തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നത് സംബന്ധിച്ച പഴയ ഉത്തരവുകൾ റദ്ദാക്കാതെ പുതിയ ഉത്തരവിറക്കിയത് എയ്ഡഡ് സ്‌കൂൾ അധികൃതരെ ആശങ്കയിലാക്കി. സാമൂഹിക നീതി വകുപ്പിന്റെ 2022ലെ ഉത്തരവു പ്രകാരം ലോവർ പ്രൈമറി വിദ്യാലയങ്ങളെ പൂർണമായും അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ സ്‌പെഷ്യലിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഒഴികെയുള്ള തസ്തികകളും ഭിന്നശേഷി സംവരണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനുമുൻപ് വന്ന 2019ലെയും 2020ലെയും ഉത്തരവുകളിൽ ഈ ഒഴിവാക്കലുണ്ടായിരുന്നില്ല. ഈ ഉത്തരവുകൾ റദ്ദാക്കിയിട്ടുമില്ല.
1996 മുതൽ 2018 വരെ മൂന്നു ശതമാനവും 2018 മുതൽ 21 വരെ 4 ശതമാനവും സംവരണത്തിലാവണം നിയമനമെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവ്. എന്നാൽ, മുൻകാലങ്ങളിലെ നിയമനം സംബന്ധിച്ച് നിരവധി ആശങ്കകൾ ഉത്തരമില്ലാതെ കിടക്കുകയാണ്. വിദഗ്ദ്ധ സമിതിയുടെ ശുപാർശ ഉൾക്കൊണ്ട് വിവിധ വകുപ്പുകളിലെ 754 വിഭാഗങ്ങൾ ഭിന്നശേഷി സംവരണത്തിന് വിധേയമാണെന്ന് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവിലുണ്ട്. ഇതിൽ 39 വിഭാഗങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിലാണ്. ഇതിലൊന്നും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. എയ്ഡഡ് സ്‌കൂളുകളിൽ ഇങ്ങനെ നിയമനം നടത്തണമെങ്കിൽ കേരള എഡ്യുക്കേഷൻ റൂൾസ് (കെ.ഇ.ആർ) ഭേദഗതി ചെയ്യണം. ഇത്തരം ഒഴിവാക്കൽ ഇല്ലെന്നും മൊത്തം ഒഴിവ് നോക്കിയാവും സംവരണമെന്നും ഇതിന്റെ മാർഗനിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ഇറങ്ങുമെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
നിർദ്ദിഷ്ട ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾ യോഗ്യരാണോയെന്നറിയാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്ന് കേരള പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ഉത്തരവ് കാലഹരണപ്പെട്ടെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ഉത്തരവുകൾ പിൻവലിച്ചിട്ടില്ല. വകുപ്പധികൃതർ അതിന് തയ്യാറാകണമെന്ന് കെ.പി.എസ്.എം.എ ജനറൽ സെക്രട്ടറി മണി കൊല്ലം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |