SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.10 AM IST

കാർ മരത്തിലിടിച്ച് തകർന്ന് മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം, അപകട കാരണം അമിതവേഗം

accident

കൊച്ചി: നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിൽ തട്ടിയശേഷം റോഡരികിലെ മരങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പുമായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതമാണ്. 2019ലെ മിസ് കേരള തിരുവനന്തപുരം ആറ്റിങ്ങൽ പാലാംകോണം അൻസി കോട്ടേജിൽ കബീർ (ഖത്തർ) - റസീന ദമ്പതികളുടെ ഏക മകൾ അൻസി കബീർ (24), റണ്ണറപ്പ് തൃശൂർ ആളൂർ അമ്പാടൻ വീട്ടിൽ ഷാജൻ - ലതിക ദമ്പതികളുടെ മകൾ ഡോ. അഞ്ജന ഷാജൻ (25) എന്നിവരാണ് മരിച്ചത്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടസമയം മഴയുണ്ടായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ഇടപ്പള്ളി ബൈപ്പാസിൽ പാലാരിവട്ടത്തിനും വൈറ്റിലയ്ക്കുമിടയിൽ ഹോട്ടൽ ഹോളിഡേ ഇന്നിന് മുന്നിലായിരുന്നു അപകടം. അൻസി കാക്കനാട് ഇൻഫോപാർക്കിൽ ഇൻഫോസിസ് ജീവനക്കാരിയാണ്. അഞ്ജന ആയുർവേദ ഡോക്ടറാണ്. സഹോദരൻ: അർജ്ജുൻ.

അപകട വിവരമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കൾ അൻസിയുടെ മാതാവ് റസീനയെ ബോധരഹിതയായി കണ്ടതിനെ തുടർന്ന് പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തി. നില ഗുരുതരമാണ്.

യുവതികളുടെ സുഹൃത്തുക്കളായ തൃശൂർ മാള വെളുത്തകാവ് വീട്ടിൽ അബ്ദുൾ റഹ്മാൻ (25), കൊടുങ്ങല്ലൂർ പരപ്പൻ വീട്ടിൽ മുഹമ്മദ് ആഷിക്ക് (25), ബൈക്ക് യാത്രികൻ പെരുമ്പാവൂർ സ്വദേശി ഡെനിൽ ഡേവീസ് എന്നിവർക്കാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റ ആഷിക്ക് വെന്റിലേറ്ററിലാണ്. ഇവ‌ർ സഞ്ചരിച്ച ഫോ‌ർഡ് ഫിഗോ കാ‌ർ തരിപ്പണമായി.മോഡലിംഗുമായി ബന്ധപ്പെട്ടാണ് കാറിലുണ്ടായിരുന്നവർ സൗഹൃദത്തിലായത്.

ആഷിക്ക് ഈ മാസം എട്ടിന് ഖത്തറിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ പാർട്ടി കഴിഞ്ഞ് തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. അബ്ദുൾ റഹ്മാനാണ് വാഹനം ഓടിച്ചിരുന്നത്. അൻസിയും അഞ്ജനയും കാറിന്റെ ഇടതുവശത്തായിരുന്നു.ഇന്നലെ രാവിലെ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

കാർ മീഡിയനിൽ കയറി മരങ്ങളിലിടിച്ച് തകർന്നു

വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന കാർ എറണാകുളം മരട് ഗോകുലം മോട്ടോഴ്സിലെ ജനറൽ മാനേജർ ഡെനിലിന്റെ ബൈക്കിന്റെ സൈലൻസറിൽ തട്ടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ മീഡിയനിൽ ഇടിച്ചുകയറി. രണ്ട് മരങ്ങളിൽ ഇടിച്ചശേഷം കാറിന്റെ മദ്ധ്യഭാഗം മറ്റൊരു മരത്തിലേക്ക് ചേർന്ന് അമർന്നു. അൻസിയും അഞ്ജനയും തൽക്ഷണം മരിച്ചു. പിൻസീറ്റിലിരുന്ന ആഷിക്ക് മുന്നിലേക്ക് തെറിച്ചു പോയി. തലയ്ക്കും നെഞ്ചിനുമാണ് ഇയാൾക്ക് പരിക്ക്. എയർ ബാഗുണ്ടായതിനാൽ അബ്ദുൾ റഹ്മാൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. നിസാര പരിക്കേറ്ര ഡെനിലിനെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു.

ഒരാളൊഴികെ മൂന്ന് പേരും കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. സി.സി.ടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുമെന്ന് അന്വേഷണച്ചുമതലയുള്ള പാലാരിവട്ടം പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.