ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്‌ടപ്പെട്ട് നിരാശയിലായിരുന്ന രമേശ് ചെന്നിത്തലയെ ഡൽഹിക്ക് വിളിപ്പിച്ച് അനുനയിപ്പിച്ച ഹൈക്കമാൻഡ് വൈകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കിയേക്കും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മൻചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കിയതു പോലെ രമേശിന് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലൊന്നിന്റെ പദവി നൽകാനിടയുണ്ട്. പഞ്ചാബിന്റെ ചുമതല വഹിക്കാൻ രമേശ് താത്പര്യം പ്രകടിപ്പിച്ചതായും സൂചനയുണ്ട്. പഞ്ചാബിന്റെചുമതലയുള്ള ഹരീഷ് റാവത്ത് മാറാൻ താത്‌പര്യം പ്രകടിപ്പിച്ചതും രമേശിന് അനുകൂലമാണ്.
തനിക്കുണ്ടായിരുന്ന സങ്കടങ്ങളും ആശങ്കകളും പരിഹരിച്ചതായി രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയിൽ പൂർണമായും തൃപ്തനാണ്. കേരളത്തിൽ രാഹുൽഗാന്ധിക്കു കീഴിൽ തന്നെ തുടർന്നും പ്രവർത്തിക്കും.
ഉമ്മൻചാണ്ടിയും ഞാനും പാർലമെന്ററി പാർട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. അക്കാര്യങ്ങളും തിരഞ്ഞെടുപ്പ് പരാജയകാരണങ്ങളും രാഹുലിനോട് വിശദീകരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് പറയാനുള്ളത് രാഹുൽ എന്നെ അറിയിച്ചു. എന്നോട് വലിയ സ്നേഹവും താത്പര്യവുമാണ് രാഹുലിന്. എല്ലാ പ്രയാസങ്ങളും മാറി.
ആരോഗ്യപരമായ കാരണങ്ങളാൽ വരാതിരുന്ന ഉമ്മൻചാണ്ടിക്ക് പറയാനുള്ളതും രാഹുലിനെ അറിയിച്ചു. അദ്ദേഹവുമായി രാഹുൽ ഫോണിൽ സംസാരിക്കും. ഞാനും ഉമ്മൻചാണ്ടിയും ഹൈക്കമാൻഡുമായി ചേർന്നു നിന്നവരാണ്. പാർട്ടിയുടെ നന്മയ്ക്കു വേണ്ടി അതിനിയും തുടരും.
എ.ഐ.സി.സിയിലെ സ്ഥാനലബ്ദി സംബന്ധിച്ച് ചർച്ചയുണ്ടായില്ലെന്നും ഒന്നും ചോദിച്ചിട്ടില്ലെന്നും രമേശ് പറഞ്ഞു. എന്റെ ഒന്നാമത്തെ പരിഗണന കേരളമാണ്. എന്നാൽ പാർട്ടി നേതൃത്വം എന്ത് ജോലി തന്നാലും അത് പാലിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഒരു സ്ഥാനവുമില്ലെങ്കിലും സാധാരണ പ്രവർത്തകനെപ്പോലെ പ്രവർത്തിക്കാനും തയ്യാറാണ്. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് പാർട്ടി കാരണമാണ്. മറ്റാരുടെയും പിന്തുണയോ സഹായമോ ലഭിച്ചിട്ടില്ല.
കെ.വി.തോമസിന് സെക്രട്ടറി സ്ഥാനം?
വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ കെ.വി.തോമസിന്
പി.സി.ചാക്കോ വഹിച്ചിരുന്ന എ.ഐ.സി.സി സെക്രട്ടറി സ്ഥാനം നൽകിയേക്കും. ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന ചാക്കോ പ്രവർത്തകസമിതി ക്ഷണിതാവുമായിരുന്നു. കെ.വി. തോമസിനെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് കേട്ടിരുന്നെങ്കിലും കെ.മുരളീധരൻ അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |