തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു ബയോഡേറ്റയിൽ വ്യാജ വിവരങ്ങൾ ചേർത്താണ് നിയമനം നേടിയതെന്ന പരാതിയിൽ അന്വേഷണം ഇഴയുന്നു. വി.സി.ക്കെതിരെയുള്ള ആരോപണം ഗൗരവമായി എടുക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയമസഭയിൽ മറുപടി നൽകിയിരുന്നു. ഇതനുസരിച്ച് യൂണിവേഴ്‌സിറ്റി രജിസ്ട്രാറോട് അടിയന്തര റിപ്പോർട്ടും തേടി. അടുത്തദിവസം തന്നെ കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയിക്ക് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.
ഡോ. ആർ. ചന്ദ്രബാബുവിനെ മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ സി.പി.എമ്മിനും, സി.പി.ഐക്കും ഏകാഭിപ്രായമില്ലാത്തതാണ് തടസമെന്നാണ് ആരോപണം. സർവകലാശാലയിലെ സി.പി.ഐ സംഘടനകൾ വി.സി.ക്കെതിരെ രംഗത്തില്ല. വ്യാജയോഗ്യത വിവാദത്തിൽ ഒരു പ്രസ്താവനയും ഇവർ നടത്തിയിട്ടുമില്ല. എന്നാൽ വി.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം സംഘടനകളായ കർഷക സംഘം, സി.ഐ.ടി.യു, എസ്.എഫ്.ഐ എന്നിവ പ്രക്ഷോഭത്തിലാണ്. നടപടി ആവശ്യപ്പെട്ട് സി.പി.എം അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കൾ സി.പി.ഐ മന്ത്രിയെ സന്ദർശിച്ചെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായതെന്ന് ഇവർ പറയുന്നു.
വി.സിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ, വസ്തുതകൾ വി.സി തന്നെ ബോദ്ധ്യപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നു . ആരോപണങ്ങൾ നിഷേധിക്കാതെ വി.സി യോഗം പിരിച്ചുവിടുകയായിരുന്നു.
വീണ്ടും വിവരാവകാശ രേഖ
തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ 513.55 കോടിയുടെ പദ്ധതികൾ താൻ നടപ്പാക്കിയെന്ന ഡോ.ചന്ദ്രബാബുവിന്റെ ബയോഡേറ്റയിലെ അവകാശവാദം തെറ്റാണെന്ന് മറ്റൊരു വിവരാവകാശരേഖ. സർവകലാശാലയിലെ ബയോടെക്‌നോളജി സെന്റർ ഒഫ് എക്‌സലൻസിന് 430 കോടിയുടെ പദ്ധതി ലഭിച്ചെന്നും ബയോഡേറ്റയിലുണ്ട്. വിവരാവകാശരേഖ പ്രകാരം ഈ പദ്ധതിക്ക് ആദ്യ ധനസഹായം ലഭിച്ചത് ചന്ദ്രബാബു വിരമിച്ച് നാലു മാസത്തിന് ശേഷമാണ്. പദ്ധതിയുടെ കോ ഒാർഡിനേറ്ററായി ചന്ദ്രബാബുവിനെ പരാമർശിക്കുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |