വീരമൃത്യു സംഭവിച്ചാൽ ഒരു കോടി
ന്യൂഡൽഹി: അഗ്നിപഥ് പ്രക്ഷോഭകാരികൾക്ക് സായുധ സേനകളിൽ സ്ഥാനമുണ്ടാവില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയ സേന അധികൃതർ, ഇന്നലെ മൂന്ന് സേനകളിലേക്കുമുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ തീയതികളും സേവന വേതന വ്യവസ്ഥകളും പ്രഖ്യാപിച്ചു. അഗ്നിവീറുകൾക്ക് വീരമൃത്യു സംഭവിച്ചാൽ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും.
അപേക്ഷകർ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കണം. പൊലീസ് വെരിഫിക്കേഷൻ ഉണ്ടാവും. കേസിൽ പ്രതികളായാൽ അപേക്ഷിക്കാനാവില്ല.
മൂന്ന് സേനകളുടെയും ഉന്നത ഓഫീസമാർ ഇന്നലെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
രണ്ട് വർഷത്തെ പഠനത്തിന് ശേഷമാണ് പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തതെന്ന് സൈനിക വകുപ്പ് അഡിഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു. കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ മുതൽ സൈന്യത്തിന് യുവത്വം നൽകുന്നതിനെ പറ്റി സുദീർഘമായ ചർച്ചകൾ തുടങ്ങിയിരുന്നു. വിദേശ സേനകളെ പറ്റി പഠിച്ചു. ജനസംഖ്യയിൽ 65 ശതമാനം 35 വയസിൽ താഴെയുള്ള രാജ്യത്ത് സേനകളും ചെറുപ്പമാകണമെന്നും നാലാം വർഷം മുതൽ ഒരു ലക്ഷം വരെ അഗ്നി വീറുകളെ റിക്രൂട്ട് ചെയ്യുമെന്നും അദ്ദേഹംപറഞ്ഞു.
ആദ്യ ബാച്ച്
വ്യോമസേനയിൽ
വ്യോമസേനയുടെ റിക്രൂട്ട്മെന്റ് രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങുമെന്ന് എയർമാർഷൽ എസ്. കെ ഝാ അറിയിച്ചു. ജൂലായ് 24 മുതൽ ഓൺലൈനിൽ പ്രാഥമിക പരീക്ഷ. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബർ 30നകം. റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ
തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ കാമ്പസ് ഇന്റർവ്യൂവും നടത്തും. 18 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ മാതാപിതാക്കളുടെ അനുമതി വേണം.
കരസേനയുടെ 83 റാലികൾ
കരസേന ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രാജ്യത്തുടനീളം 83 റിക്രൂട്ട്മെന്റ് റാലികൾ നടത്തുമെന്ന് ലഫ്റ്റ. ജനറൽ സി. ബൻസി പൊന്നപ്പ പറഞ്ഞു. 25,000 പേരുടെ ആദ്യ ബാച്ച് ഡിസംബർ ഒന്നും രണ്ടും ആഴ്ചകളിലും 15,000 പേരുടെ രണ്ടാം ബാച്ച് ഫെബ്രുവരി 23 നും പരിശീലനത്തിൽ ചേരും. ഇന്ന് കരട് വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്നുള്ള അറിയിപ്പുകൾ ജൂലായ് ഒന്നു മുതൽ വിവിധ റിക്രൂട്ട്മെന്റ് യൂണിറ്റുകൾ പുറത്തിറക്കും.
നാവിക സേന
നാവിക സേനയുടെ ആദ്യ ബാച്ച് അഗ്നി വീറുകൾ ഇക്കൊല്ലം നവംബർ 21 മുതൽ പരിശീലനം തുടങ്ങുമെന്ന് വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠി അറിയിച്ചു. ഒഡിഷയിൽ പരിശീലനക്കപ്പലായ ഐ. എൻ. എസ് ചിൽക്കയിലാണ് പരിശീലനം. വനിതകളെയും റിക്രൂട്ട് ചെയ്യും.
ശമ്പളവും ആനുകൂല്യങ്ങളും
ആദ്യ വർഷം പ്രതിമാസം 30,000 രൂപ ശമ്പളം (21,000 രൂപ കൈയിൽ കിട്ടും.) നാലാം വർഷം 40,000 രൂപ (28,000 രൂപ കൈയിൽ കിട്ടും). മൊത്തം വേതനം 16.7 ലക്ഷം രൂപ. സേവാനിധി പാക്കേജ് 11.71 ലക്ഷം ചേർത്ത് ആകെ 23.24 ലക്ഷം രൂപ കിട്ടും. പ്രതിരോധ സേനാംഗങ്ങളുടെ എല്ലാ അലവൻസും കിട്ടും. വർഷത്തിൽ 30 ദിവസം അവധി. സിക്ക് ലീവും ഉണ്ടാകും. വസ്ത്രം, യാത്ര അലവൻസ് ലഭിക്കും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട. സേവന കാലത്ത് 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി.
35 വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ചു
അഗ്നിപഥ് പദ്ധതിക്കെതിരായ അക്രമാസക്തമായ സമരം ആസൂത്രണം ചെയ്യാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച 35 വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ ഗ്രൂപ്പുകളിലൂടെ അക്രമം സംഘടിപ്പിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തു. 8799711259 എന്ന നമ്പറിൽ വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വസ്തുതാ പരിശോധന നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |