ഈ കൊവിഡ് കാലം കഴിയുമ്പോൾ അടൂർ ഗോപാലകൃഷ്ണൻ സിനിമ ഒരുക്കണം. കാരണം മറ്റൊരു അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യൻ സിനിമയിൽ ഇപ്പോഴില്ല, ഇനി ഉണ്ടാകാനും ബുദ്ധിമുട്ടാണ്. എന്റെ അടുത്ത സുഹൃത്തായ ഗോപാലകൃഷ്ണന് 80 ആകുമ്പോൾ കൂടുതൽ ആരോഗ്യമുണ്ടാകട്ടെ എന്നാണ് എന്റെ പ്രാർത്ഥനയും ആശംസയും.
ഗോപാലകൃഷ്ണൻ സിനിമ ചെയ്യാൻ ആരംഭിച്ചകാലം മുതൽ നമ്മൾ തമ്മിൽ നല്ല അടുപ്പമാണ്. സിനിമയെ ഇത്രമേൽ ഗൗരവത്തോടെ സമീപിക്കുന്നവർ കുറവാണ്. പച്ചയായ ജീവിതത്തെ കലർപ്പില്ലാതയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്.
ഒരോ ഷോട്ടിനെ കുറിച്ചും നന്നായി പഠിക്കും. കഥാപാത്രങ്ങളുടെയും വസ്തുക്കളുടെയും ഓരോ ചലനവും ശബ്ദവുമെല്ലാം പഠിച്ച ശേഷമാകും ചിത്രീകരിക്കുക. അതിനു മുമ്പു തന്നെ പേപ്പർ വർക്ക് ഒക്കെ ചെയ്തിട്ടുണ്ടാകും.ചുമ്മാ അടിച്ചു കൂട്ടുകയില്ല. തനിക്ക് 100 ശതമാനം നല്ലതെന്ന് ബോദ്ധ്യമുള്ള സിനിമകളേ എടുക്കൂ. നല്ല ചിട്ടയായിട്ടാണ് ചിത്രീകരിക്കുന്നത്. അടൂരിന്റെ സിനിമകൾക്ക് താരപരിവേഷത്തിന് സ്ഥാനമില്ല.
അടൂരിന്റെ സിനിമയുടെ രീതികളുമായി പൊരുത്തപ്പെടുന്നതിന് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അടൂർ ഗോപാലകൃഷ്ണൻ നല്ലൊരു സംവിധായകനായി മാറുമെന്ന് സ്വയംവരത്തിനു മുമ്പു തന്നെ എനിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. കാരണം സ്വയംവരത്തിനു മുമ്പും ഗോപാലകൃഷ്ണന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാമുകി എന്നൊരു സിനിമ എടുത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടൂരിനെ ലോകം അറിഞ്ഞത് സ്വയംവരം ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായിരുന്നു ആ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |