന്ദേശം എൻഫോഴ്സ്മെന്റ് വിഭാഗത്തിനുകൂടി ലഭ്യമാക്കണമെന്ന ആവശ്യവുമുണ്ട്. പൊലീസുമായി ബന്ധപ്പെട്ട് ഉടൻ നടപടിയെടുക്കാൻ ഇത് സഹായിക്കും.
അതേസമയം, ടൂറിസ്റ്റ് ബസുകൾ ശബ്ദ, വെളിച്ച സംവിധാനങ്ങളെല്ലാം അഴിച്ചുമാറ്റിയാണ് ഫിറ്റ്നസ് ടെസ്റ്റിന് എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ടെസ്റ്റിനുശേഷം അവ വീണ്ടും വച്ചുപിടിപ്പിക്കുന്നു. ബ്ലാക്ക് ലിസ്റ്റിൽപെടുത്തിയാലും യാത്രക്കാരുമായി പോകുമ്പോൾ വിലക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നിയമം ലംഘനം
പൂട്ടാൻ രണ്ട് വഴികൾ
1. ഇന്റർസ്റ്റേറ്റ് പെർമിറ്റ് നിഷേധിക്കൽ
ടൂറിസ്റ്റ് ബസുകൾക്ക് സ്റ്റേറ്റ് പെർമിറ്റാണുള്ളത്. യാത്രയ്ക്കു മുമ്പ് ചെക്ക് പോസ്റ്റുകളിൽ നിന്നാണ് താത്കാലിക ഇന്റർസ്റ്റേറ്റ് പെർമിറ്റ് എടുക്കുന്നത്. യാത്ര മുൻകൂർ അറിയിച്ചാൽ നിയമലംഘനം കണ്ടെത്തി ഈ പെർമിറ്റ് തടയാനാകും.
2. കോടതി വഴി നടപടി
ആവശ്യമില്ലാത്ത ശബ്ദ, വെളിച്ച സംവിധാനങ്ങൾ അഴിച്ചെടുത്ത് നിയമ നടപടിക്കായി കോടതിയിൽ ഹാജരാക്കാം. സ്പീഡ് ഗവർണർ പരിശോധനയിൽ തുടർനടപടിയും കർശനമാക്കണം.
പിഴ നിസാരം
പ്രകാശ തീവ്രതയുടെ പേരിൽ ചുമത്തുന്ന പിഴ 250 രൂപ മാത്രം
അനാവശ്യ വച്ചുപിടിപ്പിക്കലിന് പരമാവധി പിഴ 5,000 രൂപ
ഇത് പല ബസുകളും സംഘാടകരിൽ നിന്ന് വാങ്ങാറുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |