SignIn
Kerala Kaumudi Online
Friday, 29 March 2024 3.06 PM IST

കാർഷിക യൂണി. വി.സി നിയമനത്തിൽ തിടുക്കം,​ സെലക്‌ഷൻ കമ്മിറ്റിയും സംശയമുനയിൽ

d

തിരുവനന്തപുരം: ബയോഡാറ്റയിൽ വ്യാജ യോഗ്യതകൾ എഴുതിച്ചേർത്ത് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായ ഡോ.ആർ. ചന്ദ്രബാബുവിന്റെ നിയമനത്തിൽ അനാവശ്യ തിടുക്കം കാണിച്ച സെലക്‌ഷൻ കമ്മിറ്റിയും സംശയമുനയിൽ. അപേക്ഷ സ്വീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ വൈസ് ചാൻസലറായി ഡോ.ചന്ദ്രബാബുവിനെ നിയമിക്കാൻ ഗവർണർക്ക് കത്തുനൽകുകയായിരുന്നു. ഇരുപതോളം പേർ നൽകിയ അപേക്ഷകൾ കൃത്യമായി പരിശോധന നടത്താതെയായിരുന്നു തീരുമാനം.

വി.സി നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 ഡിസംബർ 21 നായിരുന്നു. 23 ന് രാവിലെ 11 ന് സെലക്‌ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ചു. ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹാപത്ര, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. കെ.രവിരാമൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.

വിദേശ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു എന്നതടക്കം ബയോഡാറ്റയിൽ അവകാശപ്പെടുന്ന അധിക യോഗ്യതകളുടെ വിശ്വാസ്യത തെളിയിക്കുന്ന രേഖകളോ അറ്റസ്റ്റ് ചെയ്ത പകർപ്പുകളോ ഡോ.ചന്ദ്രബാബു സമർപ്പിച്ചിരുന്നില്ല. ഇതൊക്കെ യാഥാർത്ഥ്യമാണോ എന്ന് ഉറപ്പിക്കാതെയായിരുന്നു ചന്ദ്രബാബുവിന്റെ പേര് സെലക്‌ഷൻ കമ്മിറ്റി നിർദ്ദേശിച്ചത്. ശുപാർശ ലഭിച്ച അന്ന് വൈകിട്ടോടെ ചാൻസലർ കൂടിയായ ഗവർണർ നിയമന ഉത്തരവിറക്കി. ഡോ. ചന്ദ്രബാബുവിന്റെ ജനനത്തീയതി പരിശോധിക്കാതെ ഇറക്കിയ ഉത്തരവിൽ വി.സിയുടെ കാലാവധി അഞ്ചുവർഷമെന്നാണ് രേഖപ്പെടുത്തിയത്. ഇതിൽ ന്യൂനത കണ്ടതിനെ തുടർന്ന് 29ന് തിരുത്തൽ ഉത്തരവിറക്കി. കാലാവധി 'അഞ്ചുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നതുവരെയോ എന്ന്‌ എഴുതിച്ചേർക്കുകയായിരുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21ന് അവസാനിച്ചതിനാൽ ക്രിസ്മസ് അവധി കഴിഞ്ഞ ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നാണ് മറ്റുള്ള അപേക്ഷകർ കരുതിയത്. ഡിസംബർ 24 മുതൽ ക്രിസ്മസ് അവധി തുടങ്ങുന്നതിനാൽ 23 നു തന്നെ സെലക്‌ഷൻ കമ്മിറ്റി യോഗം ചേർന്ന് വൈസ് ചാൻസലറെ തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിവസം ഡോ.ചന്ദ്രബാബു വി.സിയായി ചാർജെടുക്കുകയും ചെയ്തു. ഇതിനാൽ നിയമനത്തിൽ ആക്ഷേപമുള്ളവർക്ക് പരാതി നൽകാനുള്ള അവസരം ലഭിച്ചതുമില്ല.
കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി മുൻ ഡയറക്ടർ ഒഫ് റിസർച്ച് ഡോ.സാജൻ കുര്യൻ, മുൻ ഡീനും കേരള ബയോ ഡൈവേഴ്‌സിറ്റി ബോർഡ് ചെയർമാനുമായ ഡോ. ജോർജ്ജ് തോമസ് അടക്കം നൽകിയ അപേക്ഷകൾ തള്ളിയാണ് 90 പേജ് ബയോഡാറ്റ സമർപ്പിച്ച ഡോ. ചന്ദ്രബാബുവിനെ ശുപാർശ ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRI UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.