ചാത്തന്നൂർ: ദേശീയപാതയിൽ ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് വീലുകൾക്കടിയിൽപ്പെട്ട് അച്ഛനും മകളും അതിദാരുണമായി മരിച്ചു. കൊട്ടിയം സിത്താര ജംഗ്ഷന് സമീപം വാഴവിള പുത്തൻവീട്ടിൽ വിമുക്തഭടൻ ഗോപകുമാർ (51), മകൾ ഗൗരി (16) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 8.20 ഓടെ മൈലക്കാട് ഇറക്കത്തിലായിരുന്നു അപകടം. ചാത്തന്നൂർ ജി.വി എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഗൗരിയെ സ്കൂളിലാക്കുന്നതിനായി പോകവേ ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി മുന്നോട്ടു നീങ്ങിയ ബൈക്കിൽ പിന്നാലെ അമിത വേഗത്തിലെത്തിയ ട്രെയിലർ ലോറി ഇടിക്കുകയായിരുന്നു.
ഗൗരിയുടെ തലയിലൂടെയും ഗോപകുമാറിന്റെ നെഞ്ചിലൂടെയും കയറിയിറങ്ങിയ ലോറി അര കിലോമീറ്ററോളം ഓടിയ ശേഷമാണ് നിറുത്തിയത്. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ചെന്നൈയിൽ നിന്ന് ഇസൂസു കമ്പനിയുടെ വാഹനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
ലോറി ഡ്രൈവർ ബീഹാർ സ്വദേശി ഗൗരവ് കുമാറിനെ (20) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. അപകടസമയത്ത് മറ്റൊരു രോഗിയെ കൊണ്ടുവരാനെത്തിയ കരുണ ആംബുലൻസിൽ ഗൗരിയെ മിനിട്ടുകൾക്കുള്ളിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഗോപകുമാറിന്റെ ശരീരം റോഡിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഗൗരിയുടെ മരണത്തെ തുടർന്ന് ഇന്നലെ ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിന് അവധി നൽകി.
മൃതദേഹങ്ങൾ കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഗോപകുമാറിന്റെ ഭാര്യ കവിത. മകൻ വിഷ്ണു. കൊട്ടിയം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |