ആരോപണം ഒന്ന് : വിചാരണക്കോടതി മാറ്റിയതു നിയമപരമല്ല
ഹൈക്കാടതി: വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിൽ വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യമനുസരിച്ചാണ് സ്പെഷ്യൽ കോടതിയിലേക്ക് മാറ്റിയത്. ഈ ജഡ്ജിക്ക് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനാൽ വിചാരണ അങ്ങോട്ട് മാറ്റുന്നതിൽ അപാകതയില്ല. 207 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കുകയും നിരവധി രേഖകൾ പരിശോധിക്കുകയും ചെയ്ത കേസ് വീണ്ടും മാറ്റുന്നത് വിചാരണ വൈകിപ്പിക്കും.
രണ്ട് : വിചാരണക്കോടതി ജഡ്‌ജി പക്ഷപാതപരമായി പെരുമാറുന്നു.
ഹൈക്കോടതി: ഈ ആരോപണം ഹൈക്കോടതി പരിഗണിച്ചു തള്ളിയതാണ്. ആ വിധി സുപ്രീം കോടതി ശരിവച്ചു. ന്യായവിചാരണ ഉണ്ടാവില്ലെന്ന കക്ഷികളുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ കോടതി മാറ്റാനാവില്ല.
മൂന്ന് : വിചാരണക്കോടതി ജഡ്ജിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ട്
ഹൈക്കോടതി : വിചാരണക്കോടതി ജഡ്ജിയുടെ ഭർത്താവായ എക്സൈസ് സി.ഐക്കെതിരെ കസ്റ്റഡി മരണക്കേസിൽ വകുപ്പുതല നടപടിയെടുത്തിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ സന്തോഷിനെ വിചാരണക്കോടതി ജഡ്ജി പലതവണ ഫോണിൽ വിളിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന, ഉല്ലാസ് എന്നൊരു അഭിഭാഷകന്റെ ശബ്ദരേഖ ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചെന്നും ദിലീപും വിചാരണക്കോടതി ജഡ്‌ജിയുമായി ബന്ധമുണ്ടെന്നതിനു തെളിവാണിതെന്നുമാണ് ആരോപണം. ഭർത്താവ് ഉൾപ്പെട്ട കേസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഭിഭാഷകനോടു ഫോണിൽ ജഡ്ജി സംസാരിച്ചിട്ടുണ്ടാകാം. അതിനപ്പുറം ദിലീപും ജഡ്‌ജിയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ശബ്ദരേഖ പര്യാപ്തമല്ല.
നാല് : മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിന്മേൽ നടപടിയെടുത്തില്ല.
ഹൈക്കോടതി: കാർഡിന്റെ ഹാഷ് വാല്യൂവിലാണ് മാറ്റം, വീഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂവിലല്ല. ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷനു പരാതിയില്ല. ഹാഷ് വാല്യൂ മാറ്റം അന്വേഷിക്കേണ്ടതാണെങ്കിലും ജഡ്ജിയുടെ പക്ഷപാതപരമായ നിലപാട് തെളിയിക്കാൻ ഇതു പര്യാപ്തമല്ല.
അഞ്ച്: ജഡ്ജിയുടെ ശത്രുതാപരമായ നിലപാടാണ് രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ രാജിക്ക് കാരണം
ഹൈക്കോടതി: ആദ്യ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചതടക്കമുള്ള ആരോപണങ്ങൾ കോടതി മാറ്റത്തിനായി നേരത്തെ നൽകിയ ഹർജിയിൽ പരിഗണിച്ചു തള്ളിയതാണ്. രണ്ടാമത്തെ പ്രോസിക്യൂട്ടർ രാജി വച്ചെങ്കിലും കോടതിക്കെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ശത്രുതാ മനോഭാവത്തോടെ പെരുമാറിയെന്നതിന് വ്യക്തമായ തെളിവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |