കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ലഭിക്കാൻ കളമൊരുങ്ങി. മാനേജ്മെന്റുകളുടെ അപ്പീലുകൾ സുപ്രീം കോടതി തള്ളിയതോടെ 1996 ഫെബ്രുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകേണ്ടിവരും. എയ്ഡഡ് സ്കൂൾ, കോളേജ് നിയമനങ്ങളിൽ നൂറുകണക്കിന് ഭിന്നശേഷിക്കാർക്കാണ് ഇതുവഴി അവസരം തെളിയുന്നത്.
ദീർഘനാളത്തെ നിയമ പോരാട്ടത്തിന് ശേഷം ലഭിച്ച, മൂന്ന് മുതൽ നാല് ശതമാനം വരെ സംവരണ അർഹതയ്ക്കുള്ള ഉത്തരവ് പ്രകാരം നിയമനങ്ങൾക്കായി ഭിന്നശേഷിക്കാരുടെ സംഘടനകൾ സർക്കാരിനെ സമീപിച്ചു. തസ്തികകൾ സംബന്ധിച്ച നിർദേശം സർക്കാർ തയ്യാറാക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്ന വാദവുമായി കോർപ്പറേറ്റ് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്.
ഹർജികളിൽ കേരള ഫെഡറേഷൻ ഒഫ് ബ്ളൈൻഡ്, ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ് എന്നിവയും കക്ഷി ചേർന്നിരുന്നു. മുഴുവൻ എയ്ഡഡ് സ്ഥാപനങ്ങളും വ്യവസ്ഥ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് സർക്കാരും നിലപാടെടുത്തു. സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി 2020 ആഗസ്റ്റ് 26 ന് ഉത്തരവിട്ടിരുന്നു. സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള കടന്നുകയറ്റമല്ല സർക്കാർ ഉത്തരവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇതിനെതിരെയുള്ള മാനേജ്മെന്റുകളുടെ അപ്പീലിൽ സുപ്രീം കോടതി നിശിതമായ വിമർശനമാണ് നടത്തിയത്. തുടർന്ന് മാനേജ്മെന്റുകൾ ഹർജി പിൻവലിക്കാൻ സന്നദ്ധരായി. ഏതൊക്കെ തസ്തികകളിൽ നിയമനം നടത്തണമെന്നത് ഉൾപ്പെടെ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം സർക്കാരിന് നടപടിയുമായി മുന്നോട്ടുപോകാനാവും.
4% വരെ സംവരണം
1995 ലെ പേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് ആക്ട് പ്രകാരം സർക്കാർ ശമ്പളം നൽകുന്നതും സഹായം നൽകുന്നതും ഗ്രാന്റ് വാങ്ങുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മൂന്ന് മുതൽ നാലു ശതമാനം വരെ ഭിന്നശേഷിക്കാർക്ക് സംവരണം അനുവദിച്ച് 2018 നവംബർ 18 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |