കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് നടക്കുന്ന തുടരന്വേഷണത്തിൽ മെമ്മറി കാർഡിന്റെ പരിശോധന അനിവാര്യമാണ്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് ഏപ്രിൽ നാലിന് എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈയാവശ്യം മേയ് ഒമ്പതിനു തള്ളിയെങ്കിലും മേയ് 26 നാണ് ഈ വിവരം പ്രോസിക്യൂഷൻ അറിഞ്ഞതെന്നും ഹർജിയിൽ പറയുന്നു.
ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ചണ്ഡിഗഢിലെ ലാബിൽ പരിശോധനയ്ക്കു നൽകാനായി 2020 ജനുവരി പത്തിന് മെമ്മറി കാർഡിന്റെ പകർപ്പ് എടുത്തിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പകർപ്പ് എടുക്കുന്ന ഘട്ടത്തിലാണ്, കാർഡിന്റെ ഹാഷ്വാല്യൂ മാറിയെന്നും വീഡിയോ ദൃശ്യങ്ങൾ 2018 ഡിസംബർ 13 ന് അനധികൃതമായി ആരോ പരിശോധിച്ചെന്നും വ്യക്തമായത്. ഇക്കാര്യം 2020 ജനുവരി 29ന് തിരുവനന്തപുരം ഫോറൻസിക് ലാബ് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ ഇക്കാര്യം കോടതി പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ലെന്നും കേസിന്റെ തുടരന്വേഷണത്തിലാണ് ഇത് അറിഞ്ഞതെന്നും ഹർജിയിൽ ആരോപിക്കുന്നു. മെമ്മറി കാർഡിൽ വ്യത്യാസം സംഭവിച്ചതു കണ്ടെത്തിയില്ലെങ്കിൽ ഇതിന്റെ ആനുകൂല്യം പ്രതികൾക്കാണ് ലഭിക്കുകയെന്നും ഹർജിയിൽ പറയുന്നു.
നടി കേസ്: ശ്രീജിത്തിനെ മാറ്റിയതിൽ
ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയിൽ നിന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹർജിയിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സർവീസ് വിഷയം പൊതുതാത്പര്യ ഹർജിയിൽ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ബോർഡ് ഒഫ് ഇന്റർനാഷണൽ ഹ്യൂമൻറൈറ്റ്സ് കൗൺസിൽ പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കര നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്തിനെ മാറ്റി പകരം ഷേക്ക് ദർവേഷ് സാഹിബിനെ നിയോഗിച്ച് ഏപ്രിൽ 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെ മാറ്റുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരള പൊലീസ് ആക്ടിലെ സെക്ഷൻ 97 പ്രകാരം രണ്ടു വർഷമെങ്കിലും ഉദ്യോഗസ്ഥനെ ഒരു പദവിയിൽ തുടരാൻ അനുവദിക്കണമെന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. കേരള പൊലീസിലെ വ്യവസ്ഥ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതിന് ബാധകമല്ലെന്നും സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും സർക്കാർ വിശദീകരണം നൽകി.
ശരത്തിനെ പ്രതിയാക്കിയത്
അറിയിക്കാത്തതെന്ത്: കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങൾ സമർപ്പിക്കാത്തതെന്തെന്ന് വിചാരണക്കോടതി ആരാഞ്ഞു. പത്താം പ്രതിയാണ് ശരത്തെന്നും ഇതിന്റെ റിപ്പോർട്ട് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.
തുടരന്വേഷണത്തിൽ പുതുതായി എത്ര പേരെ പ്രതി ചേർത്തെന്നും ഇതിന്റെ വിവരങ്ങൾ നൽകാത്തതെന്തെന്നും കോടതി വീണ്ടും ചോദിച്ചു. ഇതു നൽകാമെന്നും അങ്കമാലി കോടതിയിൽ നിന്ന് റിപ്പോർട്ട് ലഭ്യമാക്കാമെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ കോടതിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്നും തുടരന്വേഷണം പൂർത്തിയാക്കാൻ ജൂലായ് 15 വരെ ഹൈക്കോടതി സമയം നീട്ടി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് കേസ് ജൂലായ് 16 ന് മാറ്റി.
ബാലചന്ദ്രകുമാർ ശബ്ദരേഖ പകർത്തിയ പെൻഡ്രൈവ് വ്യാജമാണെന്നും ഇതിലേക്ക് ശബ്ദരേഖ പകർത്തിയ ലാപ്ടോപ്പ് കണ്ടെത്തിയില്ലെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള വാദിച്ചു. എന്നാൽ സിനിമാചർച്ച നടക്കുമ്പോൾ ലാപ്ടോപ്പ് ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സുരാജിന് നൽകിയെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ലാപ് ടോപ്പ് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |