SignIn
Kerala Kaumudi Online
Friday, 19 April 2024 4.38 AM IST

വീണ്ടും കുരുക്കി വീഴ്‌ത്തി കേബിൾ കൊലക്കയർ

accident

കൊച്ചി: ''റോഡിന് കുറുകെ കേബിൾ കണ്ടത് പെട്ടെന്നാണ്. ബ്രേക്കിടും മുമ്പേ കഴുത്തിൽ വരിഞ്ഞുമുറുകി. കുരുക്കിട്ടതു പോലെ ബൈക്കിൽ നിന്ന് ഉയർന്നു താഴേക്ക് വീണു. തലയടിച്ച് ഭാര്യയും വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവിച്ചിരിക്കുന്നത്...'' ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ നിന്ന് വിളിപ്പാടകലെ എറണാകുളം ലായം റോഡിനു കുറുകെകിടന്ന കേബിളിൽ കുരുങ്ങി അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ കൊച്ചിൻ ഷിപ്‌യാർഡ് മുൻ കോൺട്രാക്ടർ കെ.ബി. സാബുവിനും നഗരത്തിലെ രുദ്രവിലാസം സ്കൂളിൽ പ്രധാനാദ്ധ്യാപികയായ ഭാര്യ ടി.പി. സിന്ധുവിനും ഞെട്ടൽ മാറുന്നില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എറണാകുളം സൗത്ത് മഹാകവി ജി റോഡിൽ കാട്ടാപറമ്പിൽ വീട്ടിൽ കെ.ബി.സാബുവും ഭാര്യയും മരണത്തെ മുഖാമുഖം കണ്ടത്. സിന്ധുവിനെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. വേഗത കുറവായിരുന്നതിനാലും ഇരുവരും ഹെൽമറ്ര് ധരിച്ചിരുന്നതിനാലുമാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്.

ബൈക്ക് വീണ് സാബുവിന്റെ കാലിനു പരിക്കുണ്ട്. ഓടിയെത്തിയ രണ്ടുപേരാണ് സഹായിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി രാത്രി ഒമ്പതോടെ വീട്ടിലേക്ക് മടങ്ങി. ചികിത്സയ്ക്ക് 12,000 രൂപ ചെലവായി.

സാബു കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും എറണാകുളം സെൻട്രൽ എസ്.എച്ച്.ഒയ്ക്കും പരാതി നൽകി. കേബിൾ സ്ഥാപിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണറും കൊച്ചി നഗരസഭാ സെക്രട്ടറിയും അപകടമുണ്ടായ സാഹചര്യം അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിലുണ്ട്.

പൊതുസ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂൺ 25ന് കാക്കനാട് ചെമ്പുമുക്ക് പള്ളിക്ക് സമീപം കഴുത്തിൽ കേബിൾ കുരുങ്ങി അലൻ ആൽബർട്ട് മരിച്ച സംഭവത്തിലാണ് കമ്മിഷൻ ആദ്യം വടിയെടുത്തത്. അന്ന് ഇറക്കിയ ഉത്തരവ് നടപ്പിലാക്കിയിരുന്നെങ്കിൽ ലായം റോഡിൽ അപകടം ആവർത്തിക്കില്ലായിരുന്നെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.