കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്ര പ്രധാനമായ പ്രദേശങ്ങളിൽ താലിബാൻ ഭീകരർ പിടിമുറുക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാരെ അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രം. അഫ്ഗാനിലെ നാലാമത്തെ വലിയ നഗരമായ മസാർ ഇ ഷെരീഫിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുന്നുവെന്നും നഗരത്തിലുള്ള ഇന്ത്യൻ പൗരന്മാർ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുന്നുവെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വിറ്ററിലൂടെ അറിയിച്ചു. ഇങ്ങനെ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ അവരുടെ പേര്, പാസ്‌പോർട്ട് നമ്പർ തുടങ്ങിയവ അറിയിക്കണമെന്നും കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.
അതേസമയം ഇന്നലെ ഉച്ചയോടെ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഫറ നഗരം താലിബാൻ പിടിച്ചടക്കിയെന്നാണ് വിവരം. ഇതോടെ ഏഴാമത്തെ പ്രധാന നഗര പ്രവിശ്യയും താലിബാൻ നിയന്ത്രണത്തിലായിരിക്കയാണ്.
പാകിസ്ഥാനെതിരെ യു.എസ്
താലിബാൻ ഭീകരരെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പാക് സൈനിക മേധാവി ജനറൽ ബാജ് വയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ പ്രസ്താവന.മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതതായാണ് വിവരം. പാകിസ്ഥാനിൽ താലിബാന്റെയും മറ്റ് ഭീകരസംഘടനകളുടേയും എല്ലാ സുരക്ഷിത താവളങ്ങളും അടച്ചുപൂട്ടുന്നതിന്റെ ഗൗരവം പാക് ഭരണകൂടത്തെ ധരിപ്പിച്ചിട്ടുണ്ട്. താലിബാൻ ലോകത്തിന് തന്നെ ഭീഷണിയാണെന്ന വസ്തുത പാകിസ്ഥാൻ മനസിലാക്കണമെന്നും പെന്റഗൺ മാദ്ധ്യമ സെക്രട്ടറി ജോൺ കിർബി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |